Monday, December 20, 2010

ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍

മുംബൈ: ഭര്‍ത്താവിനെ വധിക്കാന്‍ വാടകകൊലയാളികള്‍ക്ക്‌ ഒരു ലക്ഷം രൂപ നല്‍കിയ ഭാര്യയെ മഹാരാഷ്ര്‌ട പോലീസ്‌ അറസ്‌റ്റു ചെയ്‌തു. 42 വയസുള്ള സൈലാ ഖാന്‍ എന്ന സ്‌ത്രീയാണ്‌ രണ്ടാം ഭര്‍ത്താവായ ബിലാല്‍ ഖാനെ(45)കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്‌. തന്റെ ആദ്യ വിവാഹത്തിലുള്ള പുത്രിയുമായി അവിഹിതബന്ധം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ്‌ സൈല ബിലാലിനെ വധിക്കാന്‍ തീരുമാനിച്ചത്‌.

രണ്ടു വര്‍ഷം മുമ്പായിരുന്നു സൈലയും ബിലാലും വിവാഹിതരായത്‌. 17 വയസുള്ള മകളോടൊപ്പമായിരുന്നു സൈല ബിലാലിന്റെ മുംബൈയിലുള്ള വീട്ടില്‍ താമസിച്ചിരുന്നത്‌. എന്നാല്‍, കഴിഞ്ഞ മാസം പുത്രിക്കൊപ്പം ബിലാല്‍ ഉറങ്ങുന്നത്‌ സൈല കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ വാടകകൊലയാളികളെ സൈല നിയോഗിക്കുന്നത്‌.

സൈലയും കാമുകന്‍ കമ്രുദീന്‍ ഷെയിഖും ചേര്‍ന്നാണ്‌ വാടകകൊലയാളികളെ സമീപിച്ചതും പ്രതിഫലമായി ഒരു ലക്ഷം രൂപ നല്‍കിയതും. ഉത്തര്‍പ്രദേശില്‍നിന്നുള്ള രണ്ട്‌ വാടകകൊലയാളികളെയാണ്‌ ഇവര്‍ ഇതിനായി നിയോഗിച്ചത്‌. ഇവര്‍ ബിലാലിനെ കൊലപ്പെടുത്തി മുംബൈയിലേക്കുള്ള ഹൈവേയ്‌ക്കു സമീപം തള്ളുകയായിരുന്നു. ബിലാലിന്റെ മൃതദേഹം പോലീസ്‌ കണ്ടെടുക്കുമ്പോള്‍ അതിന്‌ അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലീസ്‌ സൈലയെ ചോദ്യം ചെയ്‌തിരുന്നു. ഒരാഴ്‌ചയിലേറെയായി ഭര്‍ത്താവിനെ കാണാനില്ലായിരുന്നെന്ന്‌ സൈല പോലീസിനു മൊഴിനല്‍കിയിരുന്നു. എന്നാല്‍, മൊഴിയിലെ വൈരുധ്യങ്ങളെത്തുടര്‍ന്ന്‌ വിശദമായി പോലീസ്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ക്വട്ടേഷന്‍ സംഘത്തിന്റെ കഥ സൈല വെളിപ്പെടുത്തിയത്‌.
(mangalam)
============================================

No comments:

Post a Comment