Thursday, April 14, 2011


ജനാധിപത്യ വേലിയേറ്റത്തിന് എന്തുവില?
Posted on: 10 Apr 2011



ജനാധിപത്യം അതിന്റെ നാലാമത്തെ ആഗോളവേലിയേറ്റം നടത്തുകയാണ്. ഇത്തവണ വടക്കന്‍ ആഫ്രിക്കയും പശ്ചിമേഷ്യയും ചേര്‍ന്ന അറബ് ലോകമാണ് ജനാധിപത്യവേലിയേറ്റത്തില്‍പ്പെടുന്നത്.

ടുണീഷ്യയിലായിരുന്നു തുടക്കം. പിന്നീട് ഈജിപ്തിലെത്തി. അവിടെനിന്ന് നാലുപാടും പടര്‍ന്നു. മൊറോക്കോ മുതല്‍ ഇറാന്‍ വരെ അതിന്റെ അലയടി തുടരുന്നു.


എല്ലായിടത്തും അധികാരം നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ കിണഞ്ഞുശ്രമിക്കുന്നു. ഏറ്റവും നിര്‍ണായക സ്ഥാനത്തുള്ളത് സൗദി അറേബ്യയാണ്. ജനത്തെ ശാന്തരാക്കി നിര്‍ത്താന്‍ പരമാവധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രാജാവ് തയാറായിരിക്കുന്നു. ഒന്നാംഘട്ടത്തില്‍ 3700 കോടി ഡോളറിന്റെ ആനുകൂല്യങ്ങള്‍ രാജാവ് പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി മാര്‍ച്ച് മൂന്നാംവാരത്തില്‍ 9300 കോടി ഡോളറിന്റെ കൂടി ആനുകൂല്യങ്ങളാണ് നല്‍കുന്നത്.

അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തന്റെ എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ ഭരണാധികാരം സംരക്ഷിച്ചുനിര്‍ത്താന്‍ പെടാപ്പാടുപെടുന്നു. കിരീടാവകാശിയും എണ്‍പത്തിയാറുകാരനുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ ഒപ്പമുണ്ട്. പക്ഷേ, ഇവരുടെ ആരോഗ്യത്തെപ്പറ്റി രാജ്യത്തിനകത്തും പുറത്തും ആശങ്കകളുണ്ട്. രണ്ടാം കിരീടാവകാശിയായ നയഫ് രാജകുമാരനിലാണ് എല്ലാവരുടെയും കണ്ണ്. സപ്തസുദൈരികളില്‍പ്പെട്ട നയഫ് രാജകുമാരന്‍ കുറേക്കൂടി ജനാധിപത്യ മര്യാദകള്‍ ഉള്ളയാളാണെന്നും പൊതുവെ കരുതപ്പെടുന്നു.

സൗദി അറേബ്യ ഒന്നിലേറെ വിഷയങ്ങള്‍ നേരിടുന്നു. പശ്ചിമേഷ്യയിലും അറബിലോകത്തും ആധിപത്യത്തിനായി തങ്ങളോട് മല്ലിടുന്ന ഇറാനെ ഒതുക്കിനിര്‍ത്തണം. അതിന് അമേരിക്കയുടെ സഹായം അനിവാര്യം.
അതേസമയം, അമേരിക്കയെ മുഴുവന്‍ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സമീപകാല അനുഭവങ്ങള്‍ സൗദി രാജകുടുംബത്തെ പഠിപ്പിക്കുന്നു. ടുണീഷ്യയില്‍ സൈനല്‍ അബദിനെയും ഈജിപ്തില്‍ ഹൂസ്‌നി മുബാറക്കിനെയും നിര്‍ണായക ഘട്ടത്തില്‍ അമേരിക്ക കൈവിട്ടുവെന്നാണ് സൗദി രാജാവിന്റെ ആക്ഷേപം. അമേരിക്കയെ ദശാബ്ദങ്ങളായി പിന്താങ്ങിയിരുന്നവരാണ് ആ ഭരണാധികാരികള്‍. നിര്‍ണായക ഘട്ടം വന്നപ്പോള്‍ അവരെ സംരക്ഷിക്കുന്നതിന് പകരം കലാപകാരികളെ അമേരിക്ക പ്രോത്സാഹിപ്പിച്ചു.

