Tuesday, October 5, 2010

സിംഗപ്പൂരില്‍ ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പ്‌: യുവാവ്‌ അറസ്‌റ്റില്‍

തിരുവല്ല: സിംഗപ്പൂരില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ പണം തട്ടിയ യുവാവ്‌ അറസ്‌റ്റില്‍. റാന്നി നെല്ലിക്കമണ്‍ കരിങ്കുറ്റിയില്‍ തര്യന്‍ ജോസഫ്‌ (മോന്‍സി- 35) ആണ്‌ അറസ്‌റ്റിലായത്‌.

സിംഗപ്പൂരിലുള്ള ടാര്‍ജറ്റ്‌ ഷിപ്പിംഗ്‌ കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ്‌ 18 പേരില്‍ നിന്നായി 5000 രൂപ വീതം തട്ടിയെടുത്തതെന്നാണു കേസ്‌. കോട്ടയം, തിരുവല്ല, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളില്‍ ഉള്ളവരില്‍നിന്നാണു പണം വാങ്ങിയത്‌.

തിരുവല്ലയിലുള്ള പ്രകാശ്‌ കൊറിയര്‍ സര്‍വീസ്‌ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ ഡോ. വര്‍ഗീസ്‌ ഏബ്രഹാമിന്റെ പേരില്‍ വ്യാജ ലെറ്റര്‍പാഡും സീലും നിര്‍മിച്ചായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്‌. 3000 രൂപ വിസ ചാര്‍ജിന്‌ അഡ്വാന്‍സായും 2000 രൂപ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റിനും വേണ്ടിയായിരുന്നു വാങ്ങിയത്‌.

ഇതിനു രസീതും നല്‍കിയിരുന്നു. കഴിഞ്ഞദിവസം തിരുവല്ല ചുമത്ര സ്വദേശി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്‌. കഴിഞ്ഞ നാലിന്‌ രണ്ടുമണിയോടെ തിരുവല്ലയിലുള്ള ഇന്റര്‍നാഷണല്‍ ലോഡ്‌ജില്‍നിന്നാണ്‌ എസ്‌.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.(mangalam)

No comments:

Post a Comment