Thursday, December 16, 2010

കനി കുടുങ്ങിയാല്‍ കോണ്‍ഗ്രസിനെ ഡി.എം.കെ. 'മൊഴി' ചൊല്ലും?
ചെന്നൈ: 2ജി സ്‌പെക്‌ട്രം ഇടപാടില്‍ എ. രാജയ്‌ക്കു പിന്നാലെ മറ്റു ഡി.എം.കെ. നേതാക്കളും കുടുങ്ങുന്നു. പാര്‍ട്ടിയധ്യക്ഷനും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ ചുറ്റിപ്പറ്റിയാണു പുതിയ അന്വേഷണം.

കനിമൊഴി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായ തമിഴ്‌ മയ്യം എന്ന സര്‍ക്കാരിതര സംഘടനയുടെ ഓഫീസിലും ഇന്നലെ സി.ബി.ഐ. റെയ്‌ഡ് നടത്തി. കനിമൊഴിയുടെ അമ്മയായ രാജാത്തിക്കു ബന്ധമുള്ള സ്‌ഥാപനങ്ങളുടെ ഓഡിറ്ററുടെ ഓഫീസും ഇന്നലെ റെയ്‌ഡ് നടന്നവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസും യു.പി.എ. സഖ്യകക്ഷിയായ ഡി.എം.കെയും തമ്മിലുള്ള ബന്ധം ഉലയാന്‍ തുടങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്‌. അന്വേഷണം തന്റെ കുടുംബത്തിലേക്കു നീളുന്നതില്‍ കരുണാനിധി അസ്വസ്‌ഥനാണ്‌.

റവ. ജഗത്‌ കാസ്‌പര്‍ എന്ന പുരോഹിതനാണ്‌ തമിഴ്‌ ഭാഷാ ഉന്നമനം ലക്ഷ്യമിട്ടെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌ മയ്യത്തിന്റെ തലവന്‍. ചെന്നൈ മാരത്തണ്‍ അടക്കമുള്ള വലിയ ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന ഈ സംഘടനയിലും കോഴപ്പണം എത്തിയെന്നു സംശയിക്കുന്നു. ജഗത്‌ കാസ്‌പറിന്‌ എല്‍.ടി.ടി.ഇയോടുള്ള ആഭിമുഖ്യവും അന്വേഷണവിധേയമാകും.

2ജി ലൈസന്‍സ്‌ ലഭിച്ച സ്വാന്‍ ടെലികോമില്‍ വന്‍നിക്ഷേപമുള്ള ദുബായിലെ എറ്റിസലാത്തുമായി ബന്ധമുള്ള ഇ.ടി.എ. സ്‌റ്റാര്‍ എന്ന കമ്പനിയുമായി ഡി.എം.കെ. നേതൃത്വത്തിന്‌ അടുത്ത ബന്ധമാണുള്ളത്‌.
=======================================================

No comments:

Post a Comment