Saturday, December 18, 2010

എട്ടാം ക്ലാസ്‌ വരെ തോല്‍പ്പിക്കരുത്‌, കോഴ വാങ്ങരുത്‌
======================================================

തിരുവനന്തപുരം: ഒന്നാം ക്ലാസ്‌ മുതല്‍ എട്ടു വരെ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ലെന്ന കേന്ദ്ര വിദ്യാഭ്യാസനിയമത്തിലെ വ്യവസ്‌ഥ സംസ്‌ഥാനത്തു നടപ്പാക്കണമെന്നു ലിഡാ ജേക്കബ്‌ കമ്മിഷന്‍.

രക്ഷകര്‍ത്താക്കളില്‍നിന്നും സംഭാവന, കോഴ എന്നിവ സ്വീകരിക്കരുത്‌. രക്ഷകര്‍ത്താക്കളെയോ കുട്ടികളേയോ സ്‌ക്രീനിംഗ്‌ ടെസ്‌റ്റിനു വിധേയരാക്കരുത്‌്. സ്‌കൂളില്‍ ശാരീരികമായി ശിക്ഷിക്കാനോ മാനസികമായി പീഡിപ്പിക്കാനോ പാടില്ല.

വിദ്യാഭ്യാസവിദഗ്‌ധരെ ഉപയോഗിച്ചു കുട്ടികളുടെ പഠനനിലവാരം നിരീക്ഷിക്കേണ്ടത്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയാണ്‌. വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളുകളില്‍നിന്നു മുങ്ങുന്നതു നിരീക്ഷിക്കേണ്ടതും കമ്മിറ്റിയാണ്‌. 


ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി 20 ദിവസം ക്ലാസില്‍ ഹാജരായില്ലെങ്കില്‍ പ്രത്യേകം നിരീക്ഷിച്ചു സ്‌കൂളില്‍ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. ഉച്ചഭക്ഷണപദ്ധതി ചുമതല മാനേജ്‌മെന്റ്‌ കമ്മിറ്റിക്കാണ്‌. സ്‌കൂളിന്റെ വാര്‍ഷിക-വരവു ചെലവു കണക്കുകള്‍ സൂക്ഷിക്കണം. അടിസ്‌ഥാന സൗകര്യവികസനത്തിനു വേണ്ടിയുള്ള പദ്ധതി തയാറാക്കേണ്ടതും കമ്മിറ്റിയാണ്‌.

അടുത്ത വര്‍ഷത്തേക്കു വേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ പ്ലാന്‍ ഓരോ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ ഒപ്പിട്ട്‌ അതത്‌ എ.ഇ.ഒയ്‌ക്കു നല്‍കണം. അധ്യാപകരുടെ പരാതികള്‍ പരിഹരിക്കാനായി സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിക്കു കീഴില്‍ സബ്‌കമ്മിറ്റി രൂപീകരിക്കണം. ഹെഡ്‌മാസ്‌റ്റര്‍ ചെയര്‍പേഴ്‌സണായ കമ്മിറ്റിയില്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയിലെ നാല്‌ അംഗങ്ങളുണ്ടാകും. എല്ലാ എയ്‌ഡഡ്‌, സര്‍ക്കാര്‍ സ്‌കൂളുകളിലും മാനേജ്‌മെന്റ്‌ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണു വ്യവസ്‌ഥയെങ്കിലും ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഇതു ബാധകമാക്കില്ലെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. ഇത്തരം മാനേജ്‌മെന്റ്‌ നല്‍കിയ പരാതി പരിഗണിച്ചാണ്‌ ന്യൂനപക്ഷ സ്‌കൂളുകളെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്‌.

വിദ്യാര്‍ഥിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളില്ലെങ്കില്‍ അണ്‍എയ്‌ഡഡ്‌ സ്‌കൂളിലെ 25 ശതമാനം കുട്ടികളുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കണം. ഇതു സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന നിരക്കിലായിരിക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുണ്ടെങ്കില്‍ കുട്ടി അവിടെ പഠിക്കണം.

ഹെഡ്‌മാസ്‌റ്റര്‍ക്ക്‌ 12 വര്‍ഷത്തെ പരിചയം ഉണ്ടാകണം. ഭരണപരമായ കഴിവുണ്ടാകണം. തദ്ദേശസ്‌ഥാപനങ്ങള്‍ വീടുവീടാന്തരമുള്ള സര്‍വേ നടത്തി കുട്ടികളുടെ കണക്കു തയാറാക്കണം. ജാതി, മതം, വര്‍ഗം, ലിംഗ വിവേചനങ്ങള്‍ സ്‌കൂളുകളിലുണ്ടാകരുത്‌. ഓരോ വിദ്യാര്‍ഥിക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പരും ബയോമെട്രിക്‌ തിരിച്ചറിയല്‍ രേഖകളും നല്‍കണം. വിദ്യാര്‍ഥികള്‍ക്ക്‌് ഹെല്‍ത്ത്‌ കാര്‍ഡ്‌ നല്‍കണം.

അധ്യാപക തസ്‌തിക നഷ്‌ടപ്പെടില്ല: മന്ത്രി

തിരുവനന്തപുരം: നിലവിലുള്ള അധ്യാപക തസ്‌തികകള്‍ നഷ്‌ടപ്പെടാതെയാകും ലിഡാ ജേക്കബ്‌ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുകയെന്നു മന്ത്രി എം.എ. ബേബി.

കോര്‍പറേറ്റ്‌, സിംഗിള്‍ മാനേജ്‌മെന്റുകളുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. മറ്റു സംസ്‌ഥാനങ്ങളില്‍നിന്ന്‌ കേരളത്തില്‍വന്നു താമസിക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസം കൂടി ഉറപ്പു വരുത്തണം. അംഗീകാരമില്ലാത്ത അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളെ നിയന്ത്രിക്കാന്‍ ശാസ്‌ത്രീയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. നിലവിലുള്ള സ്‌കൂളുകളില്‍ ചിലതിന്‌ അംഗീകാരം നല്‍കേണ്ടി വരും. ചിലതു പൂട്ടേണ്ടി വരും
================================================

No comments:

Post a Comment