Thursday, December 16, 2010

ഭാര്യയുടെ പ്രേരണ മൂലം

സ്‌റ്റോക്‌ഹോം സ്‌ഫോടനത്തിനു പ്രേരണ നല്‍കിയത്‌ ചാവേറിന്റെ ഭാര്യ

സ്‌റ്റോക്‌ഹോം: സ്വീഡനെ ഞെട്ടിച്ചുകൊണ്ടു കഴിഞ്ഞദിവസം സ്‌റ്റോക്ക്‌ ഹോം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ ലഭിച്ചത്‌ ഞെട്ടിക്കുന്ന വിവരം. സ്‌ഫോടനം നടത്തിയ ചാവേര്‍ തൈമൂര്‍ അബ്‌ദുള്‍വഹാബ്‌ അല്‍ അബ്‌ദലി തന്റെ ഭാര്യയുടെ പ്രേരണകൊണ്ടാണ്‌ സ്‌ഫോടനം നടത്തിയതെന്നതാണ്‌ ആ വിവരം. ഡിസ്‌കോ ജോക്കി എന്ന നിലയില്‍നിന്നു ഭീകരപ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക്‌ വളര്‍ന്നത്‌ ഭാര്യയുടെ പ്രേരണകൊണ്ടാണെന്ന്‌ അബ്‌ദുള്‍വഹാബിന്റെ മുത്തശി തന്നെയാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ വെളിപ്പെടുത്തിയത്‌. 100 പേരെ കൊല്ലാനും 500 പേരെ പരുക്കേല്‍പ്പിക്കാനുമായിരുന്നു സ്‌ഫോടനത്തിലൂടെ അബ്‌ദുള്‍ വഹാബ്‌ ലക്ഷ്യമിട്ടത്‌.

അബ്‌ദുള്‍വഹാബിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയ അന്വേഷണസംഘത്തിന്‌ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കഴിഞ്ഞദിവസം രാത്രി അബ്‌ദുള്‍ വഹാബിന്റെ മുത്തശ്ശി മരിയ നെദെലോവിക്‌ ഒരു ദിനപത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മകന്റെ ഭാര്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്‌. ഭാര്യ മോന തവാനിയെ 2001ല്‍ പരിചയപ്പെടുന്നതുവരെ അല്‍പം ബിയര്‍ കഴിക്കുന്ന ഡിസ്‌കോ ജോക്കി മാത്രമായിരുന്നു അബ്‌ദുള്‍ വഹാബ്‌ എന്നാണ്‌ മുത്തശി പറഞ്ഞത്‌. അവനെ ഒരു ഭീകരവാദിയാക്കി മാറ്റുന്നതിന്‌ മോന തവാനിയാണ്‌ മുഖ്യ പങ്കുവഹിച്ചതെന്ന്‌ അവര്‍ പറഞ്ഞു. 2001 സെപ്‌റ്റംബറിലെ ഭീകരാക്രമണത്തിനുശേഷമാണ്‌ അബ്‌ദുള്‍വഹാബ്‌ പുര്‍ണമായും മാറിയത്‌. കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിനു മുമ്പ്‌് അയച്ച ഒരു സന്ദേശത്തില്‍ ബ്രിട്ടീഷ്‌ പട്ടാളക്കാരെ അഫ്‌ഗാനിസ്‌ഥാനില്‍നിന്ന്‌ പിന്‍വലിക്കണമെന്ന്‌ അബ്‌ദുള്‍വഹാബ്‌ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ അബ്‌ദുള്‍വഹാബ്‌ കൊല്ലപ്പെടുകയും മറ്റു രണ്ടുപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. മോന തവാനിയെ പലതവണ ബന്ധുക്കള്‍ ഉപദേശിച്ചെങ്കിലും തന്റെ നയത്തില്‍ മാറ്റം വരുത്താന്‍ അവള്‍ ആഗ്രഹിച്ചില്ലെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

അവള്‍ തന്റെ മകനുനല്‍കിയ പേര്‌ അല്‍ക്വയ്‌ദാ നേതാവ്‌ ഒസാമ ബില്‍ ലാദന്റേതായിരുന്നു. തവാനിയുടെ അച്‌ഛന്‍ ഇറാക്കിയായിരുന്നു. ഇതാണ്‌ അവളില്‍ ഇസ്ലാമിക തീവ്രവാദം വളര്‍ത്തിയതെന്നാണ്‌ ബന്ധുക്കളുടെ അഭിപ്രായം.
=======================================================

No comments:

Post a Comment