Sunday, August 22, 2010

ഇന്റര്‍നെറ്റിലൂടെ കോടികളുടെ തട്ടിപ്പ്

ഇന്റര്‍നെറ്റിലൂടെ കോടികള്‍ തട്ടിയ യുവാവ്‌ പിടിയില്‍
മട്ടാഞ്ചേരി: ഇന്റര്‍നെറ്റിലൂടെ കോടികള്‍ തട്ടിയ യുവാവിനെ തോപ്പുംപടി പോലീസ്‌ പിടികൂടി. കോഴിക്കോട്‌ താമരശേരി തയ്യംപേയില്‍ ഇടിക്കുന്നിന്‍മേല്‍ വീട്ടില്‍ ആഷിക്കി(19) നെയാണ്‌ തോപ്പുംപടി എസ്‌.ഐ എസ്‌. രാജേഷിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌.

ഇന്ത്യയിലുടനീളം നിരവധി പേരില്‍നിന്നും ഇയാള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്‌. മൈ സോഫ്‌റ്റ് സൊല്യൂഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്‌ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്‌. ഇടക്കൊച്ചി അക്വിനാസ്‌ കോളജിലെ പ്രഫസര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടേതടക്കം കേരളത്തില്‍ നിന്നു മാത്രം കോടികളുടെ തട്ടിപ്പാണ്‌ നടന്നിട്ടുള്ളത്‌.

കൊടുക്കുന്ന പണം 60 ദിവസത്തിനുള്ളില്‍ ഇരട്ടിയായി നല്‍കാമെന്നു പറഞ്ഞ്‌ ആളുകളെ വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌ നടത്തുന്നത്‌. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിന്‌ 60 ദിവസം കഴിഞ്ഞ തീയതിക്ക്‌ ചെക്ക്‌ നല്‍കുകയാണ്‌ പതിവ്‌.

ഇയാളുടെ തട്ടിപ്പിനിരയായ പെരുമ്പടപ്പ്‌ സ്വദേശി ജോയിയുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പിന്റെ ചുരുളഴിയുന്നത്‌.

തട്ടിപ്പില്‍ ആഷിക്കിനെ കൂടാതെ വേറെയും ആളുകള്‍ ഉണ്ടെന്ന്‌ പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. (mangalam)
E-mail to a friend

No comments:

Post a Comment