Friday, December 17, 2010




ഇന്ത്യ 136ന് പുറത്ത്: മോര്‍ക്കലിന് അഞ്ച് വിക്കറ്റ്‌ 
Posted on: 17 Dec 2010


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 136 റണ്‍സിന് അവസാനിച്ചു. തലേന്നത്തെ സ്‌കോറിനൊപ്പം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 33 റണ്‍സെടുത്ത ധോനിയെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി മോര്‍ക്കല്‍ അഞ്ച് വിക്കറ്റ് തികച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഉനദ്കട്ട്(1) പുറത്താകാതെ നിന്നു.

മഴൂലം പകുതി ദിവസത്തെ കളി നഷ്ടപ്പെട്ട ആദ്യദിനം 36 ഓവര്‍ കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്ക്ക് 136 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വെളിച്ചക്കുറവു കാരണം 11 ഓവര്‍ നേരത്തെ കളി മതിയാക്കുകയായിരുന്നു. പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ ഇന്ത്യയിലെ ജീവനില്ലാത്ത പിച്ചുകളെപ്പോലെയാവില്ലെന്നും ബാറ്റ്‌സ്മാന്മാര്‍ വിഷമിക്കുമെന്നുമുള്ള മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമാണെന്ന് കളി തുടങ്ങി രണ്ടു മണിക്കൂറിനകം ബോധ്യമായി. സച്ചിന്‍ തെണ്ടുല്‍ക്കറും(36) ഹര്‍ഭജന്‍ സിങ്ങും(27) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. അതിവേഗ ബൗളര്‍മാരായ ഡെയ്ല്‍ സ്റ്റെയ്‌നിന്റേയും മോണെ മോര്‍ക്കലിന്റെയും ഉജ്വല ബൗളിങ്ങാണ് ആതിഥേയര്‍ക്ക് വ്യക്തമായ മേധാവിത്തം സമ്മാനിച്ചത്. മോര്‍ക്കല്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്‌റ്റെയ്ന്‍ 34 റണ്‍സിന് മൂന്നു വിക്കറ്റു നേടി.

ടോസ് നേടി ബൗള്‍ ചെയ്യാനുള്ള സ്മിത്തിന്റെ തീരുമാനം ശരിയെന്ന് തെളിയിച്ച് തുടക്കം മുതല്‍ ബൗളര്‍മാര്‍ മൂന്‍തൂക്കം നേടി. അപകടകാരിയായ വീരേന്ദര്‍ സെവാഗിനെ(0) റണ്ണൊന്നുമെടുക്കാനനുവദിക്കാതെ അതിവേഗ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ മടക്കിയപ്പോള്‍ തന്നെ ഇന്ത്യ നടുങ്ങി. ഇന്ത്യക്ക് മികച്ചൊരു സ്‌കോര്‍ നേടാന്‍ മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് അനിവാര്യമായിരുന്നു. എന്നാല്‍, ഓപ്പണര്‍മാരെ കാലുറപ്പിക്കാന്‍ ബൗളര്‍മാരായ സ്‌റ്റെയ്‌നും മോര്‍ക്കലും സോട്‌സോബും അനുവദിച്ചില്ല. ഏകദിനത്തില്‍ തുടരെ രണ്ടു സെഞ്ച്വറികള്‍ നേടിയ ഗൗതം ഗംഭീറിന്(5) പേസിനോടും ബൗണ്‍സിനോടും പൊരുത്തപ്പെടാനായില്ല. തുടക്കത്തില്‍ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട ഗംഭീറിനും സെവാഗിന്റെ ഗതിയായിരുന്നു. സ്റ്റെയ്ന്‍ ഓഫ്സ്റ്റമ്പിന് വെളിയില്‍ പിച്ചു ചെയ്യിച്ച പന്ത് അപ്പര്‍കട്ടിന് ശ്രമിച്ച സെവാഗ് അംലയ്ക്ക് ക്യാച്ച് സമ്മാനിച്ചു മടങ്ങുകയായിരുന്നു. സെവാഗിന്റെ പതിവു ഷോട്ടുകളിലൊന്നാണിത്. സെവാഗിന്റെ അത്തരമൊരു ഷോട്ട് കണക്കുകൂട്ടി ഫീല്‍ഡറെ നിയോഗിച്ച സ്മിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഇന്ത്യയുടെ മൂന്നു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സെവാഗ്, ഇഷാന്ത് ശര്‍മ, ശ്രീശാന്ത് എന്നിവരാണ് റണ്ണെടുക്കാതെ പുറത്തായവര്‍.

