Monday, November 1, 2010

തട്ടിപ്പ്‌:

പതിനൊന്നു ലക്ഷത്തിന്റെ തട്ടിപ്പ്‌: 
പാനൂര്‍ സ്വദേശി അറസ്‌റ്റില്‍
ഇരിട്ടി: ചെന്നൈയില്‍ നിന്ന്‌ 11.10 ലക്ഷം രൂപ തട്ടിയെടുത്ത്‌ മുങ്ങിയയാളെ ആറളത്ത്‌ അറസ്‌റ്റു ചെയ്‌തു. പാനൂര്‍ മുത്താറിപീടികയിലെ കെ.ടി.യൂസഫ്‌ എന്ന ബസാര്‍ യൂസഫ്‌ (49) ആണു പിടിയിലായത്‌. ചെന്നൈയിലെ വൈല്‍ഡ്‌ എക്‌സ്പോര്‍ട്ട്‌ ആന്‍ഡ്‌ ഇംപോര്‍ട്ട്‌ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു യൂസഫ്‌. 2005ല്‍ ഈ സ്‌ഥാപനത്തില്‍ നിന്നു പണം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പോലീസ്‌ ഈ പണം കണ്ടെത്തി ഉടമയെ ഏല്‍പ്പിച്ചു. പിന്നീട്‌ പണം കോടതിയില്‍ ഹാജരാക്കാന്‍ യൂസഫിന്റെ കൈവശം കൊടുത്തുവിട്ടു. യൂസഫ്‌ പണം കോടതിയില്‍ ഹാജരാക്കാതെ മുങ്ങുകയായിരുന്നു.

യൂസഫിന്റെ ഭാര്യവീട്‌ ആറളം ഹൈസ്‌കൂളിനു സമീപമാണ്‌. ഇവിടെയാണ്‌ യൂസഫ്‌ താമസിച്ചുവരുന്നത്‌. ഇക്കാര്യം മനസിലാക്കിയ ചെന്നൈ പോലീസ്‌ ഇരിട്ടി പോലീസുമായി ബന്ധപ്പെട്ടു. ഇരിട്ടി ഡിവൈ.എസ്‌.പി പ്രജീഷ്‌ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം വീടിന്‌ പോലീസ്‌ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി യൂസഫ്‌ ഭാര്യവീട്ടില്‍ എത്തിയതറിഞ്ഞ്‌ ആറളം എസ്‌.ഐ. മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ എസ്‌.പിയുടെ സ്‌ക്വാഡിലെ ഹെഡ്‌കോണ്‍സ്‌റ്റബിള്‍മാരായ ബേബി ജോര്‍ജ്‌, റജി സ്‌കറിയ, കെ ജയരാജന്‍, മാത്യു ജോണ്‍, കുമാര്‍ എന്നിവര്‍ വീടുവളഞ്ഞു പിടികൂടുകയായിരുന്നു. 10.3 ലക്ഷം രൂപ യൂസഫില്‍ നിന്നു കണ്ടെടുത്തു. പാനൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു യൂസഫ്‌ എന്ന്‌ പോലീസ്‌ പറഞ്ഞു. ഇന്നലെ രാവിലെ ചെന്നൈ നോര്‍ത്ത്‌ സി.ഐ. ശിവശങ്കര്‍, എസ്‌.ഐ മാരായ ബാലഗണേഷ്‌, പ്രഭാകരന്‍ എന്നിവര്‍ എത്തി യൂസഫിനെ ചെന്നൈയിലേക്കു കൊണ്ടുപോയി.
======================================================

No comments:

Post a Comment