Saturday, November 6, 2010

വിളകളുടെ വില കുതിക്കുന്നു
Posted on: 06 Nov 2010

* റബ്ബറിന് 200രൂപ
* വെളിച്ചെണ്ണയ്ക്ക് 75.50 രൂപ
* കുരുമുളകിന് 200 കടന്നു
* ഏലക്കായ്ക്ക് 841 രൂപ


കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ
പുതുനാമ്പുകള്‍ സമ്മാനിച്ച് റബ്ബര്‍വില പുതിയ ഉയരത്തിലെത്തി. ഇതിനൊപ്പം വെളിച്ചെണ്ണ, കുരുമുളക്, ഏലക്കായ എന്നിവയുടെ വിലയും കൂടുന്നുണ്ട്. കാര്‍ഷികകേരളത്തിന് ആഹ്ലാദംപകരുന്നതാണ് ഈ കുതിപ്പുകള്‍.

* റെക്കോഡുകള്‍ തകര്‍ത്ത് റബ്ബര്‍ വില 200 രൂപയിലെത്തി. റബ്ബറിന്റെ ഏക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച ആര്‍.എസ്.എസ്.- 4 റബ്ബര്‍ കിലോയ്ക്ക് 200 രൂപയ്ക്കാണ് വ്യാപാരം നടന്നത്. അന്താരാഷ്ട്രവിലയേക്കാള്‍ 13.50 രൂപ കൂടുതലാണിത്. വെള്ളിയാഴ്ച റബ്ബറിന്റെ അന്താരാഷ്ട്ര വില (ആര്‍.എസ്.എസ്.- 3) കിലോയ്ക്ക് 186.56 രൂപയായിരുന്നു.

കഴിഞ്ഞ നൂറ് ദിവസത്തിനിടെയാണ് റബ്ബര്‍വില പത്തുരൂപ വര്‍ധിച്ച് 200-ല്‍ എത്തിയത്. ജൂലായിലാണ് റബ്ബര്‍വില 180 കടന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് റബ്ബര്‍വില 190-ലെത്തി. ബുധനാഴ്ച 195 രൂപയ്ക്കും വ്യാഴാഴ്ച 198 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.

സ്വാഭാവിക റബ്ബറിന്റെ ഉത്പ്പാദനത്തിലുണ്ടായ ഇടിവും കാലംതെറ്റിയുള്ള മഴമൂലം ടാപ്പിങ് മുടങ്ങിയതുമാണ് റബ്ബര്‍വില കുതിച്ചുയരാന്‍ കാരണം. സാധാരണ ഒക്ടോബറില്‍ ടാപ്പിങ് നന്നായി നടക്കാറുണ്ട്. എന്നാല്‍, മഴ മൂലം ഇത്തവണ ടാപ്പിങ് മുടങ്ങിയിരുന്നു. അതേസമയം രാജ്യത്ത് സ്വാഭാവിക റബ്ബറിന്റെ വ്യാവസായിക ഉപയോഗം വര്‍ധിച്ചതും കുതിപ്പിന് വഴിയൊരുക്കി. അന്താരാഷ്ട്ര മാര്‍ക്കറ്റിലും റബ്ബറിന് ക്ഷാമം നേരിടുന്നുണ്ട്.

* കോട്ടയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണവില കിലോയ്ക്ക് 75.50 രൂപയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 70 രൂപയായിരുന്നു വില. കേരളത്തിലെ മഴയും തമിഴ്‌നാട്ടില്‍നിന്നുള്ള കൊപ്രവരവ് കുറഞ്ഞതുമാണ് വെളിച്ചെണ്ണവില ഉയരാനുള്ള കാരണം. ദീപാവലി പ്രമാണിച്ച് ഉത്തരേന്ത്യയില്‍നിന്നുള്ള ഡിമാന്‍ഡും വിലവര്‍ധനയ്ക്ക് കാരണമായി. സപ്തംബര്‍ ഒന്നിന് വെളിച്ചെണ്ണവില ക്വിന്റലിന് 5,875 രൂപയായിരുന്നു.

* കുരുമുളകുവില 200 രൂപ കടന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു. വെള്ളിയാഴ്ച 203 രൂപയ്ക്കാണ് കട്ടപ്പനയില്‍ വ്യാപാരം നടന്നത്. കൊച്ചി നവംബര്‍ അവധി വില 211 രൂപയാണ്. ഉത്പാദനത്തിലുണ്ടായ കുറവാണ് വില ഉയരുന്നതിന് കാരണമായിരിക്കുന്നത്. അടുത്ത വിളവെടുപ്പ് സീസണിലും പ്രതീക്ഷിച്ച ഉത്പാദനം കേരളത്തിലുണ്ടാകാന്‍ സാധ്യത കുറവാണ്. നടപ്പുവര്‍ഷത്തില്‍ 20,000 ടണ്ണാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്ന ഉത്പാദനം. എന്നാല്‍, ഉത്പാദനച്ചെലവിനനുസരിച്ചുള്ള സ്ഥിരവില കുരുമുളകിന് ഉറപ്പാക്കാത്തതിനാല്‍ കര്‍ഷകരെ കുരുമുളകുകൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. 

* ഏലക്കാവില വീണ്ടും മുന്നോട്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഏലക്കാവില ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ ജൂണില്‍ കിലോയ്ക്ക് 1,936 രൂപവരെ വില ഉയര്‍ന്നിരുന്നു. ഇത് സര്‍വ്വകാല റെക്കോഡുമായിരുന്നു. ഉത്പാദനം കൂടിയ ഒക്ടോബറില്‍ വില താഴ്ന്ന് 750ലേക്ക് എത്തി. എന്നാല്‍, ഇപ്പോള്‍ വില വീണ്ടും ഉയരുകയാണ്. കുമളി സി.പി.എം.സി.യില്‍ വ്യാഴാഴ്ച നടത്തിയ ലേലത്തില്‍ 51,088 കിലോ വില്പന നടന്നു. കിലോയ്ക്ക് കൂടിയവില 1,026 രൂപയും ശരാശരിവില 841.5 രൂപയും ലഭിച്ചു.

പുതിയ ഉയരങ്ങള്‍


* ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 21,000 ഭേദിച്ച് പുതിയ ക്ലോസിങ് ഉയരത്തിലെത്തി. 111.39 പോയന്റിന്റെ നേട്ടവുമായി 21,004.96ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 6312.45ലെത്തി പുതിയ ക്ലോസിങ് റെക്കോഡിട്ടു.

* പവന്‍ വില കേരളത്തില്‍ പുതിയ റെക്കോഡായ 14,920 രൂപയിലെത്തി. അതായത്, ഗ്രാമിന് 1865 രൂപ. പവന്റെ വിലയിലുള്ള റെക്കോഡ് ഒക്ടോബര്‍ 14നു രേഖപ്പെടുത്തിയ 14,880 രൂപയാണ്. തങ്കത്തിന് വെള്ളിയാഴ്ച ഗ്രാമിന് 2,000 ആയി. പവന് ഒറ്റദിവസംകൊണ്ട് 200 രൂപയാണ് കൂടിയത്. 

* വെള്ളി വിലയും പുതിയ റെക്കോഡിട്ടു. കിലോയ്ക്ക് 38,900 രൂപ. 

* അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വീപ്പയ്ക്ക് 87 ഡോളറിനു മുകളിലായിരുന്നു വെള്ളിയാഴ്ച എണ്ണവില.

(mathrubhumi)
=============================================

No comments:

Post a Comment