ഈ സമീപനം തുടര്‍ന്നാല്‍ സൗദിയിലും അയല്‍രാജ്യങ്ങളിലും ഭരണമാറ്റത്തിന് അമേരിക്കന്‍ നേതൃത്വം പിന്തുണ കൊടുക്കുമെന്നാണ് സൗദിയുടെ ഭീതി. അതുകൊണ്ടുതന്നെ അമേരിക്കയുടേതില്‍നിന്ന് വ്യത്യസ്തമായ നിലപാട് കഴിഞ്ഞയാഴ്ചകളില്‍ സൗദി കൈക്കൊണ്ടു. ബഹ്‌റിനിലെ പ്രക്ഷോഭകാരികളെ നേരിട്ടതില്‍ അത് വ്യക്തമാണ്. തീരെച്ചെറിയ രാജ്യമായ ബഹ്‌റിനില്‍ ഭൂരിപക്ഷം ഷിയാ വംശജര്‍ക്കാണ്. എന്നാല്‍, ഭരണം സുന്നി വംശത്തില്‍പ്പെട്ട രാജാവിനും. ഉദ്യോഗസ്ഥതലത്തിലും സുന്നികള്‍ക്കാണ് ആധിപത്യം. സമ്പത്തും അവര്‍ക്കുതന്നെ. ഷിയാകള്‍ വ്യാപാരത്തിലും കായികാധ്വാനം ആവശ്യമുള്ള തൊഴിലുകളിലും ഏര്‍പ്പെടേണ്ടിവരുന്നു. ഇപ്പോഴത്തെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ബഹ്‌റിനില്‍ ഷിയാകള്‍ തെരുവിലിറങ്ങി. ഇത് ഇറാനിലെ ഷിയാ ഭരണാധികാരികളുടെ പ്രേരണയിലാണെന്ന് ബഹ്‌റിനും സൗദിയും കണക്കാക്കി. ഗള്‍ഫ് കോ- ഓപ്പറേഷന്‍ കൗണ്‍സിലിനെ (ജിസിസി) കൂട്ടുപിടിച്ച് സൗദി, ബഹ്‌റിനില്‍ ഇടപെട്ടു. ജിസിസിയുടെ 500 ഭടന്മാരും സൗദിയുടെ 1000 ഭടന്മാരും ബഹ്‌റിനില്‍ ഇറങ്ങി പ്രക്ഷോഭകാരികളെ അമര്‍ച്ച ചെയ്തു.

സൈനികനടപടി പാടില്ലെന്ന് അമേരിക്ക നിലപാടെടുത്തിരുന്നതാണ്. പക്ഷേ, അമേരിക്കയെ നോക്കിയിരുന്നാല്‍ ഒരുപക്ഷേ തങ്ങളുടെ വാഴ്ചയായിരിക്കും നഷ്ടപ്പെടുകയെന്ന് സൗദിയിലെയും ബഹ്‌റിനിലെയും ഭരണാധികാരികള്‍ കണക്കാക്കി.

യെമനിലെ ഭരണാധികാരിയുടെ അനുഭവം അവര്‍ക്കറിയാം. അമേരിക്കന്‍ പ്രക്ഷോഭകാരിയായ സാലെഹിന് വേണ്ടി ചെറുവിരല്‍ അനക്കാന്‍ അമേരിക്ക തയാറായിട്ടില്ല. പ്രക്ഷോഭകരോട് അക്രമം പാടില്ല എന്നുമാത്രമേ പറയുന്നുള്ളൂ. ഇത് പ്രയോഗത്തില്‍ പ്രക്ഷോഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ വിലയിരുത്തുന്നു.

