Saturday, October 30, 2010

കൊല്ലപ്പെട്ട വൃദ്ധ പീഡനത്തിന്‌ ഇരയായെന്നു പോസ്‌റ്റ്മോര്‍ട്ടം
Text Size:   
പത്തനംതിട്ട: തെരഞ്ഞെടുപ്പിനു തലേന്നു വടശേരിക്കരയില്‍ കൊല്ലപ്പെട്ട വൃദ്ധ ലൈംഗികപീഡനത്തിനിരയായെന്നു പോസ്‌റ്റ്മോര്‍ട്ടംസൂചന. റിപ്പോര്‍ട്ട്‌ അവഗണിച്ചു മോഷ്‌ടാക്കളുടെ പിന്നാലെ പോയ പോലീസ്‌ തുമ്പു കിട്ടാതെ ഉഴറുന്നു. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഡിവൈ.എസ്‌.പിയുടെ ഉദാസീനത മൂലം കേസ്‌ ക്രൈംബാഞ്ച്‌ ഏറ്റെടുത്തേക്കും. മരണകാരണം ലൈംഗികപീഡനമല്ല. ശ്വാസംമുട്ടിച്ചാണു കൊലപാതകമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പറയുന്നു.

വടശേരിക്കര കന്നാന്‍പാലത്തിനു സമീപം തോട്ടുങ്കല്‍ ഏലിയാമ്മ ജോര്‍ജാ(75)ണ്‌ 22-നു രാത്രി കൊല്ലപ്പെട്ടത്‌. ലൈംഗികപീഡനത്തിന്‌ ഇരയായതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തിലുണ്ടെന്നാണു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇക്കാര്യം അവഗണിച്ച അന്വേഷണസംഘം മോഷ്‌ടാവാണു കൊല നടത്തിയതെന്ന നിഗമനത്തിലാണു മുന്നോട്ടുപോയത്‌. പണമോ സ്വര്‍ണമോ മോഷ്‌ടിക്കപ്പെട്ടിരുന്നില്ല. കസ്‌റ്റഡിയിലെടുത്ത ചിലരെ കൊലപാതകികളാക്കാന്‍ നീക്കം നടന്നെങ്കിലും ശാസ്‌ത്രീയ പരിശോധനയില്‍ പാളി.

തിരുവല്ല ഡിവൈ.എസ്‌.പി. വിനോദ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ റാന്നി സി.ഐയേയും റാന്നി, വെച്ചൂച്ചിറ, കീഴ്‌വായ്‌പൂര്‌ എസ്‌.ഐമാരേയും സമാന കേസുകളില്‍ അന്വേഷണം നടത്തിയിട്ടുള്ള പോലീസുകാരെയും ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. തെരഞ്ഞെടുപ്പു തിരക്കുമൂലം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

മൃതദേഹത്തിലെ വിരലടയാളങ്ങള്‍ വൃദ്ധയുടെ വീടിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടേതല്ലെന്നു മാത്രമാണു പോലീസിനു കണ്ടെത്താനായത്‌. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഓസ്‌ട്രേലിയയില്‍നിന്നു മകന്‍ സന്തോഷ്‌ എത്തിയശേഷമാണു സംസ്‌കരിച്ചത്‌. ഒരാഴ്‌ച പിന്നിടുമ്പോഴും അന്വേഷണം ഇഴയുന്നു.

ഇന്നലെ ജില്ലാ പോലീസ്‌ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അന്വേഷണസംഘത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി അവലോകനയോഗം നടത്തി. ഡിവൈ.എസ്‌.പി. വിനോദ്‌കുമാര്‍ പങ്കെടുത്തില്ല. (mangalam)

No comments:

Post a Comment