Thursday, December 23, 2010

കേരളം എത്ര സുന്ദരം :

'വിലക്കയറ്റം തോന്നുംപടി; ................

തിരുവനന്തപുരം/കോട്ടയം: ക്രിസ്‌മസും പുതുവത്സരവും ഇക്കുറി മലയാളിക്കു 'ഹാപ്പി'യാവില്ല. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ തോന്നുന്ന വില ഈടാക്കി വിപണിയില്‍ മലയാളിയുടെ പോക്കറ്റടിക്കുമ്പോഴും ഇടപെടാതെ സര്‍ക്കാര്‍ കൈയുംകെട്ടി നില്‍ക്കുന്നു. പച്ചക്കറിവില മാനംമുട്ടി. മത്സ്യമാംസാദികള്‍ക്കും ഹോട്ടല്‍ ഭക്ഷണത്തിനുമെല്ലാം 'കണ്ണില്‍ വെള്ളമൂറുന്ന' വില.

ക്രിസ്‌മസ്‌-പുതുവത്സരവേളയില്‍ അങ്ങിങ്ങായി ചില ന്യായവിലക്കടകള്‍ തുറന്നതൊഴിച്ചാല്‍ വിപണിയില്‍ ഇടപെടാനോ പൂഴ്‌ത്തിവയ്‌പ്പു തടയാനോ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍പ്പോലും തീവില! സപ്ലൈകോ മായം കലര്‍ന്ന സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന വിവാദം വേറേ. ഉത്സവവേളയില്‍ സാധാരണക്കാരുടെയും മാസവരുമാനക്കാരുടെയും ബജറ്റ്‌ പിടിച്ചാല്‍ കിട്ടാത്ത വിധമാണു വില കുതിച്ചുകയറുന്നത്‌. ചരക്കുനീക്കം തടയുന്ന ഡീസല്‍ വിലവര്‍ധനയോ ഉല്‍പ്പാദക സംസ്‌ഥാനങ്ങളിലെ പ്രകൃതിദുരന്തമോ പോലുള്ള കാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അധികൃതരുടെ പിടിപ്പുകേടൊന്നുകൊണ്ടു മാത്രം മാസങ്ങളായി വില കുതിക്കുകയാണ്‌.

വിപണിയില്‍ അവശ്യസാധനങ്ങളുടെ വില തോന്നുംപടി. പച്ചക്കറിക്കു നാലു ദിവസത്തിനുള്ളില്‍ കിലോയ്‌ക്ക് 10-20 രൂപവരെയാണു വര്‍ധന. ഒരാഴ്‌ച മുമ്പു 40 രൂപയായിരുന്ന സവാള ഇന്നലെ വിറ്റത്‌ 80 രൂപയ്‌ക്ക്. 240 രൂപയായിരുന്ന വെളുത്തുള്ളി കിലോയ്‌ക്ക് 280 രൂപയായി. 70 രൂപയായിരുന്ന വെളിച്ചെണ്ണ വില 85-ല്‍ എത്തി.

പഞ്ചസാരവില 25-ല്‍നിന്നു 32. കടല 10 രൂപ കൂടി 70 രൂപയായി. പരിപ്പും ഉലുവയും 30 രൂപയില്‍നിന്നു നാല്‍പ്പതായി. ഉഴുന്ന്‌ 70 രൂപയായിരുന്നതു മൂന്നുദിവസം കൊണ്ട്‌ എണ്‍പതിലെത്തി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ അരിവിലയും കുതിച്ചു. 26 രൂപയ്‌ക്കു ലഭിച്ചിരുന്ന അരി 33 രൂപയായി. പച്ചക്കറി ഉപേക്ഷിച്ചു കോഴി വാങ്ങി കറിവയ്‌ക്കാമെന്നു മോഹിക്കേണ്ട. പച്ചക്കറിവില മാനംമുട്ടിയപ്പോള്‍ 'കോഴിക്കൂട്ടില്‍' കണ്ണുനട്ടവരും ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്‌. ചിക്കന്‍ ഒറ്റദിവസം കൊണ്ടാണ്‌ 25 രൂപകൂടി 85 രൂപയിലെത്തിയത്‌. നാലുദിവസം മുമ്പ്‌ 54 രൂപയായിരുന്ന ചിക്കനു ചൊവ്വാഴ്‌ച 67 രൂപ.

ഇന്നലെയത്‌ 85-ല്‍ എത്തി. ക്രിസ്‌മസിന്‌ എന്തു വിലയിട്ടാലും കോഴി ചെലവാകുമെന്ന ധാരണയിലാണ്‌ ഈ തീവെട്ടിക്കൊള്ള. ബീഫിനു 10 രൂപയുടെ വര്‍ധന. 'സംസ്‌ഥാനമത്സ്യ'മായി പ്രഖ്യാപിച്ച കരിമീന്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 100 രൂപ കൂടി. 250-300 രൂപ. പച്ചക്കറിക്ക്‌ ഓരോ സ്‌ഥലത്തും തോന്നിയ വിലയാണ്‌ ഈടാക്കുന്നത്‌. 10 കിലോമീറ്റര്‍ മാത്രം അകലമുള്ള കോട്ടയത്തും ഏറ്റുമാനൂരിലും മിക്ക ഇനങ്ങള്‍ക്കും 10 രൂപവരെ വ്യത്യാസം. 30 രൂപ വിലയുണ്ടായിരുന്ന വള്ളിപ്പയര്‍ ഇരട്ടിവിലയ്‌ക്കാണു വില്‍പ്പന. 10 രൂപയ്‌ക്കു ലഭിച്ചിരുന്ന കാബേജിന്‌ 30 രൂപ. വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളും ചാകരക്കോളിലാണ്‌. ചായ തൊട്ട്‌ ഊണുവരെ എല്ലാത്തിനും തൊട്ടാല്‍ പൊള്ളുന്ന ബില്ല്‌! വിലക്കയറ്റം പ്രമാണിച്ചു മിക്ക ഹോട്ടലുകളും പരിപ്പ്‌, തേങ്ങ, സവാള തുടങ്ങിയവയൊക്കെ മെനുവില്‍നിന്ന്‌ ഔട്ടാക്കി. നാലുരൂപയായിരുന്ന പൊറോട്ട 8-12 രൂപയ്‌ക്കാണു വില്‍ക്കുന്നത്‌. ചായയ്‌ക്കും കാപ്പിക്കുമെല്ലാം രണ്ടുരൂപ കൂടി.

