Saturday, November 6, 2010

ഇരുപതുവര്‍ഷമായി ചികിത്സ നടത്തുന്ന വ്യാജ 

ഡോക്ടര്‍ പിടിയില്‍
Posted on: 06 Nov 2010
=======================================================
ആലുവ: അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ ഉന്നതബിരുദങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ അട്ടാറ കരേടത്ത് വീട്ടില്‍ കെ.ടി. യാക്കോബ് (55) ആണ് അറസ്റ്റിലായത്. ചമ്പന്നൂര്‍ കോളനിപ്പടിയില്‍ കണ്ടംകുളത്തി ആയുര്‍സൗഖ്യമെന്ന പേരില്‍ ആയുര്‍വേദ, ഹോമിയോ, അലോപ്പതി ചികിത്സകള്‍ ഒരേസമയം നടത്തിവന്ന ഇയാളെ എ.എസ്.പി ജയനാഥ്, ഷാഡോ പോലീസ് എസ്‌ഐ വിനോയ് പി. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തലവേദന മുതല്‍ ലൈംഗികശേഷി കുറവ്, എയ്ഡ്‌സ് എന്നിവയ്ക്കുവരെ പ്രത്യേക ചികിത്സ നടത്തുമെന്ന് പരസ്യം ചെയ്താണ് ഇയാള്‍ രോഗികളെ ആകര്‍ഷിച്ചിരുന്നത്. ആയുര്‍വേദവും ഹോമിയോപ്പതിയും ഇന്‍ഡോ അലോപ്പതിയും യോഗയും സമന്വയിപ്പിച്ചുള്ള ചികിത്സ നല്‍കുമെന്നായിരുന്നു അവകാശവാദം.

പത്താം ക്ലാസില്‍ തോറ്റ യാക്കോബ് പരസ്യം കണ്ട് കൊല്‍ക്കത്ത, നാഗാലാന്‍ഡ്, ബീഹാര്‍ എന്നിവിടങ്ങളിലെ വ്യാജ സര്‍വകലാശാലകളില്‍ നിന്ന് ഉന്നതബിരുദങ്ങള്‍ നേടിയതായാണ് പോലീസിനോട് പറഞ്ഞത്. എം.ബി.ബി.എസ്, എച്ച്എംഡിഎസ്, ആര്‍എംപി എന്നീ ബിരുദങ്ങളാണ് പരസ്യബോര്‍ഡുകളില്‍ ചേര്‍ത്തിരുന്നത്. ആയുര്‍വേദ മരുന്ന് വില്‍പ്പനയുടെ ഏജന്‍സിയെടുത്തതിനെ തുടര്‍ന്നാണ് മരുന്ന് കമ്പനിയുടെ പേര് സ്ഥാപനത്തിനൊപ്പം ചേര്‍ത്തത്. സകല രോഗങ്ങള്‍ക്കും ചികിത്സ നല്‍കുമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും ഉറപ്പുനല്‍കിയ പ്രതി പ്രമേഹരോഗിയാണെന്ന് പോലീസിനോട് വ്യക്തമാക്കി. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
======================================================

No comments:

Post a Comment