Saturday, September 4, 2010

കുറ്റവും ശിക്ഷ(യും/ണവും)

പ്രഫ. ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി ന്യായമോ? സാംസ്‌കാരിക കേരളം പ്രതികരിക്കുന്നു
*മന്ത്രി എം.എ. ബേബി

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്നു കൈപ്പത്തി വെട്ടിമാറ്റപ്പെട്ട ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിനെ സര്‍വീസില്‍നിന്നു നീക്കിയ നടപടി അതിരുകടന്നതാണ്‌.

അദ്ദേഹത്തിന്റെ കൈ ഛേദിച്ചു കളഞ്ഞതുപോലുള്ള നടപടിയാണ്‌ ഇത്‌. ജോസഫിനു പറ്റിയ പിഴവിനേക്കാള്‍ വലിയ തെറ്റാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. ഇത്രയും കടുത്ത നടപടി വേണ്ടിയിരുന്നോ? കോളജ്‌ അധികൃതരുടെ തീരുമാനത്തിനെതിരേ അദ്ദേഹത്തിനു സര്‍വകലാശാലാ ട്രിബ്യൂണലിനെ സമീപിക്കാം. അദ്ദേഹം പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ പരിഗണിക്കും.

*അഡ്വ. എ. ജയശങ്കര്‍(മാധ്യമ വിചാരകന്‍)

കൈവെട്ടിയതിനേക്കാള്‍ വലിയ ശിക്ഷയാണിപ്പോള്‍ കിട്ടിയിരിക്കുന്നത്‌. തീവ്രമനോവേദന അനുഭവിക്കുന്ന അധ്യാപകനെ പുറത്താക്കിയ സഭാനേതൃത്വം നാളെ യേശുവിനെയും ആട്ടിപ്പുറത്താക്കാന്‍ മടിക്കില്ല. കത്തോലിക്കാ സ്‌ഥാപനങ്ങളില്‍ നിന്നു മനുഷ്യത്വത്തിന്റെ അംശം ചോര്‍ന്നുപോകുന്നുവെന്നാണു സംഭവം വെളിവാക്കുന്നത്‌. അധ്യാപകന്‍ ചെയ്‌തതു തെറ്റാണെങ്കിലും അതിനെ മറ്റൊരു തെറ്റായ ശിക്ഷകൊണ്ടു പരിഹരിക്കുന്നതു ശരിയല്ല. അധ്യാപകന്റെ തെറ്റു നോട്ടപ്പിശകായോ പെരുമാറ്റദൂഷ്യമായോ കണ്ടു ലഘുശിക്ഷ നല്‍കിയാല്‍ മതിയായിരുന്നു. പ്രത്യേക അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിച്ചു കുറ്റപത്രം നല്‍കിയിട്ടുവേണമായിരുന്നു നടപടിയെടുക്കാന്‍.

*പ്രൊഫ. എം.കെ. സാനു

ചെറിയ തെറ്റിനു വലിയ ശിക്ഷ അനുഭവിക്കേണ്ടിവന്ന അധ്യാപകനെ പിന്നെയും ക്രൂശിക്കുന്നതു നീതിയല്ല. മാനേജ്‌മെന്റ്‌ തീരുമാനം തിരുത്തി അധ്യാപകനെ തിരിച്ചെടുക്കുകയാണു വേണ്ടത്‌. അധ്യാപകന്‍ എന്തെങ്കിലും തെറ്റു ചെയ്‌തതായി തോന്നുന്നില്ല. അറിയാതെ പ്രവാചകന്റെ പേര്‌ ഉപയോഗിച്ചുപോയി. അതില്‍ പിന്നീടു ക്ഷമചോദിക്കുകയും ചെയ്‌തതാണ്‌. മാനേജ്‌മെന്റ്‌ സംഭവത്തെ ശരിയായി വിലയിരുത്തി അധ്യാപകനെ തിരിച്ചെടുക്കുക എന്നതു ധാര്‍മികതയാണ്‌.

ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ (മുന്‍ വി.സി., കാലടി സംസ്‌കൃത സര്‍വകലാശാല)

ശിക്ഷ തെറ്റിനു തുല്യമാകണം. അധ്യാപകന്‍ ചെയ്‌ത തെറ്റുമായി ഒരിക്കലും ചേരുന്നതല്ല അദ്ദേഹത്തിനു ലഭിച്ച ശിക്ഷ. തുലോം ചെറിയ തെറ്റാണ്‌ അദ്ദേഹത്തിനു സംഭവിച്ചത്‌. തുടര്‍ന്നു കൈവെട്ടിമാറ്റപ്പെട്ടതും ഇപ്പോള്‍ സര്‍വീസില്‍ നിന്നു പുറത്താക്കിയതും തെറ്റിനേക്കാള്‍ പതിന്മടങ്ങ്‌ വലിയ ശിക്ഷയാണ്‌. കുറ്റവും ശിക്ഷയും തമ്മില്‍ അനുപാതമില്ലെന്നു മനസിലാക്കണം.

