Tuesday, December 21, 2010

വൃദ്ധമന്ദിരത്തിനു തീവച്ചു: വൃദ്ധന്‍ മരിച്ചു;

ഡല്‍ഹിയില്‍ വൃദ്ധമന്ദിരത്തിനു തീവച്ചു: വൃദ്ധന്‍ മരിച്ചു; മലയാളി പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വൃദ്ധമന്ദിരത്തിന്റെ ഡോര്‍മിറ്ററി കെട്ടിടത്തിനു മലയാളി യുവാവ്‌ തീവച്ചു. എഴുപതുകാരനായ വൃദ്ധന്‍ മരിക്കുകയും രണ്ടു പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്‌ത സംഭവത്തെത്തുടര്‍ന്ന്‌ ഇയാളെ പോലീസ്‌ പിടികൂടി. ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിനു സമീപം മന്ദിര്‍ മാര്‍ഗിലുള്ള ചേതനാലയ വൃദ്ധസദനത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഈ വൃദ്ധസദനത്തില്‍ ഇലക്‌ട്രീഷ്യനായി ജോലി നോക്കിയിരുന്ന റാന്നി അത്തിക്കയം വടക്കേമുറിയില്‍ വീട്ടില്‍ വി.ആര്‍. സന്തോഷ്‌ കുമാര്‍ (ആനന്ദ്‌ രാഘവന്‍) ആണു പിടിയിലായത്‌. തന്റെ കഷ്‌ടപ്പാടുകള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ്‌ കടുംകൈ ചെയ്‌തതെന്ന്‌ ഇയാള്‍ പോലീസിനോടു പറഞ്ഞു.സന്തോഷ്‌ കുമാര്‍ നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്നു. ഇയാളുടെ അമ്മ ആത്മഹത്യ ചെയ്യുകയും ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്‌തതാണെന്നാണ്‌ സന്തോഷ്‌ കുമാര്‍ പറഞ്ഞത്‌. ഡല്‍ഹിയില്‍ വീടില്ലാത്ത ഇയാള്‍ക്കു വൃദ്ധസദനം അധികൃതര്‍ അവിടെ ത്തന്നെയാണു താമസസൗകര്യം നല്‍കിയിരുന്നത്‌.

ഡോര്‍മിറ്ററിയിലെ കിടക്കകള്‍ക്കു പെട്രോളൊഴിച്ചു തീകൊളുത്തിയ ഇയാള്‍ മുറി പൂട്ടിയിട്ട്‌ മുകള്‍ നിലയിലേക്ക്‌ ഓടിക്കയറുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. തടഞ്ഞു നിര്‍ത്തിയ കാവല്‍ക്കാരനോട്‌ 'തന്റെ കഷ്‌ടപ്പാടുകള്‍ മാധ്യമങ്ങള്‍ അറിയാനായി തമാശയ്‌ക്കു' ചെയ്‌തതാണെന്നായിരുന്നു മറുപടി.

സമനില തെറ്റിയ രീതിയിലാണു സന്തോഷ്‌ കുമാറിന്റെ പെരുമാറ്റമെന്നും ഇയാള്‍ നേരത്തേ ആത്മഹത്യയ്‌ക്കു ശ്രമിച്ചിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. അതേസമയം, സന്തോഷ്‌കുമാര്‍ മരിച്ചിട്ടുണ്ടാകുമെന്നാണു നാട്ടുകാര്‍ കരുതിയിരുന്നതെന്ന്‌ റാന്നി റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്തിക്കയം മടന്തമണ്ണിനു സമീപം വനത്തും മുറിയിലുള്ള ഇയാളുടെ വീട്‌ കാടുവളര്‍ന്ന്‌ അനാഥമായി കിടക്കുകയാണ്‌. അമ്മ രോഗം വന്നാണു മരിച്ചതെന്നും ആറുവര്‍ഷംമുമ്പ്‌ അച്‌ഛന്റെ മരണം ദുരൂഹസാഹചര്യത്തിലായിരുന്നെന്നും തുടര്‍ന്ന്‌ സന്തോഷ്‌കുമാര്‍ അപ്രത്യക്ഷനാവുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. വിവാഹമോചനം നേടിയ ഭാര്യ ഇയാള്‍ക്കെതിരേ സ്വത്തുകേസ്‌ നടത്തിയിരുന്നുവെന്നും ഇവിടത്തെ സ്‌ഥലത്തിന്റെ ഒരുഭാഗം ജപ്‌തിചെയ്യപ്പെട്ടുവെന്നും അറിയുന്നു.
=======================================================

No comments:

Post a Comment