Sunday, December 19, 2010

തട്ടിപ്പ് കേരളം

എസ്‌.ഐ. പരീക്ഷയ്‌ക്ക് മൊബൈല്‍ഫോണ്‍ കോപ്പിയടി; യുവാവു കീഴടങ്ങി

കൊല്ലം: സബ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയിലേക്കുള്ള പി.എസ്‌.സി. പരീക്ഷയ്‌ക്കു മൊബൈല്‍ ഫോണിലൂടെ ഉത്തരം കേട്ടെഴുതിയ സംഭവത്തില്‍ പോലീസ്‌ തെരഞ്ഞ യുവാവ്‌ കോടതിയില്‍ കീഴടങ്ങി. 
മയ്യനാട്‌ ഹൈസ്‌കൂള്‍ ജംഗ്‌ഷനു സമീപം കണ്ണങ്കര കിഴക്കതില്‍ ബിനു(31)വാണു കൊല്ലം ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയത്‌. പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌ത് കൊട്ടാരക്കര സബ്‌ജയിലിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ടു മറ്റൊരു ഉദ്യോഗാര്‍ഥിയായ മയ്യനാട്‌ സ്വദേശി മനുചന്ദ്രന്‍ കസ്‌റ്റഡിയിലായെന്നും സൂചനയുണ്ട്‌. ബിനുവിനെ തേടിയെത്തിയ പോലീസ്‌ ഇന്നലെ രാവിലെ സഹോദരന്‍ ഷീനുവിനെ കസ്‌റ്റഡിയിലെടുത്തെന്നു ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്നു വൈകിട്ട്‌ അഞ്ചിനാണു ബിനു അഭിഭാഷകന്‍ മുഖേന കോടതിയില്‍ കീഴടങ്ങിയത്‌. കൂട്ടിക്കടയ്‌ക്കു സമീപം റേഷന്‍കട നടത്തുന്ന ബിനുവിനും സഹോദരനും ജോലിത്തട്ടിപ്പുമായി ബന്ധമില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ചവറ ശങ്കരമംഗലം ഹൈസ്‌കൂളില്‍ നടന്ന എസ്‌.ഐ. പരീക്ഷയിലാണ്‌ ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ ഫോണിലൂടെ ഉത്തരം കേട്ടെഴുതിയെന്ന പരാതി ഉയര്‍ന്നത്‌. വാളത്തുംഗല്‍ സ്വദേശിയായ വ്യവസായവകുപ്പ്‌ ജീവനക്കാരന്‍ ജയപ്രകാശ്‌ ചോദ്യം ചോര്‍ത്തിയതായാണ്‌ ആരോപണം. മൊബൈലില്‍ കേട്ട്‌ ഉത്തരം എഴുതുന്നതിനിടെ ഉദ്യോഗാര്‍ഥികള്‍ പിടിയിലായി. ഭരണപക്ഷ യൂണിയന്റെ സ്വാധീനമുപയോഗിച്ചു ജയപ്രകാശ്‌ മൊബൈല്‍ ഫോണ്‍ മടക്കിയാവശ്യപ്പെട്ടു പി.എസ്‌.സിയെ സമീപിച്ചതായും അറിയുന്നു.

മയ്യനാട്‌ കേന്ദ്രീകരിച്ചുള്ള നിയമനത്തട്ടിപ്പു മാഫിയ പതിനായിരം മുതല്‍ ഒരുലക്ഷം രൂപവരെയാണ്‌ ഈടാക്കിയിരുന്നത്‌. പരീക്ഷാസമയം ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിക്കുന്ന മൊബൈല്‍ സെറ്റില്‍നിന്ന്‌ ഇയര്‍ഫോണ്‍ കോളറില്‍ കണക്‌ട് ചെയ്‌താണു ചോദ്യങ്ങള്‍ പുറത്തറിയിക്കുന്നത്‌. ഉത്തരം ഉടന്‍ ഉദ്യോഗാര്‍ഥിക്കു ലഭിക്കും.

മനുചന്ദ്രന്‍, ബൈജു എന്നിവരെയാണു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു ചവറയില്‍ പരീക്ഷാഹാളില്‍നിന്നു പിടികൂടിയത്‌. പി.എസ്‌.സി. ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയോ നടപടി ശിപാര്‍ശയോ നടത്താതെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുക മാത്രമാണു ചെയ്‌തത്‌. ഇരവിപുരം പോലീസാണു കേസ്‌ അന്വേഷിക്കുന്നത്‌.(mangalam report)
=================================================

No comments:

Post a Comment