Wednesday, December 22, 2010

അഴിമതി നമ്മുടെ ജീവിത രീതി .

മൊബൈലില്‍ ഉത്തരം: സംഘം ബിവ. കോര്‍പ്പറേഷന്‍ പരീക്ഷയിലും ക്രമക്കേടുകാട്ടി
കൊല്ലം: എസ്‌.ഐ. പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍വഴി ഉത്തരം പറഞ്ഞുകൊടുത്ത സംഘം കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന ബിവറേജസ്‌ കോര്‍പ്പറേഷന്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ പരീക്ഷയിലും ഇതേ രീതിയില്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തി. കൊല്ലം ഡിവൈ.എസ്‌.പി: ബി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണിത്‌ കണ്ടെത്തിയത്‌. ക്രമക്കേടിന്‌ നേതൃത്വം നല്‍കിയിരുന്നവരുടെ ഭാര്യമാരും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കമുള്ളവര്‍ കൂട്ടത്തോടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി തരപ്പെടുത്തിയതും ഇതേ മാര്‍ഗത്തിലൂടെയാണെന്ന്‌ സൂചനയുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇന്നലെ ഒരാള്‍ കൂടി പിടിയിലായി.

മയ്യനാട്‌ കേന്ദ്രീകരിച്ച്‌ മൊബൈല്‍ ഫോണ്‍വഴി പി.എസ്‌.സി. പരീക്ഷാ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറഞ്ഞുകൊടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ്‌ ഒക്‌ടോബര്‍ 30ന്‌ നടന്ന ബിവറേജസ്‌ പരീക്ഷയിലും ക്രമക്കേട്‌ നടത്തിയതായി തെളിഞ്ഞത്‌. ഒരു മാസം മുമ്പ്‌ നടന്ന സബ്‌ ഇന്‍സ്‌പെക്‌ടര്‍ പരീക്ഷയില്‍ ചവറ ശങ്കരമംഗലം സ്‌കൂളില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന രണ്ട്‌ ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍വഴി ഉത്തരങ്ങള്‍ കേട്ടെഴുതുന്നതിനിടെ പിടിയിലായതോടെയാണ്‌ വര്‍ഷങ്ങളായി തുടരുന്ന തട്ടിപ്പ്‌ പുറത്തായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മുഖ്യ ഇടനിലക്കാരില്‍ ഒരാളായ മയ്യനാട്‌ സൗഹൃദ നഗര്‍ കണ്ണങ്കരയില്‍ വീട്ടില്‍ ബീനു(30) കഴിഞ്ഞ ശനിയാഴ്‌ച കൊല്ലം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയിരുന്നു. മൊബൈല്‍ ഫോണില്‍ ഉത്തരം ലഭിക്കുന്നതിന്‌ സംഘത്തിന്‌ ചെക്ക്‌ നല്‍കിയ മയ്യനാട്‌ കൂട്ടിക്കട 721/14 ധന്യയില്‍ അരുണ്‍ പ്രസാദി(28)നെയാണ്‌ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മയ്യനാട്‌ വില്ലേജ്‌ ഓഫീസിന്‌ സമീപം നടയില്‍ കിഴക്കതില്‍ വീട്ടില്‍ മനുചന്ദ്രന്‍(32) കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. മുഖ്യപ്രതിയും വ്യവസായ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടുമായ കാരിക്കുഴി ആക്കോലില്‍ ഉത്രാടംവീട്ടില്‍ പ്രകാശ്ലാല്‍, മറ്റൊരു ഇടനിലക്കാരനായ മയ്യനാട്‌ കാരിക്കുഴി സൗഹൃദ നഗര്‍ ആദര്‍ശ വില്ലയില്‍ നോബിള്‍(19) എന്നിവര്‍ ഒളിവിലാണ്‌.

പ്രകാശ്ലാല്‍, നോബിള്‍, കോടതിയില്‍ കീഴടങ്ങിയ ബീനു എന്നിവരാണ്‌ മൊബൈല്‍ ഫോണ്‍വഴി ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഈ സംഘം കഴിഞ്ഞ 30ന്‌ വൈകിട്ട്‌ ബിവറേജസ്‌ കോര്‍പറേഷന്റെ അസി. ഗ്രേഡ്‌ പരീക്ഷ കഴിഞ്ഞ്‌ ഉത്തരം കേട്ടെഴുതിയവരുമായി കൊട്ടിയത്തെ ബാറില്‍ മദ്യപിക്കാനെത്തി. മദ്യപിക്കുന്നതിനിടെ ബാറിലെ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട സംഘം ബാറിന്റെ മാനേജര്‍ പൗലോസിനെ ക്രൂരമായി മര്‍ദിച്ചു.

വിചാരിച്ചതിനേക്കാല്‍ വലിയ ക്രമക്കേടുകളാണ്‌ നടന്നിരിക്കുന്നതെന്ന്‌ അന്വേഷണ സംഘം സൂചിപ്പിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘം പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ്‌ നടത്തിവരുന്നുണ്ട്‌. സംഘത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ സര്‍ക്കാര്‍ ജോലി സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നു. ഒളിവില്‍ കഴിയുന്ന പ്രകാശ്ലാലിന്റെ ഭാര്യ മെഡിക്കല്‍ കോളേജിലെ ടെലിഫോണ്‍ ഓപ്പറേറ്ററാണ്‌. ഇവര്‍ കൊല്ലം ജില്ലയിലെ എല്‍.ഡി.സി. ലിസ്‌റ്റിലുമുണ്ട്‌. ബീനുവിന്റെ ഭാര്യ, ഇയാളുടെ ജേഷ്‌ഠന്റെ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ അന്വേഷണം തുടരുകയാണ്‌. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ബീനു, മനുചന്ദ്രന്‍, അരുണ്‍പ്രസാദ്‌ എന്നിവരെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പോലീസ്‌ കോടതിയെ സമീപിച്ചിട്ടുണ്ട്‌. ഇവരെ ഇന്ന്‌ കസ്‌റ്റഡിയില്‍ വിട്ടുകിട്ടിയേക്കും. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലവരെ അറുപതോളം പേരെ പോലീസ്‌ ചോദ്യം ചെയ്‌തു .(mangalam0
======================================================

No comments:

Post a Comment