Friday, November 26, 2010

ഇടുക്കിയില്‍ 40,000 പേര്‍ക്ക്‌ ഉപാധിരഹിത പട്ടയം: മന്ത്രി

ഇടുക്കി: ജനുവരിയില്‍ ജില്ലയിലെ 40,000 പേര്‍ക്ക്‌ ഉപാധിരഹിത പട്ടയം നല്‍കുമെന്നു റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍.

പട്ടയത്തിനുള്ള അപേക്ഷ ഡിസംബര്‍ ഒന്നുമുതല്‍ ഏഴുവരെ എല്ലാ വില്ലേജ്‌ ഓഫീസിലും സ്വീകരിക്കും. ഈ അപേക്ഷകള്‍ ലാന്‍ഡ്‌ അസൈന്‍മെന്റ്‌ ഓഫീസുകളില്‍ പരിശോധിച്ച്‌ ജനുവരി ആദ്യവാരംതന്നെ പട്ടയം നല്‍കാന്‍ നടപടിയെടുക്കുമെന്ന്‌ കലക്‌ടറേറ്റിലെ അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡ്‌ ഏറ്റെടുത്തശേഷം ഉപേക്ഷിച്ച പെരിഞ്ചാംകുട്ടി പോലെയുള്ള സ്‌ഥലങ്ങളില്‍ താമസിക്കുന്ന മൂവായിരത്തോളം കുടുംബങ്ങള്‍ക്കും എണ്ണായിരത്തോളം ആദിവാസികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിന്റെ ജോലി 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്‌. ജനുവരി ആദ്യവാരം ഒന്നാംഘട്ട പട്ടയവിതരണം നടക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത്‌ ആദ്യമായി വില്ലേജുകളില്‍ ജീവനക്കാര്‍ക്കു ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ നടപടിയായി. ഇതിന്‌ മൂന്നുകോടി രൂപ അനുവദിച്ചു. ഇടുക്കി ജില്ലയിലെ വില്ലേജുകളിലാണ്‌ ആദ്യഘട്ടം ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നത്‌. ഇടുക്കി, ചതുരംഗപ്പാറ, ആനവിലാസം, ഉടുമ്പഞ്ചോല, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ എന്നിവിടങ്ങളില്‍ ക്വാര്‍ട്ടേഴ്‌സ് പണി ആരംഭിക്കാന്‍ നടപടിയായി. ദേവികുളത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ ക്വാര്‍ട്ടേഴ്‌സുകള്‍ പണിയും.

കെ.ഡി.എച്ച്‌. വില്ലേജിനെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസിന്റെ പദവിയിലേക്ക്‌ ഉയര്‍ത്തി. ഈ ഓഫീസിനു കീഴില്‍ ആറു സെക്‌ടറുകളായി തിരിച്ച്‌ ആറു വില്ലേജ്‌ ഓഫീസര്‍മാര്‍ക്കു ചുമതല നല്‍കും. ജില്ലയിലെ കാലവര്‍ഷക്കെടുതിയി നിവാരണത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചു. പട്ടയ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ 30 ന്‌ തിരുവനന്തപുരത്തു യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

പത്രസമ്മേളനത്തില്‍ മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്‌സ് കോഴിമല, എം.എല്‍.എമാരായ റോഷി അഗസ്‌റ്റിന്‍, ഇ.എസ്‌. ബിജിമോള്‍, കെ.കെ. ജയചന്ദ്രന്‍, എസ്‌. രാജേന്ദ്രന്‍, ജില്ലാ കലക്‌ടര്‍ അശോക്‌ കുമാര്‍ സിംഗ്‌ എന്നിവര്‍ പങ്കെടുത്തു.
======================================================

No comments:

Post a Comment