*ഡോ.എം.കെ.മുനീര്‍

ഇതു സംബന്ധിച്ച്‌ അഭിപ്രായം പറയേണ്ടത്‌ മതപണ്ഡിതന്‍മാരാണ്‌. എങ്കിലും ഇത്തരം പ്രശ്‌നങ്ങളോട്‌ പ്രവാചകന്‍ സ്വീകരിച്ച ക്ഷമയും സഹിഷ്‌ണുതയും നമുക്കു മുന്നിലുണ്ട്‌.

*സോളിഡാരിറ്റി

പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസും അദ്ദേഹത്തെ കോളജില്‍നിന്നു പുറത്താക്കിയ സംഭവവും നിയമത്തിന്റെ വഴിക്കു പോകട്ടെ. കോളജില്‍നിന്നു പുറത്താക്കിയ സംഭവത്തില്‍ നീതി നിഷേധമുണ്ടായെന്നു പ്രഫ. ജോസഫിനു തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനു കോടതിയില്‍ നിയമയുദ്ധം നടത്താം.

*വി. മുരളീധരന്‍ (ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌)

താലിബാന്‍ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ പ്രഫ. ജോസഫിനെ ജനാധിപത്യ സര്‍ക്കാരിന്‌ കീഴില്‍ വിചാരണ കൂടാതെ തൂക്കിലേറ്റിയതിന്‌ സമാനമാണ്‌ ഇപ്പോഴത്തെ പുറത്താക്കല്‍ നടപടി. അധ്യാപകന്റെ കുടുംബത്തെ അനാഥമാക്കുകയെന്ന ഭീകരവാദികളുടെ നടക്കാതെ പോയ അജന്‍ഡ നടപ്പാക്കുകയാണ്‌ ഇതുകൊണ്ട്‌ ഉണ്ടായത്‌. മതഭീകരവാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കുകയാണ്‌ കോളജ്‌ മാനേജ്‌മെന്റ്‌ ചെയ്‌തത്‌. പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണം. പ്രൊഫ. ജോസഫിന്റെ കുടുംബത്തിന്‌ സംരക്ഷണം നല്‍കണം.

*ഡോ.പി.ഗീത (എഴുത്തുകാരി, കോളജ്‌ അധ്യാപിക)

ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി നീതി രഹിതമാണ്‌. അധ്യാപകനെ ഉടന്‍ തിരിച്ചെടുക്കണം. മാനേജ്‌മെന്റ്‌ നിലപാട്‌ അക്കാഡമിക്‌ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്‌.

*പ്രഫ. കെ.ജി. ശങ്കരപ്പിള്ള

വര്‍ഗീയശക്‌തികള്‍ കേരളത്തില്‍ റിമോട്ട്‌ കണ്‍ട്രോള്‍ ഭരണം ആരംഭിച്ചിരിക്കുന്നതിനുദാഹരണമാണ്‌ പ്രഫ. ജോസഫിനെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട നടപടി. ഇത്‌ അനീതിയാണ്‌. പിരിച്ചുവിടാന്‍ മാത്രം തക്ക തെറ്റ്‌ അധ്യാപകന്‍ ചെയ്‌തിട്ടില്ല. മതനേതാക്കന്മാരുടെ പേരുകള്‍ അധ്യാപകര്‍ക്കും മീന്‍കച്ചവടക്കാര്‍ക്കും ഭ്രാന്തന്മാര്‍ക്കും ഉണ്ടാവുക സ്വാഭാവികം മാത്രം. അതു രക്ഷകനാണെന്ന്‌ പറയുന്നത്‌ രക്ഷകനെത്തന്നെ വെട്ടിച്ചുരുക്കലാണ്‌. മതം വര്‍ഗീയതയായി മാറുന്നതിന്റെ ഉദാഹരണമാണിത്‌. സംഭവിച്ച കാര്യത്തില്‍ അധ്യാപകന്റെ വിശദീകരണം പൂര്‍ണ്ണമായും വിശ്വസനീയമാണ്‌. ഒരു അധ്യാപകനാകാനുള്ള യോഗ്യത ജോസഫിനുണ്ടെന്ന്‌ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന്‌ വ്യക്‌തമാണ്‌. എന്നിട്ടും അദ്ദേഹത്തെ പിരിച്ചുവിടുന്നത്‌ മാനേജ്‌മെന്റിന്റെ ഭീരുത്വമാണ്‌. സര്‍ക്കാരും പോലീസും ആദ്യഘട്ടത്തില്‍ അധ്യാപകനോട്‌ നീതി കാട്ടിയില്ല. ക്രിമിനല്‍ കുറ്റവാളിയെ പോലെയാണ്‌ അദ്ദേഹത്തെയും കുടുംബത്തേയും വേട്ടയാടിയത്‌. എന്തായാലും ജോസഫിനെ പിരിച്ചുവിടാനുള്ള തീരുമാനം മാറ്റണം. അതിനായി കേരളം ശബ്‌ദമുയര്‍ത്തണം. 
*സുഗതകുമാരി

