Saturday, December 4, 2010

യുവാവ്‌ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടുമടങ്ങിയ ബന്ധുവും മരിച്ചു
മാരാരിക്കുളം: യുവാവ്‌ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയില്‍. മൃതദേഹം കണ്ടുമടങ്ങിയ ബന്ധുവായ വൃദ്ധ ഹൃദയാഘാതം മൂലം മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡില്‍ വള്ളാട്ടുമുറിവെളി വീട്ടില്‍ രംഗനാഥന്റെ മകന്‍ രജീഷ്‌ (31), രംഗനാഥന്റെ ചിറ്റപ്പന്‍ പുഷ്‌പമംഗലം വീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ കമലു (74) എന്നിവരാണു മരിച്ചത്‌.

ഇന്നലെ പുലര്‍ച്ചെ കൂറ്റുവേലി പൊതുശ്‌മശാനത്തിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ മണ്ണില്‍പുതഞ്ഞു കമഴ്‌ന്നുകിടന്ന നിലയിലാണ്‌ രജീഷിന്റെ മൃതദേഹം കണ്ടത്‌. വായില്‍നിന്ന്‌ ചോരവാര്‍ന്നിരുന്നതും കാലിലെ മുറിവും സമീപത്ത്‌ ഇയാളുടെ സൈക്കിള്‍ മറിഞ്ഞുകിടന്നതും ആദ്യം ദുരൂഹതയുണര്‍ത്തിയെങ്കിലും യുവാവ്‌ വിഷംകഴിച്ച്‌ ആത്മഹത്യ ചെയ്‌തതാണെന്നു മാരാരിക്കുളം പോലീസ്‌ പറഞ്ഞു.

മൃതദേഹത്തിനു സമീപത്തുനിന്ന്‌ ഫ്യൂരിഡാന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. വ്യാഴാഴ്‌ച രാത്രിയില്‍ തനിച്ചായിരുന്ന ഇയാള്‍ ഫ്യൂരിഡാന്‍ കഴിച്ചശേഷം പുലര്‍ച്ചെ സൈക്കിളില്‍ പോകവെയാണ്‌ മരണമെന്നു കരുതുന്നു. സൈക്കിള്‍ ചവിട്ടിയപ്പോള്‍ വിഷബാധ മൂലം മറിഞ്ഞുവീണതാണെന്നാണു പോലീസിന്റെ നിഗമനം.

രജീഷിന്റെ മൃതദേഹം കണ്ടു വീട്ടിലെത്തിയ കമലു കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ചേര്‍ത്തലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂറ്റുവേലി കേര കയര്‍ കമ്പനിയിലെ ടെന്‍സിലിംഗ്‌ തൊഴിലാളിയും ഇലക്‌ട്രീഷ്യനുമായിരുന്ന രജീഷ്‌ വള്ളാട്ട്‌ മാവേലി വായനശാലയുടെ പ്രസിഡന്റുമായിരുന്നു. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. മാതാവ്‌: ജയമ്മ. സഹോദരങ്ങള്‍: രജനി, രജിത.

ചേര്‍ത്തലയിലെ സ്വകാര്യാശുപത്രിയില്‍ കമലുവിന്റെ പോസ്‌റ്റുമോര്‍ട്ടം ഇന്നു നടക്കും. മക്കള്‍: പ്രസന്നന്‍ (കോണ്‍ഗ്രസ്‌ മാരാരിക്കുളം മണ്ഡലം മുന്‍ പ്രസിഡന്റ്‌, കൂറ്റുവേലി ക്ഷീരസംഘം സെക്രട്ടറി), ചന്ദ്രബോസ്‌ (ബാംഗ്ലൂര്‍). മരുമക്കള്‍: ഗീത, ഷിബി.

======================================================

No comments:

Post a Comment