ഒരു മണിക്കൂറിലേറെ ക്രീസില്‍ നിന്ന് 43 പന്തുകളില്‍ അഞ്ചു റണ്‍ നേടിയ ഗംഭീറിന്റേതായിരുന്നു അടുത്ത ഊഴം. ബൗണ്‍സറുകള്‍ കൊണ്ട് ബാറ്റ്‌സ്മാനെ വിരട്ടിയ മോണെ മോര്‍ക്കലിന്റെ ഫുള്‍ ലെങ്ത് പന്തില്‍ ഗംഭീര്‍ ബാറ്റുവെച്ചപ്പോള്‍ ഒന്നാം സ്ലിപ്പ് കാവല്‍ക്കാരനായ പോള്‍ ഹാരിസിന്റെ കൈകളിലേക്ക് പറന്നു. തുടക്കത്തില്‍ രണ്ടു ബൗണ്ടറിയടിച്ച് ഫോമിലാണെന്ന് തോന്നലുളവാക്കിയ വന്മതില്‍ രാഹുല്‍ ദ്രാവിഡിനെയും മോര്‍ക്കല്‍ മടക്കി. 40 പന്തുകള്‍ ശ്രദ്ധാപൂര്‍വം നേരിട്ട ദ്രാവിഡിന് ആദ്യ അശ്രദ്ധയിലൂടെ വിക്കറ്റ് നഷ്ടമാക്കി. ഓഫ്സ്റ്റമ്പിനോടു ചേര്‍ന്ന് പിച്ചു ചെയ്ത പന്ത് വിക്കറ്റിനുനേരെ വന്നപ്പോള്‍ ബാറ്റുകൊണ്ട് ചെറുക്കാനായില്ല. മോര്‍ക്കലിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അനുവദിക്കാന്‍ അമ്പയറിന് ഏറെ ആലോചിക്കേണ്ടി വന്നില്ല. 27 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യക്ക് പെര്‍ത്തില്‍ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് നേരിട്ട അതേ ദുര്യോഗമാണോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റിയില്ല. നാലാം വിക്കറ്റില്‍ സച്ചിനും ലക്ഷ്മണും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടുയര്‍ത്തുമെന്ന തോന്നലുളവാക്കിയശേഷം പിരിഞ്ഞു. സ്റ്റെയ്‌നിന്റെ രണ്ടാം സ്‌പെല്ലാണ് ലക്ഷ്മണിനെ മടക്കിയത്. അമ്പു പോലെ വിക്കറ്റിനുനേരെ വന്ന പന്ത് കൈക്കുഴയുടെ സഹായത്താല്‍ മിഡ് വിക്കറ്റിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മിഡില്‍ സ്റ്റമ്പ് തെറിക്കുന്നതാണ് കണ്ടത്. 20 പന്തില്‍ ഏഴു റണ്‍സായിരുന്നു സമ്പാദ്യം. നാലാം വിക്കറ്റില്‍ സച്ചിനും ലക്ഷ്മണും ചേര്‍ന്ന് 39 റണ്‍സ് ചേര്‍ത്തിരുന്നു. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിച്ച് പരിചയമില്ലാത്ത സുരേഷ് റെയ്‌നക്ക് സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കിലെ പിച്ച് ഒട്ടും കരുണകാട്ടിയില്ല. നേരിട്ട മൂന്നാമത്തെ പന്തില്‍ കാലിസിന് കളിയിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് റെയ്‌ന(1) മടങ്ങി. കാലിസിന്റെ മികച്ച പന്തില്‍ ഷോട്ടിനു ശ്രമിച്ച റെയ്‌ന മൂന്നാം സ്ലിപ്പില്‍ ആഷ് വെല്‍ പ്രിന്‍സിന് അനായാസ ക്യാച്ച് നല്കി മടങ്ങി.