മൊറോക്കോയിലും ജോര്‍ദ്ദാനിലും മാത്രമേ ഭരണകൂടങ്ങള്‍ അമേരിക്കന്‍ സമീപനത്തെ സ്വീകരിക്കുന്നുള്ളൂ. ജോര്‍ദാനില്‍ മന്ത്രിസഭയെ മാറ്റിയ രാജാവ് കുറെക്കൂടി അധികാരമുള്ള പാര്‍ലമെന്റിന് രൂപം നല്‍കാന്‍ ശ്രമിക്കുകയാണ്. മൊറോക്കോയില്‍ ഹസന്‍ രണ്ടാമന്‍ രാജാവ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് പോരായെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

ഈജിപ്തില്‍ ജനഹിതപരിശോധന 75 ശതമാനത്തിലേറെ ജനങ്ങളെ ആകര്‍ഷിച്ചു. ഭൂരിപക്ഷം പേര്‍ പട്ടാളഭരണ കൗണ്‍സില്‍ മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്‌കാരങ്ങള്‍ സ്വീകരിച്ചു. എല്‍ ബറാദൈ അടക്കമുള്ള ജനാധിപത്യവാദികള്‍ പട്ടാളത്തിന്റെ പരിഷ്‌കാരങ്ങള്‍ സ്വീകാര്യമല്ലെന്നാണ് വാദിച്ചിരുന്നത്. എന്നാല്‍, മതതീവ്രവാദികളായ മുസ്ലിം ബ്രദര്‍ഹുഡ് പട്ടാളത്തിന്റെ പിന്നില്‍ നിന്നു. ഹിതപരിശോധനയുടെ വിജയം മുസ്ലിം ബ്രദര്‍ഹുഡിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വരാന്‍പോകുന്ന ബഹുകക്ഷി തിരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന് നേട്ടമുണ്ടാകുമെന്ന് ഇപ്പോഴെ വിലയിരുത്തപ്പെടുന്നു.

അറബ് ലോകത്തെ ഈ ജനാധിപത്യവത്കരണം മൗലികവാദികളുടെയും മതതീവ്രവാദികളുടെയും വിജയമായി മാറുമെന്ന ആശങ്കയെ ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഈജിപ്തിലും മറ്റും കണ്ടത്.

അതേസമയം, ലിബിയയിലെ അമേരിക്കന്‍-ഫ്രഞ്ച്-ബ്രിട്ടീഷ് ഇടപെടല്‍ പ്രതീക്ഷിച്ചതുപോലെതന്നെ മുസ്ലിം-ക്രിസ്ത്യന്‍ വൈരം വളര്‍ത്തുന്ന ഒന്നായി രൂപപ്പെടുകയാണ്. ലിബിയന്‍ പ്രക്ഷോഭകര്‍ക്ക് മുന്നേറ്റം ഉണ്ടായിരുന്ന ആദ്യനാളുകളില്‍ നിസ്സംഗത പാലിച്ച പാശ്ചാത്യശക്തികള്‍ വൈകിയാണ് ഇടപെട്ടത്. അപ്പോഴേയ്ക്ക് പ്രക്ഷോഭകരിലെ ആത്മവിശ്വാസം നഷ്ടമായി. വൈകിയെത്തിയ വൈദേശിക ആക്രമണത്തെ ഒരു കുരിശുയുദ്ധമായി വിശേഷിപ്പിക്കാന്‍ അത് ഗദ്ദാഫിയെ സഹായിച്ചു. ഇതോടെ ഇറാന്‍ മുതല്‍ മൊറോക്കോ വരെയുള്ള മേഖലയിലെ പ്രക്ഷോഭകാരികള്‍ രണ്ടുതട്ടിലായി. പലസ്തീനിലെ ഹമാസ് മാര്‍ച്ച് മൂന്നാം വാരത്തില്‍ ഇസ്രേലി സൈനികതാവളങ്ങള്‍ക്കുനേരെ റോക്കറ്റുകള്‍ അയച്ചുകൊണ്ട് യുദ്ധഭീഷണി ഉയര്‍ത്തുകയും ചെയ്തു.

