Tuesday, December 21, 2010

ബൈക്ക്‌ തട്ടിവീണ സ്‌കൂട്ടര്‍ യാത്രക്കാരി കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു
തൃപ്പൂണിത്തുറ: ബൈക്ക്‌ തട്ടി വീണ സ്‌കൂട്ടര്‍ യാത്രക്കാരി കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു. തൃപ്പൂണിത്തുറ എരൂര്‍ യശോറാംനഗര്‍ മാവിലേത്ത്‌ പ്രമോദിന്റെ ഭാര്യ ബിന്ദു(31)വാണു മരിച്ചത്‌. ഇന്നലെ രാവിലെ 11.25-നു തൃപ്പൂണിത്തുറ സെന്‍ട്രല്‍ തീയറ്ററിനു മുന്നിലായിരുന്നു അപകടം. വില്ലേജ്‌ ഓഫീസില്‍നിന്നു വരുമാന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി മിനി സിവില്‍ സ്‌റ്റേഷനിലേക്കു പോകുകയായിരുന്ന ബിന്ദുവിന്റെ സ്‌കൂട്ടറില്‍ പിന്നില്‍നിന്ന്‌ ഇടതുവശത്തുകൂടി വന്ന ബൈക്ക്‌ തട്ടി. നിയന്ത്രണംവിട്ട സ്‌കൂട്ടറില്‍നിന്നു ബിന്ദു വീണതു ട്രെയിലറിന്റെ അടിയിലാണ്‌. പിന്‍ചക്രങ്ങള്‍ തലയില്‍ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു.

കഴിഞ്ഞദിവസം വീട്ടില്‍ മുറ്റമടിക്കവേ ബിന്ദുവിന്റെ തലയില്‍ തേങ്ങ വീണെങ്കിലും പരുക്കേറ്റിരുന്നില്ല. നാളെ ബിന്ദുവിന്റെ 31-ാം പിറന്നാളാണ്‌. തേങ്ങ വീണതറിഞ്ഞ്‌ അയല്‍ക്കാര്‍ 31-ാം പിറന്നാളോടെ കഷ്‌ടകാലം മാറുമെന്നു തമാശ പറഞ്ഞിരുന്നു. മൂന്നുമാസം മുമ്പു വീടിനു സമീപമുള്ള റെയില്‍വേ ഗേറ്റിനടുത്തു ബിന്ദുവിന്റെ ആറരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല ബൈക്കിലെത്തിയ യുവാക്കള്‍ കവര്‍ന്നിരുന്നു.

മൃതദേഹം പോലീസ്‌ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റി. അപകടമുണ്ടാക്കിയ ബൈക്ക്‌ യാത്രക്കാരന്‍ സ്‌ഥലംവിട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടെയ്‌നര്‍ ലോറി ഡ്രൈവറേയും ക്ലീനറേയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബിന്ദുവിന്റെ ഭര്‍ത്താവ്‌ പ്രമോദ്‌ കുവൈത്തില്‍ ഇലക്‌ട്രിക്‌ എന്‍ജിനീയറാണ്‌.

മക്കള്‍: അഭിരാം (ഏഴാം ക്ലാസ്‌ വിദ്യാര്‍ഥി), ശ്രീറാം (എല്‍.കെ.ജി. വിദ്യാര്‍ഥി). സംസ്‌കാരം പ്രമോദ്‌ നാട്ടിലെത്തിയശേഷം. ചങ്ങനാശേരി സ്വദേശിയായ ബിന്ദുവും തിരുവല്ല സ്വദേശിയായ പ്രമോദും എട്ടുവര്‍ഷമായി യശോറാം കോളനിയിലാണു താമസിക്കുന്നത്‌. മകന്‍ പരീക്ഷ കഴിഞ്ഞുവരുന്നതിനു മുമ്പു വില്ലേജ്‌ ഓഫീസില്‍നിന്നു വരുമാന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു ബിന്ദു. പരീക്ഷ കഴിഞ്ഞുവന്ന അഭിരാമിനെയും ശ്രീറാമിനെയും സമീപത്തുള്ള ബന്ധുവീട്ടിലെത്തിച്ചു. അമ്മ എന്താണു വരാത്തതെന്ന ശ്രീറാമിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ കഴിയാതെ സ്‌ത്രീകള്‍ വിങ്ങിപ്പൊട്ടി.
============================================

No comments:

Post a Comment