Saturday, December 4, 2010

ദുബായ്‌ ഒളിത്താവളം ?

മലയാളി ഭീകരരുടെ ഒളിത്താവളം ദുബായ്‌

തൃശൂര്‍: രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകരും തീവ്രവാദ പ്രവര്‍ത്തന ങ്ങള്‍ക്കായി കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക്‌ ഹവാല പണമൊഴുക്കുന്ന രാജ്യാന്തര ഭീകരരുമായ മലയാളികളുടെ ഗള്‍ഫിലെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കും സംസ്‌ഥാന ഐ.എസ്‌.ഐ.ടിക്കും ലഭിച്ചു.

അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ അടുത്ത സുഹൃത്തും രാജ്യാന്തര ഭീകരനുമായ ആലുവ സ്വദേശി സി.എ.എം. ബഷീര്‍, ഹവാല ഇടപാടിന്റെ മുഖ്യ ചുമതലക്കാരായ കണ്ണൂര്‍ സ്വദേശി കെ.പി. സബീര്‍, കെ.കെ. സബീര്‍ എന്ന അയൂബ്‌, ഷുഹൈബ്‌ എന്നിവരടക്കമുള്ള ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള സൂചനയാണ്‌ ലഭിച്ചത്‌. കെ.പി. സബീറിന്റെ സഹോദരനും കണ്ണൂര്‍ പ്രസ്‌ ക്ലബ്‌ ബോംബ്‌കേസില്‍ പിടിയിലായി തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ പോലീസ്‌ കസ്‌റ്റഡിയില്‍ കഴിയുന്ന ഷബീറിനെ ചോദ്യം ചെയ്‌തതില്‍നിന്നാണ്‌ ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച സൂചന ലഭിച്ചത്‌.

ഷബീറിനെ ദേശീയ അന്വേഷണ ഏജന്‍സിയും സംസ്‌ഥാന ആഭ്യന്തര സുരക്ഷാ സംഘവുമാണ്‌ ചോദ്യം ചെയ്‌തത്‌. ചെന്നൈയിലെ രഹസ്യ കേന്ദ്രത്തില്‍ എന്‍.ഐ.എ. ഏതാനും ദിവസം മുമ്പാണ്‌ ഷബീറിനെ ചോദ്യംചെയ്‌തത്‌. സംസ്‌ഥാന ഐ.എസ്‌.ഐ.ടി. വെള്ളിയാഴ്‌ചയാണ്‌ ഷബീറിനെ ചോദ്യം ചെയ്‌തത്‌. ഐ.എസ്‌.ഐ.ടി. കോഴിക്കോട്‌ യൂണിറ്റ്‌ ഡിവൈ.എസ്‌.പി. കെ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യല്‍ ഇന്നും തുടരും. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരരുടെ സംഗമസ്‌ഥലം ദുബായ്‌ ആണെന്ന്‌ ഷബീര്‍ ഐ.എസ്‌.ഐ.ടി.യുടെ ചോദ്യം ചെയ്യലില്‍ അറിയിച്ചു.

അബുദാബി, മസ്‌കറ്റ്‌ എന്നിവിടങ്ങളിലും കൂടിക്കാഴ്‌ചകള്‍ നടക്കുക പതിവാണെന്നും ഇയാള്‍ അറിയിച്ചു. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ധനസ്രോതസായി നിലകൊള്ളുന്ന സഹോദരന്‍ കെ.പി. സബീര്‍, സുഹൃത്ത്‌ ഷുഹൈബ്‌ എന്നിവരുമായി ദുബായില്‍ ഒരുമിച്ച്‌ കഴിഞ്ഞിട്ടുണ്ടെന്നും ഷബീര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസിലെ പ്രതിയായ അയൂബടക്കം ഒളിവില്‍ കഴിയുന്ന പല ഭീകരരും ഗള്‍ഫ്‌ നാടുകളില്‍ മാറിമാറി താമസിക്കുകയാണ്‌ . ഇവരില്‍ പലരും നിരവധി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന്‌ ഷബീര്‍ മൊഴി നല്‍കി.

ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകനായ രാജ്യാന്തര ഭീകരന്‍ ആലുവ സ്വദേശി സി.എ.എം. ബഷീറുമായി ഫോണ്‍വഴി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അയാള്‍ താമസിക്കുന്ന സ്‌ഥലത്തെക്കുറിച്ച്‌ അറിവില്ലെന്നും ഇയാള്‍ വ്യക്‌തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരരെക്കുറിച്ച്‌ ഒട്ടേറെ കാര്യങ്ങള്‍ അറിവുള്ള കെ.പി. ഷബീറിനെ കേരളത്തിലെത്തിച്ച്‌ വിശദമായി ചോദ്യംചെയ്യുന്ന കാര്യം ഐ.എസ്‌.ഐ.ടി. പരിഗണിച്ചുവരികയാണ്‌.

അതേസമയം ഐ.ജി. ടോമിന്‍ തച്ചങ്കരി വിവാദ ഗള്‍ഫ്‌ സന്ദര്‍ശനവേളയില്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയതായി പറയുന്ന കേരള ബന്ധമുള്ള തീവ്രവാദികളെക്കുറിച്ചാണ്‌ ഷബീറിനോട്‌ ദേശീയ അന്വേഷണ ഏജന്‍സി സംഘം ആരാഞ്ഞത്‌.

ദുബായ്‌, ഖത്തര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന യൂസഫ്‌, അസര്‍, അയൂബ്‌, ഷുഹൈബ്‌ എന്നിവരുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയതായുള്ള സൂചനകള്‍ക്ക്‌ സ്‌ഥിരീകരണം ലഭിക്കാനാണ്‌ ഷബീറിനെ ചോദ്യംചെയ്‌തത്‌.

രാജ്യാന്തര ഭീകരന്‍ ആലുവ സ്വദേശി സി.എ.എം. ബഷീര്‍, ഷബീറിന്റെ സഹോദരന്‍ കെ.പി. സബീര്‍ എന്നിവരുടെ ദൂതന്മാരും കൂടിക്കാഴ്‌ചകളില്‍ പങ്കെടുത്തിരുന്നു എന്ന കാര്യത്തെക്കുറിച്ചും സ്‌ഥിരീകരണം ലഭിക്കാന്‍ എന്‍.ഐ.എ. സംഘം ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നറിയുന്നു.  ജോയ്‌ എം. മണ്ണൂര്‍ (mangalam report)
=======================================================

No comments:

Post a Comment