വിയറ്റ്‌നാം മുതല്‍ ഇറാഖ് വരെയുള്ള ദുരനുഭവങ്ങളുടെ ഓര്‍മ്മയുള്ള അമേരിക്ക ലിബിയയില്‍ ഒരു കരയുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എന്നാല്‍, യൂറോപ്യന്‍ ശക്തികള്‍ കരയുദ്ധം നടത്തിയിട്ടായാലും ഗദ്ദാഫിയെ പുറത്താക്കിയേ പറ്റൂവെന്ന നിലപാടിലാണ്. കരയുദ്ധം വേണ്ടിവന്നാല്‍ ബ്രിട്ടനും ഫ്രാന്‍സും കൂടി നടത്തിക്കോളൂവെന്ന് പറയുവാനാണ് പ്രസിഡന്റ് ഒബാമയുടെ നീക്കം. വ്യോമപിന്തുണ മാത്രം അമേരിക്ക നല്‍കുന്ന ഒരു സാഹചര്യം ഉറപ്പാക്കാന്‍ ഒബാമയ്ക്ക് പറ്റുമോയെന്നത് കണ്ടറിയണം. കരയുദ്ധത്തിലേയ്ക്ക് കയറിയാല്‍ ലിബിയന്‍ മരുഭൂമിയില്‍ സീസറിന്റെ മുതല്‍ ഹിറ്റ്‌ലറുടെ വരെ പട്ടാളങ്ങള്‍ക്ക് നേരിട്ട ദുരന്തം യൂറോപ്യന്‍ ഭരണാധികാരികള്‍ ഓര്‍മ്മിക്കുമോ.

'ജനാധിപത്യ വേലിയേറ്റം' സാമുവല്‍ പി.ഹണ്ടിംഗ്ടണ്‍ എന്ന അമേരിക്കന്‍ 
രാഷ്ട്രീയ വിശകലനക്കാരന്റെ പ്രയോഗം അനുകരിച്ചുണ്ടാക്കിയതാണ്. നവയാഥാസ്ഥിതികവിഭാഗങ്ങള്‍ക്കു സ്വീകാര്യനായിരുന്ന ഹണ്ടിംഗ്ടണ്‍ 1996 ല്‍ നാഗരികതകളുടെ സംഘര്‍ഷം (The Clash of Civilizations and The Remaking of The World Order) എന്ന പുസ്തകം എഴുതി. അതിലെ സിദ്ധാന്തം ക്രൈസ്തവ ലോകവും മുസ്ലിം ലോകവും തമ്മിലാണ് ആത്യന്തിക ഏറ്റുമുട്ടല്‍ എന്നാണ്. അതിനു മുന്‍പ് ഹണ്ടിംഗ്ടണ്‍ എഴുതിയ പുസ്തകമാണ്മൂന്നാം തരംഗം: 20 ാം നൂറ്റാണ്ടിനൊടുവിലെ ജനാധിപത്യവത്ക്കരണം (The Third Wave Democratization of the late 20th Centrury). ഹണ്ടിംഗ്ടന്റെ വിലയിരുത്തലില്‍ 19 ാം നൂറ്റാണ്ടില്‍ തുടങ്ങി ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെയായിരുന്നു ജനാധിപത്യത്തിന്റെ ഒന്നാം തരംഗം. 30 രാജ്യങ്ങള്‍ അക്കാലത്തു ജനാധിപത്യത്തിലേക്കുമാറി. രണ്ടാമത്തേത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ തുടങ്ങി 1960 കള്‍ വരെ നീണ്ട കാലം. കോളനി വാഴ്ച അവസാനിപ്പിച്ച അക്കാലത്ത് 36 രാജ്യങ്ങളാണ് ജനാധിപത്യത്തിലേക്ക് നീങ്ങിയത്. പിന്നീട് 1974 ല്‍ തുടങ്ങി സോവിയറ്റ് തകര്‍ച്ചയിലെത്തുമ്പോള്‍ 40 രാജ്യങ്ങള്‍ ജനാധിപത്യവാഴ്ചയിലായത് മൂന്നാം തരംഗം.
ആ നിലയ്‌ക്കൊരു നാലാം തരംഗമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ അതിവേഗം അതു സംഭവിക്കുമെന്ന്് കരുതിയവര്‍ക്കു തെറ്റി. മാസങ്ങളും ഒരു പക്ഷെ വര്‍ഷങ്ങളും എടുക്കുന്ന പ്രക്രിയയാകും അത്.

അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍ പറഞ്ഞതുപോലെ അഞ്ച് അങ്കങ്ങള്‍ വേണ്ട ഒരു നാടകത്തിന്റെ ആദ്യ അങ്കമാണ് നാം കാണുന്നത്. ഒരു 'ഭരണസംവിധാനം മാറ്റണമെന്നല്ലാതെ പകരം എന്തു വേണമെന്ന് തെരുവില്‍ തീരുമാനമായിട്ടില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ഒരുക്കിയ അന്തരീക്ഷത്തില്‍ പാവപ്പെട്ട ജനവികാരം രണ്ട് 'ഭരണാധികാരികളെ വീഴ്ത്തി. ഇനിയും പലരും വീഴാം.

പക്ഷേ പകരം എന്ത്? യഥാര്‍ഥ ജനാധിപത്യം വരുമോ?
അങ്ങനെ വന്നാല്‍ മുസ്ലിം യാഥാസ്ഥിതികരാവില്ലേ 'ഭരണം പിടിക്കുക?
അത് തങ്ങളുടെ താത്പര്യത്തിനു വിരുദ്ധമാണെന്നു കണ്ട് അമേരിക്കയും യൂറോപ്പും സമീപനം മാറ്റുമോ? ഭരണകൂടങ്ങളെ സംരക്ഷിക്കാനാല്ലേ അവര്‍ ശ്രമിക്കുക?
അതിനായി സൈനിക ഇടപെടലിന് മുതിര്‍ന്നാല്‍ പഴയ ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലേ?
ഇങ്ങനെ നിരവധിയാണു ചോദ്യങ്ങള്‍.

ഇതിനു പുറമെയാണ് പ്രക്ഷോഭം ചൈനയില്‍ ജനാധിപത്യവാദികളെയും സ്വാതന്ത്ര്യമോഹികളെയും തെരുവിലിറക്കിയാല്‍ ഉയരുന്ന ചോദ്യങ്ങള്‍. ഇപ്പോള്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന കോടിക്കണക്കിന് തൊഴിലാളികളുടെ അധ്വാനം വിറ്റ് കാശാക്കി സമ്പന്നരാകുകയാണ് ചൈനിയില്‍ ഭരണകൂടത്തിന് വേണ്ടപ്പെട്ടവര്‍. ഈ അനീതിക്കെതിരെ എന്നെങ്കിലും ജനവികാരം കൂട്ടായി ഉണര്‍ന്നാല്‍ അതു ലോകത്തിനു വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയായിരിക്കില്ല.


ക്രൂഡ് വില താഴോട്ടില്ല

കണക്കുകൂട്ടലുകള്‍ വീണ്ടും തെറ്റുകയാണ്. ക്രൂഡോയില്‍ വില താഴാന്‍ വഴിതെളിയുന്നില്ല.

