Saturday, October 30, 2010

ഭാര്യയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: യുവാവും ഗുണ്ടകളും പിടിയില്‍
ഹരിപ്പാട്‌: വിവാഹമോചനത്തിനു കുടുംബകോടതിയില്‍ കേസ്‌ നല്‍കിയ ഭാര്യയേയും ഒരുവയസുള്ള കുഞ്ഞിനേയും ഭാര്യവീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവും ക്വട്ടേഷന്‍ സംഘവും പിടിയില്‍. നാട്ടുകാരാണു സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌.

ഹരിപ്പാട്‌ വെള്ളംകുളങ്ങര മുട്ടാണിക്കാട്ട്‌ രാജന്റെ മകള്‍ സിജി(24)യേയും കുഞ്ഞിനേയുമാണു ഭര്‍ത്താവ്‌ ചങ്ങനാശേരി കൈതപ്പറമ്പില്‍ വേഴപ്ര വീട്ടില്‍ പ്രേംലാ(26)ലും ഗുണ്ടകളും ചേര്‍ന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. പ്രേംലാലിനൊപ്പം എത്തിയ ചങ്ങനാശേരി പായിപ്പാട്‌ തോണ്ടുചിറയില്‍ വിനായക്‌ (26), ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കള്ളിക്കാട്‌ വിഷ്‌ണു (26), സഹോദരന്‍ വൈശാഖ്‌(23) എന്നിവരാണു പിടിയിലായ ഗുണ്ടകള്‍. സിജിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതൃസഹോദരന്‍ വെള്ളംകുളങ്ങര പ്ലാവിളയില്‍ റെജി (41) പരുക്കേറ്റു ചികിത്സയിലാണ്‌.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണു രണ്ടു കാറുകളിലായി സംഘം സിജിയുടെ വീട്ടിലെത്തിയത്‌. സിജിയെ ഭീഷണിപ്പെടുത്തി ഇവര്‍ കുട്ടിയെ കൈക്കലാക്കി. കുട്ടിയെ വാങ്ങാന്‍ ശ്രമിക്കുമ്പോഴാണു റെജിയെ ആക്രമിച്ചത്‌. സിജിയേയും റെജിയേയും കാറിടിച്ചു വീഴ്‌ത്താന്‍ ശ്രമിച്ചു. കാറിന്റെ ബോണറ്റില്‍ പിടിച്ചുകിടന്ന റെജിയുമായി സംഘം 300 മീറ്ററോളം കാര്‍ ഓടിച്ചുപോയി. സമീപം വീടു നിര്‍മാണത്തിന്‌ എത്തിയ തൊഴിലാളികള്‍ കാര്‍ തടഞ്ഞു റെജിയെ രക്ഷിച്ചു. അതോടെ മറ്റൊരു കാറില്‍ കയറി അക്രമിസംഘത്തിലെ അഞ്ചുപേര്‍ രക്ഷപ്പെട്ടു. പിടികൂടിയ കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു. വിവരമറിഞ്ഞു വീയപുരം പോലീസ്‌ എത്തിയെങ്കിലും സി.ഐ. എത്തിയ ശേഷമാണ്‌ അക്രമികളെ നാട്ടുകാര്‍ കൈമാറിയത്‌.

ഇവര്‍ രണ്ടാഴ്‌ച മുമ്പും സിജിയുടെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രേംലാലിന്റെ പേരില്‍ കേസുണ്ട്‌. ആലപ്പുഴയില്‍ 'സൈബര്‍ടെക്‌' എന്ന സ്‌ഥാപനം നടത്തുകയായിരുന്ന പ്രേംലാല്‍ ജോലിവാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നായി 40 ലക്ഷം രൂപ തട്ടിയകേസിലും പ്രതിയാണ്‌. മൂന്നുവര്‍ഷം മുമ്പ്‌, പ്രണയിച്ചു വിവാഹം കഴിച്ചവരാണു പ്രേംലാലും സിജിയും. ബംഗളുരുവില്‍ നഴ്‌സിംഗിനു പഠിക്കുമ്പോഴാണു സിജി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയായ പ്രേംലാലിനെ പരിചയപ്പെട്ടത്‌. രക്ഷപെട്ട അഞ്ചുപേര്‍ക്കായി പോലീസ്‌ തെരച്ചില്‍ തുടങ്ങി. പിടിയിലായവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരേ കേസെടുത്തു.
==================================================

No comments:

Post a Comment