Saturday, December 4, 2010

ഡ്രൈവറെ മര്‍ദിച്ച്‌ വഴിയില്‍തള്ളി കാര്‍ തട്ടിയ നാലുപേര്‍ പിടിയില്‍

ചാലക്കുടി: ഡ്രൈവറെ മര്‍ദിച്ച്‌ അവശനാക്കി വഴിയില്‍തള്ളി കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലുപ്രതികള്‍ പിടിയില്‍.

തൃശൂര്‍ ചാലക്കുടി സ്വദേശികളായ സലീഷ്‌, ബിപിന്‍, അനില്‍ എന്നീ മൂന്നു യുവാക്കളും പാലക്കാട്‌ സ്വദേശിയായ സുജീഷുമാണ്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌. തട്ടിയെടുത്ത കാര്‍ പാലക്കാട്‌ ജില്ലയിലെ ആലത്തൂരില്‍ നിന്നും കണ്ടെടുത്തു.

പ്രതികളുടെ അറസ്‌റ്റ് ഇന്നുവൈകീട്ടോടെ രേഖപ്പെടുത്തും. കാര്‍ തട്ടിയെടുത്ത ശേഷം തൃശൂര്‍ സ്വദേശികളായ മൂന്നുപേര്‍ ഇന്നലെത്തന്നെ സ്‌പിരിറ്റു ലോബിയ്‌ക്ക് കൈമാറിയിരുന്നു. അനില്‍ ബിപിന്‍ എന്നിവര്‍ ചാലക്കുടിയില്‍ കാര്‍ മെക്കാനിക്കുകളാണ്‌. സുജീഷ്‌ സ്‌പിരിറ്റു ലോബിയുമായി ബന്ധപ്പെട്ടയാളാണ്‌.

ചാലക്കുടി എസ്‌.ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ കര്‍ണാടക സ്വദേശിയായ ഡ്രൈവറെ മര്‍ദിച്ച്‌ അവശനാക്കി വഴിയില്‍തള്ളി മൂന്നംഗസംഘം കാര്‍ തട്ടിയെടുത്‌. മൈസൂര്‍ സ്വദേശി ഷാഫി അഹമ്മദി(28)ന്റെ കെ.എ.09 ഡി-3454 നമ്പര്‍ ഇന്‍ഡിഗോ കാറാണ്‌ തട്ടിയെടുത്തത്‌. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കോട്ടാറ്റില്‍വച്ചായിരുന്നു സംഭവം.

മൈസൂരില്‍ നിന്നുള്ള യാത്രക്കാരെ നെടുമ്പാശേരിയിലെത്തിച്ച്‌ തിരികെ പോകുന്ന വഴിയാണു സംഭവം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനടുത്ത്‌ കാര്‍നിര്‍ത്തി ചായ കുടിക്കുന്നതിനിടെ മൂന്നുയുവാക്കള്‍ ചാലക്കുടിയിലേക്കാണെന്നു പറഞ്ഞ്‌ കാറില്‍ കയറിപ്പറ്റി. ചാലക്കുടിയിലെത്തിയപ്പോള്‍ റെയില്‍വേ സ്‌റ്റേഷനിലിറക്കാന്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ചു റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും മുന്നോട്ടുപോകാനായി ആവശ്യപ്പെട്ടു. കാര്‍ കോട്ടാറ്റിലെ വിജന സ്‌ഥലത്തെത്തിയപ്പോള്‍ മൂന്നംഗസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കൈപ്പത്തികളില്‍ കത്തികൊണ്ടു വരഞ്ഞു.

തുടര്‍ന്നു വായ്‌കെട്ടി മര്‍ദിച്ചു. പിന്നീട്‌ കാലുകള്‍ കെട്ടി റോഡിലുപേക്ഷിച്ച്‌ കാറുമായി കടക്കുകയായിരുന്നു. കെട്ടുകള്‍ സ്വയം അഴിച്ച്‌ റോഡരികിലെത്തിയ ഷാഫിയെ രാവിലെ ഈവഴിപോയ ഓട്ടോഡ്രൈവറാണ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചത്‌. പരുക്കേറ്റ ഷാഫിയെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

=================================================

No comments:

Post a Comment