Sunday, January 16, 2011

പുല്ലുമേടില്‍ നൂറോളം ഭക്‌തര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്‌
വണ്ടിപ്പെരിയാര്‍: പുല്ലുമേടില്‍ ദുരന്തത്തിനിടെ ചിതറിയോടിയ നൂറോളം അയ്യപ്പഭക്‌തര്‍ നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്‌. അപകടം നടന്നയുടന്‍ ഭയന്ന്‌ വനത്തിലേക്ക്‌ ഓടി രക്ഷപ്പെട്ടവരാണ്‌ പുല്ലുമേടില്‍ ഒറ്റപ്പെട്ടിരിക്കുന്നത്‌. തിരിച്ചുപോകാന്‍ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഭക്‌തര്‍ എ.ഡി.ജി.പി ചന്ദ്രശേഖറിന്റെ വാഹനം തടഞ്ഞു. അപകടം നടന്ന രണ്ടു ദിവസം കഴിഞ്ഞ്‌ വനത്തിനുള്ളില്‍ നിന്ന്‌ തിരിച്ചെത്തിയ ഇവരില്‍ പലരും ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിലാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

പുല്ലുമേട്ടിലെ കാനനപാതയിലുണ്ടായിരുന്ന താല്‍ക്കാലിക കടകളെ ആശ്രയിച്ചിരുന്ന ഇവര്‍ ഈ കടകള്‍ പൂട്ടിയതോടെയാണ്‌ വലഞ്ഞത്‌. ഭക്‌തരെ തിരികെ കൊണ്ടുപോകാന്‍ രാവിലെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്‌ എത്തിയിരുന്നെങ്കിലും മുഴുവന്‍ പേരെയും കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വൈകിട്ട്‌ നാലു മണിയോടെ അടുത്ത വണ്ടി എത്തുമെന്നും അതില്‍ അവശേഷിക്കുന്ന ഭക്‌തരെ കയറ്റിവിടാമെന്ന നിലപാടിലാണ്‌ പോലീസ്‌. കൂടുതല്‍ ഭക്‌തര്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ടിട്ടുണ്ടോയെന്നു സംശയമുണ്ട്‌.

അതിനിടെ, ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം പുല്ലുമേട്ടില്‍ പരിശോധന നടത്തുകയാണ്‌. ദുരന്തസ്‌ഥലത്ത്‌ കൂട്ടിയിട്ടിരിക്കുന്ന അവശിഷ്‌ടങ്ങളില്‍ ഫോറന്‍സിക്‌ വിഭാഗം പരിശോധന നടത്തുന്നുണ്ട്‌.
(mangalam)

No comments:

Post a Comment