Friday, December 17, 2010

ബ്രൗണ്‍ ഷുഗര്‍ അപ്പക്കാരമായ സംഭവം

അഞ്ചുകോടിയുടെ ബ്രൗണ്‍ ഷുഗര്‍ അപ്പക്കാരമായ സംഭവം അട്ടിമറിയോ കബളിപ്പിക്കലോ?

കൊച്ചി: കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ നിന്നു പിടികൂടിയ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ അഞ്ചുകോടി രൂപ വില വരുന്ന ബ്രൗണ്‍ ഷുഗര്‍ അപ്പക്കാരമായി മാറിയ സംഭവം വിവാദമാകുന്നു. തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലെ പരിശോധനയിലാണ്‌ പിടികൂടിയ വെളുത്തപൊടി അപ്പക്കാരമെന്നു കണ്ടെത്തിയത്‌.

പിടികൂടിയ സാധനത്തില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന സൂചനയുള്ളതിനാല്‍ അന്വേഷണസംഘത്തിനെ വകുപ്പുതല അന്വേഷണമുണ്ടായേക്കുമെന്നു സൂചന. ബ്രൗണ്‍ ഷുഗര്‍ എന്നു കരുതി പിടിക്കപ്പെട്ട സാധനമല്ല തിരുവനന്തപുരം ലാബില്‍ എത്തിയതെന്നാണ്‌ നിഗമനം.

കഴിഞ്ഞ ഓഗസ്‌റ്റ് ഒമ്പതിനാണ്‌ കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ നിന്നു കോട്ടയം എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആന്‍ഡ്‌ ആന്റി നാര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സി.ഐ ജി. മധുവിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുകിലോയോളം സാധനങ്ങളുമായി ആറംഗ സംഘത്തെ പിടികൂടിയത്‌. എറണാകുളം സ്വദേശിയുടെ നേതൃത്വത്തില്‍ ആഢംബരക്കാറില്‍ എത്തിയ സംഘമാണ്‌ എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലാകുന്നത്‌.

തങ്ങള്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നാണ്‌ പിടിയിലായവര്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിടികൂടിയത്‌ ബ്രൗണ്‍ ഷുഗര്‍ തന്നെയോ എന്ന കാര്യത്തില്‍ ഉറപ്പില്ലാതിരുന്നതിനാല്‍ ഇത്‌ പരിശോധനയ്‌ക്ക് അയയ്‌ക്കണമെന്ന്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നുവത്രേ.

എന്നാല്‍, നിസാര വിലയുളള അപ്പക്കാരവുമായി ആറംഗ സംഘം അപ്പക്കാരവുമായി ആഢംബരക്കാറില്‍ സഞ്ചരിച്ചിരുന്നതെന്തിനാണെന്നത്‌ ദുരൂഹതയുയര്‍ത്തുന്നു. ഇത്‌ വ്യാജമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടും പിടിയിലായ ആരൂം എന്തുകൊണ്ട്‌ എക്‌സൈസ്‌ സംഘത്തിന്റെ നടപടിക്കെതിരേ പരാതി കൊടുത്തില്ല? എന്നാല്‍, പിടികൂടിയ പാക്കറ്റിന്റെ പുറത്ത്‌ തലയോട്ടി ചിഹ്‌ നവും അഫ്‌ഗാന്‍ നിര്‍മിതമെന്നും 999 എന്നും രേഖപ്പെടുത്തി യിരുന്നു. ഇത്‌ ബ്രൗണ്‍ ഷുഗറാണെന്നു പ്രതികള്‍ പറഞ്ഞുവെങ്കിലും സംശയം തോന്നുന്നതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നാണ്‌ ആവശ്യപ്പെട്ടതെന്നുമാണ്‌ എക്‌സൈസ്‌ വാദം. ഇതെത്തുടര്‍ന്ന്‌ തിരുവനന്തപുംര ഫോറന്‍സിക്‌ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ പിടികൂടിയത്‌ അപ്പക്കാരമെന്നു തെളിഞ്ഞത്‌. ഇതിനിടെ പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്‌തിരുന്നു. മധുര സ്വദേശിയാണ്‌ ഇവര്‍ക്ക്‌ ബ്രൗണ്‍ ഷുഗറെന്ന പേരില്‍ സാധനങ്ങള്‍ കൈമാറിയത്‌. മധുര സ്വദേശി ഇവരെ കബളിപ്പിക്കുകയായിരുന്നോ യെന്നും സംശയമുണ്ട്‌.

എന്നാല്‍, ഫോറന്‍സിക്‌ ലാബിലെ പരിശോധനയില്‍ നൂറു ശതമാനം തൃപ്‌തരാകാത്ത എക്‌സൈസ്‌ സംഘം സാമ്പിള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബില്‍ അയച്ചു പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. പരിശോധനയില്‍ അപ്പക്കാരമെന്നു കണ്ടെത്തിയതോടെ കേസില്‍ അട്ടിമറി നടന്നതായി സംശയിക്കു ന്നതിനാലാണ്‌ വകുപ്പുതല അന്വേഷണത്തിന്‌ സാധ്യതയുള്ളത്‌. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത്‌ ബ്രൗണ്‍ ഷുഗറാണോയെന്ന്‌ സംശയം തോന്നിയിരുന്നതായി രേഖപ്പെടുത്തിയിരുന്നതിനാല്‍ ഇത്‌ അന്വേഷണം മാത്രമായി ഒതുങ്ങാനാണ്‌ സാധ്യത. ദേശീയ അന്വേഷണ ഏജന്‍സികള്‍ മയക്കുമരുന്നെന്നു കരുതി പിടികൂടിയ ബ്രൗണ്‍ ഷുഗര്‍ പോലെയുള്ളവ വ്യാജമെന്ന്‌ തെളിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എക്‌സൈസ്‌ പറയുന്നു.
=================================================

No comments:

Post a Comment