Monday, October 25, 2010

Pravasi Varthakal

മലയാളിയെ അക്രമിച്ച് കട കൊള്ളയടിച്ചു

============================================
റിയാദ്: ബംഗ്ലാദേശികളായ അഞ്ചംഗ സംഘം മലയാളി നടത്തുന്ന ബഖാലയിലെത്തി കടയുടമയെ ക്രൂരമായി മര്‍ദിച്ച് കട കൊള്ളയടിച്ചു. ബഗ്ലഫിലെ നഈം സൂപ്പര്‍മാര്‍ക്കറ്റിന് സമീപം തിരുവന ന്തപുരം വെഞ്ഞാറമൂട് സ്വദേശി ശംസുദ്ദീന്‍ നടത്തുന്ന ബഖാലയിലാണ് പട്ടാപ്പകല്‍ ഞെട്ടിപ്പിക്കുന്ന കൊള്ള അരങ്ങേറിയത്. ക്രൂരമായ മര്‍ദനത്തില്‍ ശംസുദ്ദീന് സാരമായ പരിക്കേറ്റു
രാവിലെ  ഒമ്പതിന് കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. കാര്‍ കടയുടെ മുന്‍വശത്ത് നിര്‍ത്തിയ ശേഷം രണ്ടുപേര്‍ ഇറങ്ങി ആദ്യം കടയില്‍ കയറി മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജിങ് കൂപ്പണ്‍ ആവശ്യപ്പെട്ടു. അത് കൊടുത്തപ്പോള്‍ അടുത്തയാള്‍ ശീതള പാനീയം ആവശ്യപ്പെട്ടു. കടയുടെ ഒരു മൂലയിലുള്ള ഫ്രിഡ്ജില്‍നിന്ന് പാനീയം എടുക്കാനായി നടന്നുനീങ്ങിയ ശംസുദ്ദീനെ ഇവര്‍ കടന്നുപിടിക്കുകയായിരുന്നു. അക്രമികളിലൊരാള്‍ ശംസുദ്ദീനെ ബലമായി പടിച്ചു നിറുത്തുകയും രണ്ടാമന്‍ കാലില്‍ പിടിച്ചു വലിച്ച് നിലത്ത് വീഴ്ത്തുകയും ചെയ്തു. അപ്പോഴേക്കും കാറിലുണ്ടായിരുന്ന മൂന്നുപേരില്‍ ഡ്രൈവര്‍ ഒഴികെ ബാക്കിയുള്ളവര്‍ കൂടിയെത്തി വീണുകിടന്ന ശംസുദ്ദീനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. ശക്തമായ ഇടിയേറ്റ് വലത്തെ കണ്ണ് കലങ്ങി. ശരീരമാസകലം അടിച്ച് ശംസുദ്ദീനെ സംഘം അവശനാക്കി. ശേഷം പോക്കറ്റിലുണ്ടായിരുന്നതും മേശവലിപ്പില്‍ നിന്നെടുത്തതുമായ 1500 റിയാലും കടയിലെ മറ്റ് സാധനങ്ങളും കൈക്കലാക്കി സംഘം വേഗം കാറില്‍ കയറി സ്ഥലം വിട്ടു.
ശംസുദ്ദീന്റെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകള്‍ വിവരമറിയച്ചതനുസരിച്ച് എത്തിയ പൊലീസ് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സില്‍ നസീമിലെ അല്‍ യമാമ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കി. മര്‍ദനം മൂലം തീര്‍ത്തും അവശനായ ശംസുദ്ദീന്‍ പിന്നീട് വിശദമായ പരിശോധനക്ക് റൗദയിലെ അല്‍ ഷര്‍ഖ് പോളിക്ലിനിക്കിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച് പുറംലോകം അറിഞ്ഞത്. നാലുപേര്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ ശംസുദ്ദീന് ക്രൂരമായ പീഡനമാണ് ഏറ്റതെന്നും കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും ക്ലിനിക്കിലെ മലയാളി ഡോക്ടര്‍ ജലീല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ബംഗ്ലാദേശികള്‍ എത്തിയ കാറിന്റെ നമ്പര്‍ ദൃക്‌സാക്ഷികള്‍ കുറിച്ചെടുത്തതിനാല്‍ അത് വെച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒലയയിലും സമാനമായ രീതിയില്‍ ബംഗ്ലാദേശി സംഘം അക്രമം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അറബ് വശംജരായ കൊള്ള സംഘങ്ങളെ മാത്രമല്ല ബംഗ്ലാദേശികളെയും ഭയക്കേണ്ട അവസ്ഥയിലാണ് കട നടത്തുന്നവരും പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവരും.(മാധ്യമം)

