Thursday, December 16, 2010

ബിഹാറില്‍ എം.എല്‍.എയെ ഭര്‍ത്താവ്‌ മര്‍ദിച്ചവശയാക്കി
പട്‌ന: ബിഹാറില്‍ ജെ.ഡി.യുവിന്റെ എം.എല്‍.എ. ബിമാ ഭാരതിയെ ഗുണ്ടാത്തലവനായ ഭര്‍ത്താവു മര്‍ദിച്ചു കൈയും കാലും ഒടിച്ചു.

രുപൗളി മണ്ഡലത്തില്‍നിന്നു മൂന്നു തവണ എം.എല്‍.എയായ ബിമയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഭര്‍ത്താവ്‌ അവധേഷ്‌ മണ്ഡലിനെയും ഡ്രൈവറേയും അറസ്‌റ്റ് ചെയ്‌തു.

ബുധനാഴ്‌ച രാവിലെയാണ്‌ എം.എല്‍.എ. പോലീസ്‌ സ്‌റ്റേഷനിലേക്കു വിളിച്ചു പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടത്‌. പോലീസ്‌ എത്തിയപ്പോഴേക്കും എം.എല്‍.എയെ ഭര്‍ത്താവു മര്‍ദിച്ച്‌ അവശയാക്കിയിരുന്നു. കൈക്കും കാലിനും പൊട്ടലും മുഖത്തും ശരീരത്തും അടിയേറ്റ പാടുമുണ്ടായിരുന്നു. അബോധാവസ്‌ഥയിലായിരുന്ന എം.എല്‍.എയെ പോലീസാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം അവധേഷിനെതിരേ കേസെടുത്തു. ജില്ലാ പരിഷത്ത്‌ അംഗമായ അവധേഷ്‌ മേഖലയിലെ അധോലോകത്തലവനാണ്‌. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണു മര്‍ദനത്തില്‍ കലാശിച്ചത്‌. 1990-ല്‍ വിവാഹിതരായ ഇവര്‍ക്കു മൂന്നു മക്കളുണ്ട്‌. എം.എല്‍.എയെ ഭര്‍ത്താവു സ്‌ഥിരമായി ശാരീരികപീഡനം ഏല്‍പ്പിക്കാറുണ്ടെന്നു പോലീസ്‌ പറഞ്ഞു.

കോഷി മേഖലയിലെ മറ്റൊരു ഗുണ്ടാത്തലവനായ ശങ്കര്‍ സിംഗിന്റെ സംഘവുമായി അവധേഷിന്റെ സംഘം നടത്തിയ ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

ആര്‍.ജെ.ഡി. പ്രവര്‍ത്തകയായിരുന്ന ബിമ കഴിഞ്ഞ മത്സരത്തിനു മുമ്പാണു ജെ.ഡി.യുവില്‍ എത്തിയത്‌. ഗുണ്ടാത്തലവനായ ശങ്കര്‍ സിംഗിനെയാണു ബിമ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്‌.
=======================================================

No comments:

Post a Comment