Tuesday, November 2, 2010

വൈദികനു നേരെ വധശ്രമം: 
പ്രതികള്‍ തമിഴ്‌നാട്ടില്‍
മുണ്ടക്കയം: കോരുത്തോട്ടില്‍ വൈദികനു നേരെ വധശ്രമം നടത്തിയ പ്രതികള്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചന. സംഭവശേഷം കോരുത്തോട്‌ വനമേഖലയിലേക്കു കടന്ന പ്രതികള്‍ കാനനപ്പാത വഴി ഇടുക്കി ജില്ലയില്‍ എത്തി തമിഴ്‌നാട്ടിലേക്കു കടന്നതായാണ്‌ നിഗമനം. മുണ്ടക്കയം കോരുത്തോട്‌ യാക്കോബായ സുറിയാനിപ്പള്ളിയിലാണ ഞായറാഴ്‌ച  വൈദികനു നേരെ വധശ്രമമുണ്ടായത്‌. പള്ളിപൊതുയോഗത്തിനിടെ പണപ്പിരിവു സംബന്ധിച്ച വിഷയം ഉയരുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 
ഇടവാകാംഗങ്ങളായ മലയില്‍ ജോണ്‍ പൈലി, മകന്‍ പോള്‍ ജോണ്‍, പുതുപ്പറമ്പില്‍ കുഞ്ഞുമോന്‍, കാപ്പിത്തോട്ടത്തില്‍ വര്‍ഗീസ്‌, ഏബ്രഹാം എന്നിവര്‍ക്കാണ്‌ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോണ്‍, പോള്‍, വര്‍ഗീസ്‌ എന്നിവര്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഇതിനിടെ പ്രതികള്‍ ഇടുക്കി ജില്ലയിലെ ബന്ധുവീടുകളിലെത്തി മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച ശേഷമാണ്‌ തമിഴ്‌നാട്ടിലേക്കു കടന്നതെന്നും സൂചനയുണ്ട്‌. ഇതിനായി ജില്ലയിലെ ഒരു അഭിഭാഷകകന്റെ സഹായവും ഇവര്‍ തേടിയിരുന്നു. പോലീസ്‌ പിടിയിലാകാതെ കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമവും പ്രതികള്‍ നടത്തുന്നതായി സൂചനയുണ്ട്‌. പള്ളിയിലെ മുന്‍ ട്രസ്‌റ്റികൂടിയായ പ്രതികളിലൊരാള്‍ നടത്തിയെന്ന്‌ ആരോപണമുള്ള സാമ്പത്തിക ഇടപാടുകള്‍ പുറത്തറിയുമെന്ന ഭയമാണ്‌ അക്രമത്തില്‍ കലാശിച്ചതെന്നും സൂചനയുണ്ട്‌. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന്‌ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി. അറിയിച്ചു.
======================================================

No comments:

Post a Comment