Monday, December 6, 2010

അഴിമതി നമ്മുടെ ശാപം :

ചോദ്യപേപ്പര്‍ മോഷ്‌ടിച്ച്‌ പത്തനംതിട്ടയില്‍ 
ജോലി നേടിയത്‌ പത്തോളം പേര്‍
പത്തനംതിട്ട: വ്യാജനിയമനം പുറത്തു വരുന്നതിന്‌ മുന്‍പ്‌ പി.എസ്‌.സിയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പ്‌ അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാരും പോലീസും ഒരു സമുദായ നേതൃത്വവും ചേര്‍ന്ന്‌ അട്ടിമറിച്ചു. 2003 ല്‍ പുറത്തു വന്ന എല്‍.ഡി.സി റാങ്ക്‌ ലിസ്‌റ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി ജോലി നേടിയ പലരും വിവിധ ജില്ലകളിലായി ജോലിയില്‍ തുടരുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കോട്ടയം ജില്ലയിലെ ഒരു സ്‌കൂളായിരുന്നു. ഈ സ്‌കൂളിലെ പ്യൂണും ചോദ്യചോര്‍ച്ചയില്‍ സംശയിക്കപ്പെട്ടിരുന്നയാളുമായ യുവാവ്‌ പിന്നീട്‌ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചു. അന്നു ചോദ്യചോര്‍ച്ച ഉണ്ടായത്‌ പത്തനംതിട്ട, കോട്ടയം, വയനാട്‌ ജില്ലകളിലായിരുന്നു. കോട്ടയത്തെ പത്തോളം പേര്‍ ഇങ്ങനെ റാങ്ക്‌് ലിസ്‌റ്റില്‍ വന്നതായി കണ്ടെത്തിയപ്പോള്‍ പത്തനംതിട്ടയില്‍ വിജിലന്‍സും പോലീസും ഒരു സമുദായ നേതൃത്വവും ചേര്‍ന്ന്‌ ഇക്കൂട്ടരെ രക്ഷിച്ചു. ഇവരെല്ലാം ഇപ്പോള്‍ ജോലിയില്‍ തുടരുന്നു.

പത്തനംതിട്ട ജില്ലയില്‍ അന്ന്‌ നിലവില്‍ വന്ന റാങ്ക്‌ ലിസ്‌റ്റില്‍ 4 പേര്‍ ചോദ്യം ചോര്‍ത്തി കിട്ടിയവരാണെന്നതിന്‌ ഇവരുടെ റാങ്കുകള്‍ തന്നെ അടിവരയിടുന്നു. അടൂരിലെ പി.എസ്‌.സി പരീക്ഷാ കേന്ദ്രമായ ഒരു സ്‌കൂളിലെ ജീവനക്കാര്‍ക്കായിരുന്നു ഒന്നും രണ്ടും റാങ്ക്‌. മൂന്നും നാലും റാങ്ക്‌ നേടിയവര്‍ ഒരേ വീട്ടില്‍ നിന്ന്‌ തന്നെയായിരുന്നു. മെഴുവേലിയില്‍ പരീക്ഷാകേന്ദ്രമായ സ്‌കൂളിലെ പ്യൂണിന്റെ ഭാര്യയും അനുജനുമായിരുന്നു ഇവര്‍. ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും ലഭിച്ചത്‌ ഒരേ മാര്‍ക്കായിരുന്നു. ആല്‍ഫബെറ്റിക്‌ ഓര്‍ഡറില്‍ ഒരാള്‍ക്ക്‌ മൂന്നാം റാങ്കും മറ്റെയാള്‍ക്ക്‌ നാലാംറാങ്കും ലഭിച്ചുവെന്ന്‌ മാത്രം. പ്രശ്‌നം വിവാദമായതോടെ ഈ നാലുപേരെയും ഒഴിവാക്കി പി.എസ്‌.സി നിയമന നടപടി ആരംഭിച്ചു. ഒരു വശത്തുകൂടി അന്വേഷണവും ആരംഭിച്ചു. വിജിലന്‍സ്‌ ഡിവൈ.എസ്‌.പിയായിരുന്ന ഇലന്തൂര്‍ സ്വദേശിക്കായിരുന്നു അന്വേഷണ ചുമതല. ആരോപണ വിധേയരായവരുടെ വീടുകളില്‍ എത്തി ഏതാനുംചോദ്യവും ഉത്തരവും നല്‍കി ഇത്‌ പഠിപ്പിച്ച്‌ പിറ്റേന്ന്‌ ഇതേ ചോദ്യം ചോദിച്ച്‌ ഉത്തരവും രേഖപ്പെടുത്തി ഇവരെ കുറ്റവിമുക്‌തരാക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കാനോ ഇവര്‍ക്ക്‌ എല്ലാം ഒരേ ശരിയുത്തരമാണോ ഉളളതെന്ന്‌നോക്കാനോ അന്വേഷണ സംഘം തയാറായില്ല. മാനേജ്‌മെന്റ്‌ സ്‌കൂളിന്‌ പേരുദോഷമുണ്ടാകാതിരിക്കാനായി സമുദായ നേതാവ്‌ അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാരിനെ സ്വാധീനിച്ച്‌ അന്വേഷണം പ്രഹസനമാക്കുകയായിരുന്നു.

ഒരേ വീട്ടില്‍ നിന്നും മൂന്നും നാലും റാങ്ക്‌ ലഭിച്ചവര്‍ക്ക്‌ കിട്ടിയത്‌ ഒരേ മാര്‍ക്കായിരുന്നു. ഇതില്‍ ഒരാള്‍ എസ്‌.എസ്‌.എല്‍.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുളള യാളായിരുന്നുവെന്നത്‌ എടുത്തു പറയേണ്ടതാണ്‌. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവരെ പിന്നോക്കം തളളി ഇവര്‍ എങ്ങനെ ആദ്യ 10 റാങ്കിലെത്തി എന്നുളള സാമാന്യചോദ്യം പോലും അന്വേഷണസംഘം അവഗണിച്ചു.

(mangalam report)
=================================================

No comments:

Post a Comment