67ന് അഞ്ച്് എന്ന നിലയിലേക്ക് കൂപ്പു കുത്തിയ ഇന്ത്യയുടെ പ്രതീക്ഷയത്രയും സൂപ്പര്‍ ബാറ്റ്‌സ്്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിലായി. മികച്ച ഷോട്ടുകളിലൂടെ ബൗണ്ടറികള്‍ വാരിക്കൂട്ടിയ തെണ്ടുല്‍ക്കറിനെ കൂട്ടാളികളുടെ തുടര്‍ച്ചയായ പുറത്താകല്‍ അലോസരപ്പെടുത്തി. വിക്കറ്റിനു നേരെ വന്ന സ്റ്റെയ്‌നിന്റെ ഗുഡ് ലെങ്ത് പന്ത് ബാറ്റുകൊണ്ട് തടുക്കുന്നതില്‍ സച്ചിന്‍ പരാജയപ്പെട്ടു. സ്റ്റെയ്‌നിന്റെ ശക്തമായ എല്‍.ബി. അപ്പീല്‍ അമ്പയര്‍ മിന്നല്‍ വേഗത്തില്‍ അനുവദിച്ചു. 34 പന്തുകള്‍ മാത്രം നേരിട്ട സച്ചിന്‍ എട്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്തിരുന്നു. എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ധോനിയും ഹര്‍ഭജനും(27) നിലയുറപ്പിച്ചപ്പോള്‍ നല്ലൊരു കൂട്ടുകെട്ട് പിറക്കുമെന്ന് തോന്നിച്ചു. എന്നാല്‍ മോര്‍ക്കലിന്റെ നോബോളില്‍ മൂന്നാം റണ്ണിനുള്ള ഓട്ടത്തിനിടെ ഹര്‍ഭജന്‍ പുറത്തായതോടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. ഏഴാം വിക്കറ്റില്‍ ധോനി-ഭാജി സഖ്യം 39 റണ്‍സ് നേടി. ഈ കൂട്ടുകെട്ടാണ് സ്‌കോര്‍ 100 കടത്തിയത്. 25 പന്തുകള്‍ നേരിട്ട ഹര്‍ഭജന്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചിരുന്നു. രണ്ടു പന്തുകള്‍ക്കുശേഷം മോര്‍ക്കല്‍ ഇഷാന്ത് ശര്‍മയെ മടക്കിയതോടെ സ്‌കോര്‍ എട്ടിന് 110 ആയി. ആറു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ഒമ്പതാം വിക്കറ്റും വീണു.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ് : ഗംഭീര്‍ സി-ഹാരിസ് ബി-മോര്‍ക്കല്‍ 5, സെവാഗ് സി-അംല ബി-സ്‌റ്റെയ്ന്‍ 0, ദ്രാവിഡ് എല്‍ബിഡബ്ല്യു -മോര്‍ക്കല്‍ 14, സച്ചിന്‍ എല്‍ബിഡബ്ല്യു -സ്‌റ്റെയ്ന്‍ 36, ലക്ഷ്മണ്‍ ബി-സ്‌റ്റെയ്ന്‍ 7, റെയ്‌ന സി-ഡിവില്ലിയേഴ്‌സ് ബി-കാലിസ് 1, ധോനി നോട്ടൗട്ട് 33, ഹര്‍ഭജന്‍ റണ്ണൗട്ട് 27, ഇഷാന്ത് സി-കാലിസ് ബി-മോര്‍ക്കല്‍ 0, ശ്രീശാന്ത് സി-സ്‌റ്റെയ്ന്‍ ബി-മോര്‍ക്കല്‍ 0, ഉനദ്കട്ട് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 12, ആകെ 36 ഓവറില്‍ 9ന് 136. വിക്കറ്റുവീഴ്ച: 1-1, 2-24, 3-27, 66, 5-67, 6-71, 7-110, 8-110, 9-116.ബൗളിങ്: സ്‌റ്റെയ്ന്‍ 10-1-34-3, മോര്‍ക്കല്‍ 11-5-20-4, സോട്‌സോബെ 9-2-50-0, 

No comments:

Post a Comment