Saturday, September 4, 2010

മാര്‍ട്ടിന്റെ പണം 'ദേശാഭിമാനി' വാങ്ങിയത് ലക്ഷ്മണരേഖ ലംഘിച്ചെന്ന് ഐസക്‌
Posted on: 04 Sep 2010

തിരുവനന്തപുരം: ലോട്ടറി വില്പനക്കാരനായ സാന്‍റിയാഗോ മാര്‍ട്ടിനില്‍നിന്ന് 'ദേശാഭിമാനി' രണ്ടുകോടി രൂപ അഡ്വാന്‍സ് വാങ്ങിയത് എല്ലാ ലക്ഷ്മണരേഖകളെയും ലംഘിക്കുന്ന നടപടിയായിരുന്നുവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഈ തെറ്റ് പാര്‍ട്ടി രഹസ്യമായല്ല, പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി ഒരു ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു.

പരസ്യം വാങ്ങുന്നതുപോലെയല്ല ഒരാവശ്യത്തിന് അഡ്വാന്‍സായി പണം വാങ്ങുന്നത്. പരസ്യം വാങ്ങാമെന്ന് പറയുമ്പോള്‍ത്തന്നെ നാട്ടിലെ കാഴ്ചപ്പാടും പ്രസ്ഥാനത്തിന്റെ സ്വഭാവവുമൊക്കെ നോക്കിവേണം അത് ചെയ്യാന്‍. അല്ലാതെയുള്ള പ്രവര്‍ത്തനം എല്ലാ ലക്ഷ്മണരേഖകളെയും ലംഘിക്കുന്നതാണ്- അദ്ദേഹം പറഞ്ഞു.ലോട്ടറി വിവാദത്തില്‍ സപ്തംബര്‍ ഒമ്പതിന് കോഴിക്കോട് ടൗണ്‍ഹാളില്‍ പരസ്യസംവാദം നടത്തും. ആര്‍ക്കും ധനമന്ത്രിയോട് ലോട്ടറിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാം.

ലോട്ടറി പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണ്. അപവാദങ്ങള്‍ നേരിടാന്‍ താന്‍ ഒറ്റയ്ക്കു മതി. ജനകീയാസൂത്രണക്കാലത്ത് ഇതിനെക്കാള്‍ വലിയ അപവാദങ്ങള്‍ നേരിട്ടതാണ്- മന്ത്രി പറഞ്ഞു.ലോട്ടറിക്കാര്യത്തില്‍ സംവാദത്തിന് കോണ്‍ഗ്രസ് തയ്യാറാവണം. പ്രതിപക്ഷനേതാവിനോട് നാലാളുകേള്‍ക്കെ സംസാരിക്കാന്‍ ക്ഷണിച്ചെങ്കിലും തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അടുത്തമാര്‍ച്ചോടെ നടപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. (mathrubhumi)

No comments:

Post a Comment