Sunday, December 5, 2010

വ്യാജ കേരളം ---

വ്യാജരേഖ ചമച്ചു 

ലക്ഷങ്ങള്‍ തട്ടിയ അഭിഭാഷക ദമ്പതികള്‍ക്കും 
ഇന്‍ഷുറന്‍സ്‌ ഉദ്യോഗസ്‌ഥനും തടവ്‌
കൊച്ചി: വ്യാജ രേഖകള്‍ ചമച്ചു മോട്ടോര്‍ വാഹന അപകട നഷ്‌ടപരിഹാര കേസ്‌ ഫയല്‍ ചെയ്‌തു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അഭിഭാഷക ദമ്പതികളും ഇന്‍ഷുറന്‍സ്‌ ഉദ്യോഗസ്‌ഥനും അടക്കമുള്ള പ്രതികള്‍ക്കു കോടതി തടവും പിഴയും ശിക്ഷവിധിച്ചു.

കൊച്ചിയിലെ അഭിഭാഷക ദമ്പതികളായ പ്രേംകുമാര്‍, ഭാര്യ റൊസാരി പ്രേം, ബന്ധു ജൂഡ്‌ ആന്റണി, നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ കെ.എസ്‌. അനിയന്‍ എന്നിവരെയാണ്‌ സി.ബി.ഐ. പ്രത്യേക ജഡ്‌ജി എസ്‌. വിജയകുമാര്‍ ആറുവര്‍ഷം തടവുശിക്ഷ വിധിച്ചത്‌. 


ഇന്‍ഷുറന്‍സ്‌ ഉദ്യോഗസ്‌ഥനായ അനിയന്‍ 3.1 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റു പ്രതികളുടെ പിഴ 1.1 ലക്ഷം രൂപ. രണ്ടാംപ്രതി നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി കാഷ്യര്‍ പി.ആര്‍. രാജനെ സംശയത്തിന്റെ ആനുകൂല്യംനല്‍കി വിട്ടയച്ചു.

1998-99 കാലത്ത്‌ വാഹന അപകടങ്ങളില്‍ പരുക്കേറ്റെന്നു വ്യാജരേഖയുണ്ടാക്കി എറണാകുളം എം.എ.സി.ടി. കോടതിയില്‍ വ്യാജപേരുകളില്‍ കേസുകള്‍ ഫയല്‍ചെയ്‌ത്, കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പായതായി രേഖകള്‍ ചമച്ച്‌ 10.98 ലക്ഷം രൂപ തട്ടിയെടുത്തതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഒത്തുതീര്‍പ്പായി എന്ന വ്യാജേന നഷ്‌ടപരിഹാരത്തുകയ്‌ക്കുള്ള ചെക്കുകള്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്നു കൈപ്പറ്റി ബാങ്കില്‍ ഹാജരാക്കി പണം മാറ്റിയെടുത്തുവെന്നാണ്‌ സി.ബി.ഐ. കേസ്‌.
=======================================================

ഹൈക്കോടതി ജഡ്‌ജിക്കെതിരായ കത്ത്‌ വ്യാജമെന്നു സൂചന
കൊച്ചി: ഹൈക്കോടതി ജഡ്‌ജി സിരിജഗനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്‌ ചീഫ്‌ ജസ്‌റ്റിസിനു ലഭിച്ച കത്ത്‌ വ്യാജമെന്നു സൂചന.

കത്തയച്ചതു താനല്ലെന്നു കത്തിലെ മേല്‍വിലാസക്കാരനായ നടുവട്ടം സീതപ്പാറ സ്വദേശി വടയക്കാടന്‍ വീട്ടില്‍ വി.കെ. ബാബു 'മംഗള'ത്തോട്‌ പറഞ്ഞു. കത്തിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജസ്‌റ്റിസ്‌ സിരിജഗന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു ബാബുവിനെ കഴിഞ്ഞദിവസം പോലീസ്‌ ചോദ്യം ചെയ്‌തു. എറണാകുളം റൂറല്‍ എസ്‌.പിയുടെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പിയാണ്‌ സംഭവം അന്വേഷിക്കുന്നത്‌. കത്തിലെ ഒപ്പ്‌ വ്യാജമാണെന്ന്‌ ബാബു വ്യക്‌തമാക്കി.

തന്റെ മേല്‍വിലാസത്തില്‍ മറ്റാരോ ആണ്‌ കത്തയച്ചിരിക്കുന്നത്‌. കത്തില്‍ പറഞ്ഞിരിക്കുന്ന വിധം ഞാന്‍ ഇപ്പോള്‍ പാറമട തൊഴിലാളിയല്ല.

മുമ്പു പാറമട തൊഴിലാളിയായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍മാണ മേഖലയിലാണ്‌ തൊഴിലെടുക്കുന്നത്‌. ഇക്കാര്യങ്ങള്‍ സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു. പാറമട സംബന്ധമായി ഹൈക്കോടതിയിലെത്തുന്ന കേസുകളില്‍ ജസ്‌റ്റിസ്‌ സിരിജഗന്‍ നിയമവിരുദ്ധമായി ഇടപെടുന്നതായി ആരോപിച്ചു കഴിഞ്ഞയാഴ്‌ചയാണ്‌ ബാബുവിന്റെ മേല്‍വിലാസത്തില്‍ ചീഫ്‌ ജസ്‌റ്റിസിനു കത്തു ലഭിച്ചത്‌.

ചീഫ്‌ ജസ്‌റ്റിസ്‌ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ കത്തെഴുതിയ ആളെ കണ്ടെത്തി അന്വേഷണം നടത്താന്‍ ജസ്‌റ്റിസ്‌ സിരിജഗന്‍ ആലുവ റൂറല്‍ എസ്‌.പിക്കു നിര്‍ദേശം നല്‍കുകയായിരുന്നു. കത്ത്‌ വ്യാജമാണെന്ന്‌ മേല്‍വിലാസക്കാരനായ ബാബു വ്യക്‌തമാക്കിയതോടെ സംഭവത്തിനു പിന്നില്‍ ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌.

======================================================



No comments:

Post a Comment