Monday, August 23, 2010

തോവാള പൂക്കള്‍

തോവാളയില്‍ നിന്ന് 5 കോടിയുടെ പൂക്കള്‍
Posted on: 23 Aug 2010

കന്യാകുമാരി ജില്ലയിലെ തോവാള മാര്‍ക്കറ്റിലും ഇക്കുറി തീവില. 10 ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് ഒഴുകുന്നത് 5 കോടി രൂപയുടെ പൂക്കള്‍. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ 20 മുതല്‍ 30 ശതമാനം വില കൂടിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തോവാളയ്ക്ക് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് പൂകൃഷി. 25 മുതല്‍ 35 ലക്ഷം രൂപയാണ് തോവാളയിലെ പ്രതിദിന ശരാശരി വില്പന. ഓണക്കാലമെത്തുമ്പോള്‍ ഇത് 50 മുതല്‍ 60 ലക്ഷം രൂപ വരെ ഉയരും. തെക്കന്‍ കേരളമാണ് തോവാളപ്പൂവിന്റെ പ്രധാന വിപണി.

വീട്ടുവളപ്പിലും വയലുകളിലും വളര്‍ത്തുന്ന പൂക്കള്‍ കര്‍ഷകര്‍ ശേഖരിച്ച് വിപണിയിലെത്തിക്കുന്നു. അരളി, വാടാമല്ലി, തുളസി, പിച്ചകം, കൊഴുന്ന്, ട്യൂബ്‌റോസ്, വിവിധ ഇനം ബന്ദി എന്നിവ തോവാളയിലെ പാടങ്ങളില്‍ വിരിയുന്നു. നാഗര്‍കോവിലിലും സമീപത്തും താമരപ്പൂവും ലഭ്യമാണ്. ദിവസേന എട്ട് ടണ്‍ പൂക്കള്‍ തോവാളയിലും സമീപത്തുനിന്നുമായി വിപണിയിലേക്ക് എത്തുന്നുവെന്നാണ് കണക്ക്. ഓണക്കാലമായാല്‍ തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളില്‍ നിന്ന് അഞ്ച് ടണ്‍ പൂവ് കൂടി തോവാളയിലെത്തും.

മധുര, ദിണ്ഡിക്കല്‍, രാജപാളയം, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും റോസും അലങ്കാരപുഷ്പങ്ങള്‍ ഉള്‍പ്പെടെ മറ്റ് ഉയര്‍ന്നതരം പൂക്കളും തോവാളയിലെത്തുന്നുണ്ട്. പിച്ചകം, മുല്ല എന്നിവയാണ് എക്കാലത്തും വിപണിയിലെ രാജ്ഞിമാര്‍. ഇവയ്ക്ക് കിലോയ്ക്ക് 300 മുതല്‍ 500 വരെയും ചിലപ്പോള്‍ 1000 രൂപയിലേക്കും വിലയുയരും.

ഉയര്‍ന്നതരം റോസാപ്പൂ (നൂറിന്) 140 രൂപ, അരളി കിലോയ്ക്ക് 80 രൂപ, വാടാമല്ലി 50, ട്യൂബ്‌റോസ് -100, ബന്ദി -40 എന്നിങ്ങനെയാണ് മറ്റ് പൂക്കളുടെ വില. തോവാള ടൗണിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പുലര്‍ച്ചെയ്ക്ക് ആറിന് ആരംഭിക്കുന്ന പൂച്ചന്ത 11 മണി വരെ നീളും. ഓരോ വര്‍ഷവും പൂവില്പനയില്‍ വര്‍ധനയാണുണ്ടാകുന്നതെന്ന് പൂച്ചന്തയുടെ അമരക്കാരനായ ബി.വിശ്വനാഥന്‍ പറഞ്ഞു. (mathrubhumi)

No comments:

Post a Comment