Monday, December 6, 2010

ആണ്‍കുഞ്ഞിനായുള്ള പ്രാര്‍ഥന

ആണ്‍കുഞ്ഞിനായുള്ള പ്രാര്‍ഥനയുമായി സര്‍ക്കോസിയും 

ഭാര്യയും ചിസ്തി ദര്‍ഗയില്‍
Posted on: 06 Dec 2010


ഫത്തേപുര്‍ സിക്രി: ആണ്‍കുഞ്ഞ് വേണമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയും ഭാര്യ കാര്‍ലാ ബ്രൂണിയും ഫത്തേപുര്‍ സിക്രിയിലെ ദര്‍ഗയില്‍ പ്രാര്‍ഥനയ്‌ക്കെത്തി. ഞായറാഴ്ച വൈകിട്ട് ദര്‍ഗയിലെത്തിയ ഇരുവരെയും പുരോഹിതനായ സദാ റയിസ് മിദാന്‍ ചിസ്തിയും പുത്രന്മാരും സ്വീകരിച്ചു. ദര്‍ഗ അധികൃതര്‍ നല്‍കിയ തലപ്പാവ് ധരിച്ചാണ് സര്‍ക്കോസി ഉള്ളിലേക്ക് പ്രവേശിച്ചത്. പിങ്ക് നിറമുള്ള ഷാളുപയോഗിച്ച് കാര്‍ലയും തല മറച്ചിരുന്നു.

കുട്ടികളില്ലാതെ വിഷമിച്ച അക്ബര്‍ ചക്രവര്‍ത്തി ഇവിടെ പ്രാര്‍ഥന നടത്തിയതിനുശേഷമാണ് മൂന്ന് കുട്ടികളുടെ അച്ഛനായതെന്നാണ് വിശ്വാസം. ഇതിനു ശേഷമാണ് അവിടത്തെ പുരോഹിതനായ ശൈഖ് സലീം ചിസ്തിയുടെ സിദ്ധികള്‍ ലോകമറിഞ്ഞത്. 2008 ഫിബ്രവരിയില്‍ വിവാഹിതരായ സര്‍ക്കോസി ദമ്പതിമാര്‍ക്ക് ഇനിയും കുഞ്ഞ് പിറന്നിട്ടില്ല. എന്നാല്‍ ആദ്യ വിവാഹബന്ധത്തില്‍ സര്‍ക്കോസിക്ക് മൂന്ന് മക്കളും കാര്‍ലയ്ക്ക് ഒരു മകനുമുണ്ട്.

പനിനീര്‍പ്പൂക്കളാല്‍ നിര്‍മിച്ച 'ചദാറാ'ണ് ദമ്പതിമാര്‍ ശൈഖ് സലീം ചിസ്തിയുടെ ശവകുടീരത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചത്. ഒരാണ്‍കുട്ടി വേണമെന്ന് പ്രാര്‍ഥിച്ച ഇരുവരും പുരോഹിതന്‍ ഊതിനല്‍കിയ ചരടും കൈയില്‍ കെട്ടി. ദര്‍ഗയില്‍നിന്ന് മടങ്ങുമ്പോഴും കാര്‍ല തന്റെ ആഗ്രഹത്തെക്കുറിച്ചുതന്നെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നതെന്ന് റയീസ് മിയാന്‍ ചിസ്തി പറഞ്ഞു. ഒരു മണിക്കൂറോളം ദര്‍ഗയില്‍ ചെലവഴിച്ചതിനുശേഷമാണ് ദമ്പതിമാര്‍ മടങ്ങിയത്.

കഴിഞ്ഞദിവസം ഇരുവരും താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഒരിക്കല്‍കൂടി അവിടെയെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇരുവരും അമര്‍ വിലാസ് ഹോട്ടലിലെ മുറിയില്‍ത്തന്നെ സമയം ചെലവഴിച്ചു. ഫ്രഞ്ച് മന്ത്രിമാരടക്കമുള്ള നാല്പതംഗ സംഘം രാവിലെ താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തി.

ഫ്രഞ്ച് പ്രസിഡന്‍റിനും ഭാര്യക്കും ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിരുന്ന് നല്‍കി. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, ലോക്‌സഭാ സ്​പീക്കര്‍ മീരാകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

No comments:

Post a Comment