Saturday, January 15, 2011

യു.പി. മാനഭംഗം: പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ മായാവതി ഉത്തരവിട്ടു
Posted on: 16 Jan 2011

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാന്ധ ജില്ലയില്‍ മാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ മുഖ്യമന്ത്രി മായാവതി ഉത്തരവിട്ടു. അന്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷച്ചടങ്ങിലാണ് മായാവതിയുടെ ഈ പ്രഖ്യാപനം.

മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് പെണ്‍കുട്ടിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഇതിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബാന്ധയിലെ ബി.എസ്.പി. എം.എല്‍.എ. പുരുഷോത്തം ദ്വിവേദിയെ വിചാരണ ചെയ്യാന്‍ അതിവേഗ കോടതി തുടങ്ങുമെന്നും മായാവതി പ്രഖ്യാപിച്ചു. കൃത്യം മറച്ചുവെക്കാന്‍ എം.എല്‍.എ. ശ്രമിച്ചതായി മായാവതി കുറ്റപ്പെടുത്തി. കേസന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പോലീസുകാരെയും മറ്റുള്ളവരെയും വെറുതെ വിടില്ല-മുഖ്യമന്ത്രി പറഞ്ഞു.

പെണ്‍കുട്ടിയെ ഉടനെ വിട്ടയയ്ക്കാന്‍ അലഹാബാദ് ഹൈക്കോടതിയും ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് രണ്ടംഗ ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.

ഡിസംബര്‍ 11-ന് രാത്രി വീട്ടില്‍വെച്ച് എം.എല്‍.എ.യും മൂന്നു കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

പെണ്‍കുട്ടി എം.എല്‍.എ.യുടെ വീട്ടില്‍ മോഷണം നടത്തിയെന്നാരോപിച്ച് ഡിസംബര്‍ 14-നാണ് പോലീസ് അറസ്റ്റുചെയ്തത്.

No comments:

Post a Comment