Friday, December 3, 2010

സ്‌ത്രീകളെ കടത്തുന്ന വിസാ റാക്കറ്റ്‌ ശക്‌തം;

വിസാ റാക്കറ്റ്‌ ശക്‌തം; 
ഗള്‍ഫിലേക്ക്‌ സ്‌ത്രീകളെ കടത്തുന്നു
ദമാം: ഗള്‍ഫില്‍ വീട്ടുജോലിക്കായി പോകുന്ന സ്‌ത്രീകള്‍ക്കു മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ നിയമം കാറ്റില്‍ പറത്തി വന്‍ റാക്കറ്റുകള്‍ സ്‌ത്രീകളെ വിദേശത്തേക്കു കടത്തുന്നു. വ്യക്‌തമായ തൊഴില്‍ രേഖകളോ ഉറപ്പുകളോ ഇല്ലാതെ ഏതെങ്കിലും കേന്ദ്രത്തില്‍ എത്തിക്കുന്ന ഇവരെ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുകയാണു പതിവ്‌.

ജോലിക്കു നിന്ന വീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാവാതെ കഴിഞ്ഞദിവസം ദമാമിലെ എംബസി ഔട്ട്‌സോഴ്‌സ് സെന്ററില്‍ അഭയം തേടിയെത്തിയ വയനാട്ടുകാരി ഇത്തരം റാക്കറ്റിന്റെ ഇരയാണ്‌. 46 ദിവസം മുമ്പു സൗദിയില്‍ എത്തിയ തന്നോടൊപ്പം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 15 സ്‌ത്രീകള്‍ ഉണ്ടായിരുന്നതായി ഇവര്‍ 'മംഗളത്തോടു' പറഞ്ഞു.

മുംബൈയിലെ കേന്ദ്രത്തില്‍ ആഴ്‌ചകളോളം കാത്തുകിടന്നിട്ടും തങ്ങളുടെ സംഘത്തെ കയറ്റിവിടാനാകാതെ വന്നപ്പോള്‍ യു.പി.യില്‍ എത്തിച്ച്‌ അവിടെനിന്നാണു ഗള്‍ഫിലേക്കു കയറ്റി അയച്ചതെന്നും അവര്‍ പറഞ്ഞു.

30,000 രൂപ തന്നില്‍നിന്നു കൈപ്പറ്റിയ ഏജന്റ്‌ സ്‌പോണ്‍സറില്‍നിന്ന്‌ 50,000 രൂപ കൂടി വാങ്ങിയത്‌ ഇവിടെ എത്തിയപ്പോഴാണ്‌ അറിഞ്ഞതെന്ന്‌ ഇവര്‍ പറഞ്ഞു.റിയാദിലെ കേന്ദ്രത്തില്‍ ദിവസങ്ങളോളം പാര്‍പ്പിച്ച ഇവരെ സൗദിയിലെ വിവിധ സ്‌ഥലങ്ങളിലേക്ക്‌് അയയ്‌ക്കുകയായിരുന്നു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ വീട്ടുവേലയ്‌ക്കെത്തുന്ന സ്‌ത്രീകള്‍ കടുത്ത ചൂഷണത്തിന്‌ ഇരയാകുന്നെന്ന പരാതി വ്യാപകമായപ്പോഴാണ്‌ ഇതു തടയാന്‍ കര്‍ശന നിയമം നടപ്പാക്കിയത്‌.

കുടുംബം പോറ്റാന്‍ ഗള്‍ഫ്‌ നാടുകളില്‍ എത്തുന്ന സ്‌ത്രീകള്‍ക്കു മതിയായ സംരക്ഷണവും അര്‍ഹമായ വേതനവും ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍നിന്നു വീട്ടുവേലക്കാരെ ആവശ്യമുള്ളവര്‍ എംബസിയില്‍ നേരിട്ടെത്തി നിശ്‌ചിത ഫീസ്‌ അടച്ചു നിര്‍ദിഷ്‌ട കരാറുകള്‍ അംഗീകരിച്ച്‌, എംബസി നല്‍കുന്ന അനുമതിപത്രം സഹിതം സമര്‍പ്പിച്ചാലേ റിക്രൂട്ട്‌ ചെയ്യപ്പെടുന്ന സ്‌ത്രീകളെ ഗള്‍ഫിലേക്കു കൊണ്ടുവരാന്‍ കഴിയൂ.

35 വയസു കഴിഞ്ഞവര്‍ക്കു മാത്രമേ വീട്ടുവേലയ്‌ക്കായി പോകാന്‍ അനുവാദം ലഭിക്കു. ഇതു മറികടന്നാണു വന്‍ റാക്കറ്റുകള്‍ സ്‌ത്രീകളെ കയറ്റിയയച്ചു ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്‌.

വീട്ടുവേലക്കാരെ ആവശ്യമുള്ള സ്വദേശികളില്‍ നിന്നു വന്‍ തുകകള്‍ കൈപ്പറ്റിയാണ്‌ ഇവര്‍ ഇത്തരം കള്ളക്കളികള്‍ നടത്തുന്നത്‌. സൗന്ദര്യവും ചുറുചുറുക്കുമുള്ള സ്‌ത്രീകളെ വേണമെന്നാണു സ്വദേശികളുടെ ഡിമാന്‍ഡ്‌.

സ്വദേശികളുടെ വീട്ടില്‍ എത്തിയാല്‍ കൃത്യമായ ശമ്പളം ലഭിക്കില്ലെന്നു മാത്രമല്ല പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്‌. -ചെറിയാന്‍ കിടങ്ങന്നൂര്‍

======================================================

No comments:

Post a Comment