Thursday, August 5, 2010

National Security

കോടതിക്കു ലഭിച്ച രഹസ്യകത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ ബന്ധം: എസ്‌.പിക്കെതിരേ എന്‍.ഐ.എ. അന്വേഷണം

കൊച്ചി: കൈവെട്ടുകേസില്‍ സംശയനിഴലിലുള്ള പോപ്പുലര്‍ ഫ്രണ്ടുമായി തൃശൂര്‍ പോലീസ്‌ അക്കാഡമി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എസ്‌.പി: സി.എസ്‌. മജീദിനു ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും സംസ്‌ഥാന ഇന്റലിജന്‍സും അന്വേഷണമാരംഭിച്ചു.

ഭീകരസംഘടനകളുമായി എസ്‌.പി. മജീദ്‌ അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി ആരോപിച്ചു കഴിഞ്ഞദിവസം ലഭിച്ച രഹസ്യകത്ത്‌ എറണാകുളം സി.ബി.ഐ. കോടതി എന്‍.ഐ.എയ്‌ക്കു കൈമാറിയ സാഹചര്യത്തിലാണു നടപടി.

കത്തിന്റെ പകര്‍പ്പ്‌ സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗത്തിനും ലഭിച്ചു. പോലീസില്‍ ചിലര്‍ക്കു പോപ്പുലര്‍ ഫ്രണ്ട്‌ പോലെ സംശയനിഴലിലുള്ള സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്‌തമായ പശ്‌ചാത്തലത്തിലാണ്‌ ഉദ്യോഗസ്‌ഥനെ കേന്ദ്രീകരിച്ചു വിവിധ ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചത്‌. എറണാകുളം വിജിലന്‍സ്‌ ഡിവൈ.എസ്‌.പിയായിരുന്ന മജീദിനു കഴിഞ്ഞ മാര്‍ച്ചിലാണ്‌ എസ്‌.പിയായി സ്‌ഥാനക്കയറ്റം ലഭിച്ചത്‌. തുടര്‍ന്നു പോലീസ്‌ ആസ്‌ഥാനത്തേക്കും പിന്നീട്‌ തൃശൂര്‍ പോലീസ്‌ അക്കാഡമിയിലേക്കും മാറ്റി. ആരോപണത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ എസ്‌.പിക്കെതിരേ വകുപ്പുതല നടപടിയുണ്ടാകുമെന്ന്‌ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ സൂചന നല്‍കി.

എറണാകുളത്തു വിജിലന്‍സ്‌ ഡിവൈ.എസ്‌.പിയായിരിക്കേ മജീദിനു ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നതായി ഇന്റലിജന്‍സ്‌ നേരത്തേ കണ്ടെത്തിയിരുന്നു. വിജിലന്‍സില്‍നിന്നു സ്‌ഥലംമാറിപ്പോയശേഷം, പിന്‍ഗാമിയായെത്തിയ ഉദ്യോഗസ്‌ഥന്‌ ഔദ്യോഗിക ഫോണ്‍ കൈമാറിയതോടെയാണു വിദേശകോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെട്ടത്‌. ഇദ്ദേഹം സ്‌ഥലം മാറിയതറിയാതെ ഔദ്യോഗിക ഫോണിലേക്കു ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു നിരന്തരം ഫോണ്‍ സന്ദേശങ്ങള്‍ എത്തിയിരുന്നു. 'ഇക്ക' എന്ന്‌ അഭിസംബോധന ചെയ്‌തായിരുന്നത്രേ വിളികളേറെയും. തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം ഈ ഉദ്യോഗസ്‌ഥനെ നിരീക്ഷിച്ചുവരുകയായിരുന്നു.

കത്തിനെക്കുറിച്ചു കോടതിതന്നെ അന്വേഷണം നിഷ്‌കര്‍ഷിച്ച സാഹചര്യത്തില്‍ മജീദിന്റെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ്‌ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്നാണു സൂചന. (a mangalam report)
-----------------------------------------------------------------------------------------------------------
നിതാന്ത ജാഗ്രത  - സ്വതന്തൃത്തിനു നാം നല്‍കേണ്ട വില  
***************************************************************

No comments:

Post a Comment