ടി.ജെ. ജോസഫ്‌ ചെയ്‌ത ഒരു ബുദ്ധിശൂന്യതയ്‌ക്ക് കിട്ടാവുന്നതിലേറെ ശിക്ഷ കിട്ടി. ഇനിയും കൂടുതല്‍ ശിക്ഷിക്കണമോ?

* ജോര്‍ജ്‌ ഓണക്കൂര്‍

മനുഷ്യത്വരഹിതമായ നടപടിയാണിത്‌. ശിക്ഷയുടെ സമയംകഴിഞ്ഞു. അധ്യാപകന്റെ നടപടിയെ ന്യായീകരിക്കുന്നില്ല. ഒരു അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും അത്തരം ചോദ്യം ഉണ്ടാക്കാന്‍ പാടില്ല. അതിന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. അന്വേഷിച്ചു. അതിനുശേഷമാണ്‌ മൃഗീയമായ സംഭവം നടന്നത്‌. അധ്യാപകന്റെ തെറ്റും ഏല്‍ക്കേണ്ടിവന്ന ക്രൂരതയും താരതമ്യം ചെയ്യുകയല്ല. നീചമായ നിലയില്‍ പീഡനമേല്‍ക്കേണ്ടിവന്ന അദ്ദേഹത്തിന്‌ ഇത്തരമൊരു ശിക്ഷകൂടി പാടില്ലായിരുന്നു.

*വൈശാഖന്‍

അധ്യാപകനെ പിരിച്ചുവിട്ട സംഭവം സാംസ്‌കാരിക ലോകത്തിന്‌ ആഘാതമാണ്‌. അധ്യാപകനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ വേണ്ടതിലേറെ ശിക്ഷ അദ്ദേഹത്തിനു കിട്ടിക്കഴിഞ്ഞു. ഇനിയും ശിക്ഷിക്കുന്നതു ശരിയല്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം.

*പ്രഫ. കെ. ജയകുമാര്‍ (ജനറല്‍ സെക്രട്ടറി, എ.കെ.ജി.സി.ടി.)

പ്രഫ. ജോസഫിനെ പിരിച്ചുവിട്ട നടപടി ദൗര്‍ഭാഗ്യകരമായിപ്പോയി. മതമൗലികവാദികളുടെ ആക്രമണത്തിന്‌ വിധേയനായ അധ്യാപകനെ ഈ രീതിയില്‍കൂടി ശിക്ഷിക്കുന്നത്‌ ക്രൂരതയാണ്‌. പിരിച്ചുവിടല്‍ നടപടി മാനേജ്‌മെന്റ്‌ പുനഃപരിശോധിക്കണമെന്നും ജോസഫിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണം.

*പഴവിള രമേശന്‍

മനുഷ്യനും ജീവനും സുരക്ഷിതത്വമില്ലാത്ത അവസ്‌ഥയാണ്‌ ഇന്ന്‌ നാട്ടിലുള്ളത്‌. ഇടതുപക്ഷംപോലും പറയുന്നത്‌ വര്‍ഗീയസ്വത്വമാണ്‌ രാഷ്‌ട്രീയത്തിന്‌ അതീതമാകേണ്ടതെന്നാണ്‌. ആ സ്വത്വബോധത്തിന്റെ ബലിയാടാണ്‌ പ്രഫ. ടി.ജെ.ജോസഫ്‌. ഈ രീതിയിലെ മതപരമായ കൈകടത്തലുകള്‍ അംഗീകരിക്കാനാവില്ല. (mangalam)
E-mail to a friend

No comments:

Post a Comment