മരുഭൂമിയില്‍നിന്ന് രാജു നിലവിളിക്കുന്നു; രക്ഷക്കായി

റിയാദ്: വിദൂരമായ മരുക്കാട്ടില്‍നിന്ന് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകാശ്രയമായ മൊബൈലിലൂടെ തിരുവനന്തപുരം സ്വദേശി രാജു കരുണാകരന്‍ (38) നിലവിളി പോലെ ചോദിക്കുന്നു; ഈ മരുക്കാട്ടില്‍നിന്ന് എന്നെയൊന്ന് രക്ഷിക്കുമോ? അല്‍ഹസയുടെ പ്രാന്തപ്രദേശത്തുള്ള ചെറുപട്ടണമായ അല്‍ഖുറയ്യയില്‍നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയില്‍ ആറുമാസമായി ആടുകള്‍ക്കൊപ്പം കഴിയുന്ന രാജു സ്‌പോണ്‍സറോട് സംസാരിക്കാനുള്ള ഭാഷ പോലും ഇനിയും ശരിയായി മനസിലാക്കിയിട്ടില്ല.
മരുഭൂമിയിലെ ടെന്റില്‍ കഴിയുന്ന ഇയാള്‍ സ്‌പോണ്‍സറുടെയും സഹോദരന്റെയും കൊടിയ പീഡനങ്ങള്‍ക്കിരയായതായും 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
തിരുവനന്തപുരം പൂന്തുറ സ്വദേശിയായ രാജുവിനെ രക്ഷിക്കണമെന്നഭ്യര്‍ഥിച്ച് നാട്ടില്‍ നിന്ന് ഭാര്യ വിജയശ്രീയാണ് 'ഗള്‍ഫ് മാധ്യമം' റിയാദ് ബ്യൂറോയിലേക്ക് ഫോണ്‍ ചെയ്തത്. തുടര്‍ന്ന് അവര്‍ നല്‍കിയ രാജുവിന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് രാജു തന്റെ ദുരിത കഥ പറഞ്ഞത്.
ആറു മാസം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഇയാള്‍ സൗദിയലെത്തിയത്. നേരെ മരുഭൂമിയിലേക്ക് കൊണ്ടുപോയ ഇയാളെ തന്റെ വിസയിലെ ജോലി ഇതല്ലെന്നു പറഞ്ഞതോടെ സ്‌പോണ്‍സര്‍ മര്‍ദിക്കുകയായിരുന്നത്രെ. രണ്ടു ദിവസം കഴിഞ്ഞ് ഇക്കാര്യം വീണ്ടും പറഞ്ഞതോടെ വീണ്ടും മര്‍ദിച്ചു. ഒടുവില്‍ ആറു മാസം കഴിഞ്ഞ് നാട്ടിലെത്തിക്കാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞതായി രാജു അറിയിച്ചു.
മരുഭൂമിയില്‍ എഴുന്നൂറോളം ആടുകളെ മേയ്‌ക്കേണ്ട ചുമതലയാണിയാള്‍ക്ക്. ഇവക്ക് തീറ്റ കൊടുക്കുന്നതിന് പുറമെ പാല്‍ കറക്കല്‍,  പേറെടുക്കല്‍ എന്നിവയും ഒറ്റക്ക് ചെയ്യണം. 10 ദിവസം കൂടുമ്പോള്‍ സ്‌പോണ്‍സര്‍ എത്തിക്കുന്ന അരിയും പട്ടാണി കടലയുമാണ് ഭക്ഷണം. എന്തെങ്കിലും കാരണം പറഞ്ഞ്, വരുമ്പോഴെല്ലാം മര്‍ദിക്കുമത്രെ. ആറുമാസം പിന്നിട്ടതോടെ ഇനിയെങ്കിലും നാട്ടില്‍ വിടണമെന്ന് പറഞ്ഞതോടെ സ്‌പോണ്‍സര്‍ സഹോദരനെ വിളിച്ചു വരുത്തി അയാളുടെ തോക്കെടുത്തു കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രമുരിഞ്ഞ് നഗ്‌നനാക്കിയാണ് മര്‍ദിക്കാറെന്ന് ഇയാള്‍ പറയുന്നു. മര്‍ദനം സഹിക്കാതെ ഓടിപ്പോകാതിരിക്കാനാണത്രെ വസ്ത്രമുരിയുന്നത്. ഈ പ്രദേശത്ത് എത്തുന്ന ഏതെങ്കിലും മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തന്നെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. 0595532699 ആണ് രാജുവിന്റെ മൊബൈല്‍ നമ്പര്‍. (madhyamam)
======================================================


No comments:

Post a Comment