ക്രൂഡ് വില താഴാന്‍ ഉപയോഗം കുറയണം. അത് സംഭവിക്കുന്നില്ല. ചൈന പരമാവധി ശ്രമിച്ചിട്ടും അവിടെ വായ്പാവിതരണം കുറയ്ക്കാന്‍ കഴിയുന്നില്ല. ജപ്പാനാകട്ടെ പ്രകൃതിക്ഷോഭത്തിന്റെ ഫലമായി ഈ വര്‍ഷം രണ്ടാംപകുതിയോടെ അതിഭീമമായ പുനര്‍നിര്‍മാണ പ്രക്രിയ തുടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

അതേസമയം, ഉത്പാദനം ചെറിയ തോതിലാണെങ്കിലും തടസ്സപ്പെടുന്നു. ലിബിയതന്നെ ഉദാഹരണം. ലോകവിപണിയിലെ ക്രൂഡോയില്‍ ഉത്പാദനത്തില്‍ മൂന്നുശതമാനമേ ലിബിയയുടേതായുള്ളൂ. അതിന്റെ സിംഹഭാഗവും മുടങ്ങിയിരിക്കുന്നു. പൈപ്പ്‌ലൈനുകളും എണ്ണക്കിണറുകളും തകര്‍ത്തിരിക്കുന്നു. റിഫൈനറികള്‍ മാത്രമാണ് ഇപ്പോള്‍ കേടില്ലാത്തത്. യുദ്ധം മുറുകിയാല്‍ അവയ്ക്കും കേടുപാടുണ്ടാകാം.

എല്ലാവരും ഉറ്റുനോക്കുന്നത് സൗദി അറേബ്യയിലേയ്ക്കും പരിസരത്തേയ്ക്കുമാണ്. സൗദിയിലും അയല്‍രാജ്യങ്ങളിലും ഭരണം സുന്നികള്‍ക്കാണ്. എന്നാല്‍, ജനസംഖ്യയില്‍ ഗണ്യമായ ഭാഗം ഷിയാകളുണ്ട്. സൗദിയുടെ എണ്ണസമ്പത്തിന്റെ മുക്കാല്‍ഭാഗവും കിഴക്കന്‍ പ്രവശ്യയിലാണ്. അവിടെ ഷിയാകള്‍ക്കാണ് ഭൂരിപക്ഷം. ഈയിടെ തെരുവില്‍ പ്രതിഷേധപ്രകടനം നടന്നത് കിഴക്കന്‍ പ്രവശ്യയിലെ പട്ടണങ്ങളിലാണ്. മക്കയിലെ മതാചാര്യന്മാര്‍ ഫത്‌വ ഇറക്കിയിട്ടും രണ്ടു വെള്ളിയാഴ്ചകളില്‍ കിഴക്കന്‍ നഗരങ്ങള്‍ പ്രക്ഷുബ്ധമായിരുന്നു. പ്രകടനത്തിന് തുനിഞ്ഞവരെയെല്ലാം പോലീസ് അകത്താക്കി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ചിത്രങ്ങളൊന്നും പുറത്തുവന്നില്ല. എന്നാല്‍, പ്രവാസികള്‍ അടക്കമുള്ളവര്‍ ഇന്റര്‍നെറ്റും വെബ് കൂട്ടായ്മകളും ഉപയോഗിച്ച് പ്രതിഷേധക്കാരെ ഉത്തേജിപ്പിച്ച് നിര്‍ത്തുകയാണ്.

യെമന്‍, ഒമാന്‍, ബഹ്‌റിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രക്ഷോഭകര്‍ക്ക് പിന്തുണ വര്‍ധിക്കുന്നുണ്ട്.
ഇവയൊന്നും ഇപ്പോഴത്തെ നിലയ്ക്ക് ഭരണകൂടങ്ങളെ മറിച്ചിടാന്‍ ശക്തമാണെന്ന് തോന്നുന്നില്ല. പക്ഷേ, ഭരണകൂടങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഇതുവരെ ചെയ്യാത്ത പല കാര്യങ്ങളും അവര്‍ ചെയ്യേണ്ടിവരും.

മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ജനസംഖ്യയുടെ 45 ശതമാനത്തിലേറെയും 25 വയസ്സില്‍ കുറവുള്ളവരാണ്. ഈ ചെറുപ്പക്കാര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടുവന്നാലെ പ്രക്ഷോഭങ്ങള്‍ ശമിക്കൂ. അതായത് നേരത്തെ രാജകുടുംബങ്ങള്‍ മാറ്റിവച്ചിരുന്ന സമ്പാദ്യം ഇനി രാജ്യത്തെ ജനങ്ങള്‍ക്കായി മുടക്കേണ്ടിവരും. കൂടുതല്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ കൊണ്ടുവരണം. തൊഴില്‍ നല്‍കാവുന്ന വ്യവസായങ്ങളോ സേവനസംവിധാനങ്ങളോ തുടങ്ങണം. ഇതിനെല്ലാം വന്‍തോതില്‍ പണം കണ്ടെത്തണം. ഈയിടെ സൗദി അറേബ്യതന്നെ 13000 കോടി ഡോളറിന്റെ ക്ഷേമപരിപാടികളാണ് പ്രഖ്യാപിച്ചത്. ഈ തോതില്‍ മറ്റു രാജ്യങ്ങളും പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ട്.

അങ്ങനെ ചെയ്യുമ്പോള്‍ രാജ്യത്തിന്റെ വരുമാനം ഗണ്യമായി കൂടിയേ മതിയാവൂ. വരുമാനത്തിന്റെ 90 ശതമാനവും എണ്ണയില്‍നിന്ന് ആയിരിക്കെ എണ്ണവില കൂട്ടിനിര്‍ത്തുകയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്കില്ല. പാശ്ചാത്യരും പൗരസ്ത്യരുമായ മറ്റുരാജ്യങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ വീപ്പയ്ക്ക് 80 ഡോളറിനോ അതില്‍ താഴെയോ ക്രൂഡോയില്‍ വില്‍ക്കാന്‍ അവര്‍ ഇനി തയ്യാറാവില്ല. ഇപ്പോള്‍ ബ്രെന്റ് ക്രൂഡിന് 115 ഡോളറിലേറെ വിലയുണ്ട്. ഇത് ആധാരമാക്കിയാണ് സൗദിയുടേയും ഗള്‍ഫ് രാജ്യങ്ങളുടെയും ക്രൂഡിന്റെ വില നിശ്ചയിക്കുന്നത്. സള്‍ഫര്‍ കുറഞ്ഞ സൗദി സ്വീറ്റ് ക്രൂഡ് ശരാശരി 112 ഡോളറിന് മുകളില്‍ ഓടുന്നു. ഈ വിലയൊക്കെ നിലനിന്നാലേ പുതിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടരാന്‍ സൗദിക്ക് ആവൂ.

ജനാധിപത്യ വേലിയേറ്റം തടഞ്ഞുനിര്‍ത്താന്‍ മറ്റ് അറബ് രാജ്യങ്ങളും സാമൂഹ്യക്ഷേമം വര്‍ധിപ്പിക്കും. അപ്പോള്‍ അവരുടെ ചെലവ് കൂടും. അതിന് തക്ക വരുമാനമുണ്ടാക്കാന്‍ ക്രൂഡ് വില കൂട്ടിനിര്‍ത്താന്‍ അവരും തീരുമാനിക്കും.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വരുംമാസങ്ങളില്‍ നേരിടാന്‍ പോകുന്ന വലിയ 

വിഷയമാണ് ക്രൂഡിന്റെ ഈ ഉയര്‍ന്ന വില.
(mathrubhumi)
=============================================

No comments:

Post a Comment