Tuesday, November 2, 2010

നുഴഞ്ഞുകയറാന്‍ ഏറെയെളുപ്പം; 
ബംഗ്ലാദേശികള്‍ക്ക്‌ കേരളം പറുദീസ
കൊച്ചി: സംസ്‌ഥാനത്തേക്ക്‌ നുഴഞ്ഞുകയറിയെത്തുന്നത്‌ ആയിരക്കണക്കിനു ബംഗ്ലാദേശികള്‍. പശ്‌ചിമബംഗാളും ബംഗ്ലാദേശും അതിര്‍ത്തിപങ്കിടുന്ന മേഖലയില്‍ നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനമില്ലാത്തത്‌ ഇവര്‍ക്ക്‌ ഗുണകരമാകുന്നു. സാധാരണ യാത്രകളില്‍നിന്നുപരി നുഴഞ്ഞുകയറ്റത്തിന്‌ സാഹസികതകളൊന്നും വേണ്ടെന്നത്‌ ഇന്ത്യയിലേക്ക്‌ കടക്കാന്‍ ഇവര്‍ക്ക്‌ താല്‍പ്പര്യമേറുന്നു.

അതിര്‍ത്തിയില്‍ കന്നുകാലി സംഘത്തിനൊപ്പം കൊല്‍ക്കത്തയിലേക്കും തുടര്‍ന്ന്‌ കേരളത്തിലേക്കും കടക്കാന്‍ നിലവില്‍ പ്രയാസങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ ബംഗ്ലാദേശ്‌ സ്വദേശിയെ ചോദ്യംചെയ്‌ത ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘത്തി (ഐ.എസ്‌.ഐ.ടി)ന്‌ ഇക്കാര്യം ബോധ്യമായി. ഇവരില്‍ പലരേയും ഭീകരപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയ്‌ക്ക് ഉപയോഗിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്‌. പ്രതിഫലമായി നല്‍കുന്നത്‌ കള്ളനോട്ടുകള്‍. ഇവ വിനിമയം ചെയ്യുന്നതിനുള്ള പ്രധാന വിപണി കേരളവും.

അന്യ സംസ്‌ഥാന തൊഴിലാളികളുടെ പറുദീസയായ കേരളത്തില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യത ഏറെയാണെന്നത്‌ നുഴഞ്ഞുകയറ്റക്കാര്‍ക്ക്‌ ഗുണകരമാകുന്നു. യാതൊരു വിധ രേഖകളും കൂടാതെയാണ്‌ ഇത്തരക്കാര്‍ എത്തുന്നത്‌. കേരളത്തില്‍ അന്യസംസ്‌ഥാനക്കാര്‍ കൂടുതലായി ജോലിക്കെത്തുന്നത്‌ മെട്രോ സിറ്റിയായ കൊച്ചിയിലെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമാണ്‌. പതിനായിരക്കണക്കിന്‌ വരുന്ന ഇത്തരക്കാരെ സൂക്ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കുവാന്‍ നിലവില്‍ സംവിധാനമൊന്നുമില്ല. ഇവിടങ്ങളില്‍നിന്ന്‌ പുറത്തേക്ക്‌ പോകുന്ന കോളുകള്‍ പരിശോധിച്ചാണ്‌ ഐ.എസ്‌.ഐ.ടി ചിലരെ നിരീക്ഷണത്തില്‍ വച്ചതും ബംഗ്ലാദേശ്‌ സ്വദേശിയായ സഹീല്‍മിയ(28) പിടിയിലായതും.

ഒരു കമ്പനിക്ക്‌ കീഴില്‍ സ്‌ഥിരം തൊഴിലാളിയായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടാത്തവരാണ്‌ നുഴഞ്ഞുകയറ്റക്കാര്‍. ഒരിടത്ത്‌ സ്‌ഥിരമായി ജോലി ചെയ്യാത്തതിനാല്‍ നിരീക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന്‌ ഇവര്‍ക്കറിയാം. പിടിയിലായ സഹീല്‍മിയ സ്‌ഥിരമായി ജോലിയ്‌ക്ക് പോകുന്ന ആളായിരുന്നില്ല. കാക്കനാട്ടെ ഒരു വെല്‍ഡിംഗ്‌ കമ്പനിയില്‍ താല്‍ക്കാലിക ജോലി ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ പണിയിലേര്‍പ്പെട്ടവര്‍ നുഴഞ്ഞുകയറ്റക്കാരല്ലെന്ന്‌ തീര്‍ച്ചപ്പെടുത്തേണ്ട ഉത്തരവാദിത്തം സ്‌ഥാപന ഉടമയ്‌ക്കാണെന്ന്‌ പോലീസ്‌ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ പെരുമ്പാവൂരിലും പരിസരങ്ങളിലുമുള്ള അന്യ സംസ്‌ഥാനക്കാരില്‍ അമ്പതു ശതമാനം മാത്രമാണ്‌ സ്‌ഥിരം തൊഴിലാളികളെന്നും മറ്റുള്ളവര്‍ കരാറുകാര്‍ക്കൊപ്പം അന്നന്ന്‌ പണിയ്‌ക്കെത്തുന്നവരാണെന്നതും പോലീസിനെ കുഴക്കുന്നു. ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തൊഴിലുടമകളും തയ്യാറല്ല. രാജ്യാന്തരകോളുകളും മറ്റും നിരന്തരമായി പരിശോധനയ്‌ക്ക് വിധേയമാക്കിയാണ്‌ ഇപ്പോള്‍ ഐ.എസ്‌.ഐ.ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്‌.

കള്ളനോട്ടിന്റെ പ്രധാനവിപണിയായി കൊച്ചി മാറുന്നതായി ഡി.ആര്‍.ഐ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഭീകരപ്രവര്‍ത്തനവും കള്ളനോട്ട്‌ വിനിമയവും പരസ്‌പരം ബന്ധപ്പെട്ട്‌കിടക്കുന്നതുമാണ്‌. ഇതു രണ്ടും ഒരേപോലെ കൈകാര്യംചെയ്യുന്നതിനാണ്‌ നുഴഞ്ഞുകയറ്റക്കാരെ നിയോഗിക്കുന്നത്‌. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയേയും ഇതിനായി ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. അതിര്‍ത്തിയില്‍ നിന്ന്‌ കന്നുകാലി സംഘത്തിനൊപ്പം കള്ളനോട്ടുമായി കടന്നെത്തുമ്പോള്‍ പരിശോധന സംവിധാനം കാര്യക്ഷമമല്ലെന്ന്‌ പിടിക്കപ്പെട്ടവരുടെ മൊഴികളില്‍നിന്ന്‌ നേരത്തെ തന്നെ വ്യക്‌തമായിരുന്നു.
======================================================

No comments:

Post a Comment