Saturday, October 9, 2010

അയോധ്യാവിധി

മുസ്ലിം വ്യക്‌തിനിയമ ബോര്‍ഡിന്റെ അന്തിമ തീരുമാനം 16 ന്‌
ന്യൂഡല്‍ഹി: അലാഹാബാദ്‌ ഹൈക്കോടതി അയോദ്ധ്യാ പ്രശ്‌നത്തില്‍ പുറപ്പെടുവിച്ച വിധിയില്‍ അപ്പീല്‍ നല്‍കുന്നതുള്‍പ്പെടെയുളള ഭാവികാര്യങ്ങളില്‍ മുസ്ലിംവ്യക്‌തിനിയമ ബോര്‍ഡ്‌ 16 ന്‌ അന്തിമതീരുമാനമെടുക്കും. ലഖ്‌നൗവില്‍ ചേരുന്ന പ്രവര്‍ത്തക സമിതി യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന്‌ ബോര്‍ഡ്‌ വക്‌താവ്‌ എസ്‌.ടി.ആര്‍. ഇല്യാസ്‌ പറഞ്ഞു. ഡല്‍ഹിയില്‍ ബോര്‍ഡിന്റെ ഉന്നത നേതാക്കളും അഭിഭാഷകരും പങ്കെടുത്ത യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിച്ചപ്പോഴാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഹിന്ദുപക്ഷത്ത്‌ ഭിന്നത: നിര്‍മോഹിയും ഹിന്ദുമഹാസഭയും അകലുന്നു
അയോധ്യ: അയോധ്യാക്കേസിലെ തുടര്‍നടപടികളുടെ പേരില്‍ ഹിന്ദുപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍ക്കിടയില്‍ ഭിന്നത. കേസില്‍ കക്ഷിയായ നിര്‍മോഹി അഖാര, കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന്‌ അനുകൂലനിലപാട്‌ കൈക്കൊണ്ടതിനെതിരേ മറ്റൊരു കക്ഷിയായ അഖില ഭാരത ഹിന്ദുമഹാസഭ (എ.ബി.എച്ച്‌.എം) രംഗത്തെത്തി. അഖാരയുമായി സഹകരിക്കേണ്ടെന്നാണ്‌ എ.ബി.എച്ച്‌.എമ്മിന്റെ പുതിയ നിലപാട്‌.

നിര്‍മോഹി അഖാരയുടെ മഹന്ത്‌ ഭാസ്‌കര്‍ദാസുമായി നടത്താനിരുന്ന കൂടിക്കാഴ്‌ച വേണ്ടെന്നുവച്ചതായി എ.ബി.എച്ച്‌.എം. സംസ്‌ഥാന പ്രസിഡന്റ്‌ കമലേഷ്‌ തിവാരി അറിയിച്ചു. അയോധ്യയിലെ തര്‍ക്കഭൂമി മുഴുവനായി ഹിന്ദുക്കളുടേതാണെന്നും അതു വിഭജിക്കുന്നതിനെ അംഗീകരിക്കില്ലെന്നും തിവാരി പറഞ്ഞു.

അലാഹാബാദ്‌ ഹൈക്കോടതി വിധിക്കെതിരേ ഈ മാസം ഒടുവില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തര്‍ക്കഭൂമിയുടെ പൂര്‍ണഅവകാശം നിര്‍മോഹി അഖാരയ്‌ക്കു നല്‍കണമെന്നാവശ്യപ്പെട്ട്‌ അവര്‍ക്കൊപ്പം സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു എ.ബി.എച്ച്‌.എമ്മിന്റെ മുന്‍നിലപാട്‌.

ഹിന്ദു സംഘടനകളുമായി അനുരഞ്‌ജന ചര്‍ച്ച നടത്തിയ ഹാഷിം അന്‍സാരിക്കെതിരേ കേസില്‍ കക്ഷിയായ ഹാജി മെഹബൂബും രംഗത്തെത്തി.

രാമജന്മഭൂമി-ബാബ്‌റി മസ്‌ജിദ്‌ പ്രശ്‌നം അയോധ്യയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല; അതു രാജ്യത്തെ മുസ്ലിം സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന കാര്യമാണ്‌. അവരെ വിശ്വാസത്തിലെടുക്കാതെയാണ്‌ അന്‍സാരി ചര്‍ച്ചയ്‌ക്കു തുനിഞ്ഞതെന്നു മെഹബൂബ്‌ കുറ്റപ്പെടുത്തി.

No comments:

Post a Comment