ഉത്സവവേളയില്‍ സാധാരണക്കാരന്‌ ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ഏജന്‍സികളെ വിപണിയില്‍ കണികാണാനില്ല. ഉള്ള ന്യായവിലക്കടകള്‍ക്കു മുന്നില്‍ മണിക്കൂറുകളാണു ക്യൂ. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കാനുള്ള ആലോചനായോഗങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്‌. അതോടെ സാധാരണക്കാരന്റെ ദുരിതം പൂര്‍ണമാകും. (mangalam)
==================================================
 ഓലപ്പാമ്പ്‌ കാട്ടി വിരട്ടേണ്ടെന്നു മന്ത്രി, പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: സപ്ലൈകോ മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തതിനെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പ്രതിപക്ഷം. പ്രശ്‌നത്തില്‍ അടിയന്തരപ്രമേയ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. ഓലപ്പാമ്പു കാട്ടി വിരട്ടേണ്ടെന്നും നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഏതുതരം അന്വേഷണവും ഏര്‍പ്പെടുത്തിക്കൊള്ളാനും ഭക്ഷ്യമന്ത്രി സി. ദിവാകരന്റെ വെല്ലുവിളി.

കെ.എം. മാണിയാണു പ്രശ്‌നത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയ്‌ക്കു നോട്ടീസ്‌ നല്‍കിയത്‌. തിരുവനന്തപുരം പബ്ലിക്ക്‌ അനലിറ്റിക്ക്‌ ലാബില്‍ പരിശോധിച്ച സാമ്പിളുകളില്‍ 18 എണ്ണത്തില്‍ മായം കണ്ടെത്തിയെന്നു മാണി ചൂണ്ടിക്കാട്ടി. ലോഡ്‌ ഒന്നിന്‌ 20,000 രൂപ കൈക്കൂലി വാങ്ങിയെന്നു വിജിലന്‍സ്‌ പറയുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തെന്നു മന്ത്രി സി. ദിവാകരന്‍ മറുപടി നല്‍കി. തൃശൂര്‍ ഡിപ്പോ മാനേജര്‍ സെബാസ്‌റ്റ്യന്‍, മറ്റു ജീവനക്കാരായ വിജയലക്ഷ്‌മി, വിനേഷ്‌ തുടങ്ങി നാലുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എറണാകുളത്തെ ജൂനിയര്‍ മാനേജര്‍ ആസു ബേക്കറെ പിരിച്ചുവിട്ടു. സാധനങ്ങള്‍ വിതരണം ചെയ്‌ത 14 കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തി നിക്ഷേപത്തുക കണ്ടുകെട്ടാന്‍ നിര്‍ദേശിച്ചു. ഇ-ടെന്‍ഡറില്‍ പിന്തള്ളപ്പെട്ടയാളാണു പരാതിപ്പെട്ടത്‌. വിജിലന്‍സ്‌ പരിശോധിച്ച 91 സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു മായം കണ്ടെത്തിയത്‌. അതാകട്ടെ ഈര്‍പ്പം മൂലമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സിവില്‍സപ്ലൈസില്‍ 135 കോടിയുടെ അഴിമതി നടന്നതിനെക്കുറിച്ച്‌ അന്വേഷിച്ച മുരളീധരന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ പ്രവര്‍ത്തനം. തട്ടിപ്പുകള്‍ ധനകാര്യ പരിശോധനാവിഭാഗത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കും. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ കൊണ്ടുവന്നു കൂടിയ വില വാങ്ങുന്നതിലൂടെ ലോഡൊന്നിനു ലക്ഷം രൂപയുടെ തട്ടിപ്പാണു നടക്കുന്നതെന്നു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സിവില്‍ സപ്ലൈസിന്റെ ചരിത്രത്തില്‍ മായം ചേര്‍ക്കല്‍ സംബന്ധിച്ച പരാതി ആദ്യമാണ്‌. എന്നാല്‍, സമയം നഷ്‌ടപ്പെടുത്തുന്ന ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ജനങ്ങളുടെ പണം ചൂതാടുന്നവരെ വെറുതേവിടില്ല. സാധനം വാങ്ങുന്നതു മന്ത്രിമാരല്ല, കരാറുകാരാണ്‌. മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും മറുപടിയില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം സഭ വിട്ടു (mangalam)

=================================================

No comments:

Post a Comment