Friday, November 5, 2010

വിദ്യാര്‍ഥിയെ കൈയില്‍ വിലങ്ങിട്ട്‌ പോലീസ്‌ പൊതിരെ തല്ലി

ചാരുംമൂട്‌: കൈയില്‍ വിലങ്ങിട്ട്‌ നിരപരാധിയായ വിദ്യാര്‍ഥിയെ പോലീസുകാര്‍ മര്‍ദിച്ചു. പോളിടെക്‌നിക്‌ വിദ്യാര്‍ഥിയായ കോമല്ലൂര്‍ സനല്‍ഭവനത്തില്‍ സനലിനെ(17)യാണ്‌ കുറത്തികാട്‌ സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ മര്‍ദിച്ചത്‌. കൈയ്യില്‍ വിലങ്ങണിയിച്ച്‌ കുറത്തികാട്‌ പോലീസ്‌ സ്‌റ്റേഷനു മുന്നിലും സ്‌റ്റേഷനുള്ളിലും വച്ചായിരുന്നു മര്‍ദനം.

പരുക്കേറ്റ സനല്‍ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ ജോലി ചെയ്യുന്ന എസ്‌.ഐയുടെ ഈ സ്‌കൂളില്‍ പഠിക്കുന്ന മകനും മറ്റു കുട്ടികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്‌ എസ്‌.ഐ. കറ്റാനം ജംഗ്‌ഷനിലെത്തി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി. പിന്നീടാണ്‌ നിരപരാധിയായ സനലിനെ കസ്‌റ്റഡിയിലെടുത്ത്‌ മര്‍ദിച്ചത്‌.

കായംകുളം പുതിയിടത്ത്‌ പോളിടെക്‌നിക്കില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ സനല്‍ ബുധനാഴ്‌ച ക്ലാസ്‌ കഴിഞ്ഞ്‌ ഒന്നരയോടെ കറ്റാനത്ത്‌ കമ്പ്യൂട്ടര്‍ ക്ലാസിനുവന്ന്‌ മടങ്ങവെ കറ്റാനം പോപ്പ്‌പയസ്‌ സ്‌കൂളിനു മുന്നില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനം കണ്ടുനിന്നു. 

സംഭവം നടക്കുന്നതിനിടയില്‍ വള്ളികുന്നം പോലീസ്‌ സ്‌ഥലത്തെത്തി.

തൊട്ടുപിന്നാലെ കുറത്തികാട്‌ സ്‌റ്റേഷനില്‍ നിന്നും ഹെഡ്‌കോണ്‍സ്‌റ്റബിള്‍ അനന്തകുമാര്‍ ബൈക്കിലെത്തി വഴിയരികില്‍ നില്‍ക്കുകയായിരുന്ന സനലിനെ ബലമായി പിടിച്ച്‌ ബൈക്കില്‍ കയറ്റി പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. സ്‌റ്റേഷനു പുറത്തുവച്ച്‌ മര്‍ദിച്ചു. പിന്നീട്‌ സ്‌റ്റേഷനകത്തു കയറ്റി വിലങ്ങുകൊണ്ട്‌ മേശയില്‍ കെട്ടിയിട്ടും മര്‍ദിച്ചു. സ്‌റ്റേഷനിലുണ്ടായിരുന്ന ബാലഗോപാല്‍ എന്ന പോലീസുകാരനും ഒപ്പം കൂടി. മര്‍ദനത്തെക്കുറിച്ച്‌ പുറത്തു പറയരുതെന്നാവശ്യപ്പെട്ടും മര്‍ദിച്ചതായി സനല്‍ പറയുന്നു. വിവരമറിഞ്ഞ്‌ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി പ്രകാശ്‌ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ്‌ രാത്രി പത്തുമണിയോടെ സനലിനെ വിട്ടയച്ചത്‌. കേസ്‌ എടുത്തിട്ടില്ല.

കറ്റാനം ജംഗ്‌ഷനില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌ഥിരമായി സംഘര്‍ഷം ഉണ്ടാകാറുണ്ട്‌. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു കാരണം.

നേരത്തെ വീണതു മൂലം പൊട്ടിയ കൈയ്യില്‍ കമ്പി ഇട്ടിരിക്കുകയാണെു പറഞ്ഞിട്ടും തന്നെ ഭീകരമായി മര്‍ദിക്കുകയും കാലില്‍ പിടിച്ച്‌ തറയിലൂടെ വലിക്കുകയും ചെയ്‌തതായി സനല്‍ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ കുറത്തികാട്‌ പോലീസില്‍ തന്നെ വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്‌.

പെണ്‍കുട്ടിയെ ശല്യം ചെയ്‌തതിന്‌ ഇയാളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ സ്‌റ്റേഷനില്‍ വരുത്തി താക്കീതു ചെയ്‌ത് വിട്ടയയ്‌ക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു.
======================================================

No comments:

Post a Comment