Tuesday, December 7, 2010

കോട്ടയം മാഫിയകളുടെ കേന്ദ്രമാകുന്നു

മയക്കുമരുന്ന്‌, മണല്‍ പിന്നെ കള്ളനോട്ടും കോട്ടയം മാഫിയകളുടെ കേന്ദ്രമാകുന്നു
കോട്ടയം: മയക്കുമരുന്ന്‌, മണല്‍, മദ്യം പിന്നെ കള്ളനോട്ടും കോട്ടയം മാഫിയകളുടെ കേന്ദ്രമായി മാറുന്നു. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള വിവിധ മാഫിയകളുടെ പ്രവര്‍ത്തനം നടക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ്‌ പുറത്തുവന്നത്‌. രാഷ്‌ട്രീയ, ഉദ്യോഗസ്‌ഥ പിന്‍ബലത്തോടെയാണ്‌ ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനമെന്നതിനാല്‍ അന്വേഷണം മുളയിലേ നുള്ളുന്നതിനാല്‍ മാഫിയകള്‍ വീണ്ടും കരുത്താര്‍ജിക്കും.

കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്ന്‌ 8.75 കിലോഗ്രാം കഞ്ചാവ്‌ കണ്ടെടുത്തതോടെയാണ്‌ മയക്കുമരുന്നു മാഫിയയെക്കുറിച്ച്‌ വീണ്ടും വാര്‍ത്തകള്‍ കേട്ടുതുടങ്ങിയത്‌. കൊല്ലം കേന്ദ്രമാക്കിയ സംഘത്തിന്‌ എത്തിച്ചതാണ്‌ കഞ്ചാവ്‌ എന്നു പറയുന്നുണ്ടെങ്കിലും കോട്ടയം ലോബി തന്നെയാണ്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്‌ സൂചന. ഒരു വര്‍ഷം മുമ്പ്‌ എക്‌സൈസിന്റെ നേതൃത്വത്തില്‍ കഞ്ചാവ്‌ വേട്ട ശക്‌തമാക്കിയതിനെത്തുടര്‍ന്ന്‌ നിര്‍ജീവമായ പാലാ ലോബിയാണ്‌ പിന്നിലെന്നാണ്‌ സൂചന. 'ഓപ്പറേഷനി'ലെ പാളിച്ചയാണ്‌ കഞ്ചാവ്‌ പിടിക്കപ്പെടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നു.

തൊട്ടുപിന്നാലെ ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയില്‍ നിന്ന്‌ ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ 29 എണ്ണവുമായി രണ്ടു പേര്‍ പിടിയിലായിരുന്നു. മാരകമയക്കുമരുന്നായ ഇതിന്റെ ആവശ്യക്കാര്‍ കോളജ്‌ വിദ്യാര്‍ഥികളാണെന്നാണ്‌ സൂചന.

കള്ളനോട്ടു നിര്‍മാണത്തിലും കോട്ടയത്തിന്റെ പേര്‌ കേട്ടു തുടങ്ങിയത്‌ അടുത്തിടെയാണ്‌. ആറ്റിങ്ങല്‍ പോലീസ്‌ പിടികൂടിയ അഞ്ചംഗ സംഘത്തില്‍ മൂന്ന്‌ കോട്ടയംകാരുംഉള്‍പ്പെട്ടിരുന്നു. മുമ്പ്‌ കള്ളനോട്ടു കേസുകളില്‍ പ്രതിയായ കോട്ടയം സ്വദേശി സണ്ണി ഉള്‍പ്പെടെയുള്ള സംഘമാണ്‌ അന്ന്‌ അറസ്‌റ്റിലായത്‌. കോട്ടയം കേന്ദ്രമാക്കിയാണ്‌ ഇവര്‍ കള്ളനോട്ടുകള്‍ നിര്‍മിച്ചതും വിതരണം ചെയ്‌തതെന്നുമുളള വസ്‌തുത ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഇവര്‍ നിര്‍മിച്ചിരുന്ന കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നതായും കേസ്‌ അന്വേഷിക്കുന്ന ആറ്റിങ്ങല്‍ പോലീസ്‌ സംശയിക്കുന്നു. കോട്ടയം നഗരസഭാതിര്‍ത്തിയിലുള്ള ഒരു ആളൊഴിഞ്ഞ കെട്ടിടത്തില്‍ കള്ളനോട്ടു നിര്‍മാണം നടന്നിട്ടും കോട്ടയം പോലീസ്‌ ഇതൊന്നുമറിഞ്ഞിരുന്നുമില്ല.

വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ നിന്ന്‌ മാത്രം മണല്‍ വാരാന്‍ അനുമതിയുള്ളൂവെന്നിരിക്കേ മണല്‍ മാഫിയ കോട്ടയം കേന്ദ്രമാക്കി നടത്തുന്നത്‌ കോടികളുടെ വെട്ടിപ്പാണ്‌. അനധികൃത മണല്‍ ഖനനത്തിന്‌ മേല്‍നോട്ടം വഹിക്കേണ്ട ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ തന്നെയാണ്‌ വെട്ടിപ്പ്‌ നടത്തുന്നുവെന്നത്‌ മറ്റൊരു സത്യമാണ്‌. ഇല്ലാത്ത മണലിന്‌ പാസ്‌ നല്‍കിയാണ്‌ വെട്ടിപ്പ്‌ നടത്തിയത്‌. ഇതെത്തുടര്‍ന്ന്‌ കോട്ടയം ജിയോളജി ഓഫീസ്‌ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്‌. ഈ സംഭവത്തിലും കോട്ടയം പോലീസിന്റെ സഹായമില്ലാതെയാണ്‌ മലപ്പുറം പോലീസ്‌ അന്വേഷണവുമായി മുന്നോട്ടു പോകുന്നത്‌.

മദ്യത്തില്‍ ആല്‍ക്കഹോളിന്റെ അംശം അനുവദനീയമായതിലും കണ്ടതിനെത്തുടര്‍ന്ന്‌ ജില്ലയില്‍ ഏതാനും ഷാപ്പുകള്‍ അടച്ചുപൂട്ടിയതും അടുത്തിടെയാണ്‌. ഈ ഷാപ്പുകള്‍ അനുവാദമില്ലാതെ തുറന്നു പ്രവര്‍ത്തിച്ചതും വിവാദമായിരുന്നു. (mangalam)
E======================================================

No comments:

Post a Comment