Tuesday, November 30, 2010

ബി.എസ്‌.എന്‍.എല്ലില്‍ നാളെ മുതല്‍ ത്രിദിന പണിമുടക്ക്‌
തിരുവനന്തപുരം: ബി.എസ്‌.എന്‍.എല്‍ ജീവനക്കാരും ഓഫീസര്‍മാരും നാളെ മുതല്‍ മൂന്നുവരെ പണിമുടക്കും. സമരം ടെലിഫോണ്‍ സര്‍വീസിനെ ബാധിക്കാന്‍ സാധ്യത. ഫോണ്‍ സംവിധാനത്തില്‍ തകരാറുണ്ടായാല്‍ അറ്റകുറ്റപണി നടത്തില്ല.

ബി.എസ്‌.എന്‍.എല്ലിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും പിരിച്ചുവിടലും ഓഹരി വില്‍പ്പനയും ശുപാര്‍ശ ചെയ്യുന്ന സാംപിത്രോദ കമ്മിറ്റി റിപ്പോര്‍ട്ട്‌ തളളിക്കളയണമെന്നും ആവശ്യപ്പെട്ടാണ്‌ മുഴുവന്‍ സംഘടനകളുടെയും സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ ഈ പണിമുടക്കെന്ന്‌ സമര സമിതി ചെയര്‍മാന്‍ എന്‍.എ. അബ്രഹാമും സംസ്‌ഥാന സെക്രട്ടറി കെ. മോഹനനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബി.എസ്‌.എന്‍.എല്ലിന്റെ ഓഹരി വില്‍പ്പനയും സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെയുളള പിരിച്ചുവിടലും ദീര്‍ഘകാലമായി സര്‍ക്കാരിന്റെ പരിഗണനയിലുളള വിഷയമാണ്‌. കോപ്പര്‍ കേബിളുകളും കെട്ടിടങ്ങളും പാട്ട വ്യവസ്‌ഥയില്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍കാനും ബി.എസ്‌.എന്‍.എല്ലിന്റെ ഭൂസ്വത്ത്‌ പ്രത്യേക ലാന്‍ഡ്‌ ബാങ്കാക്കി മാറ്റി ക്രയവിക്രയം ചെയ്യാനും ഔദ്യോഗിക തലത്തില്‍ ആലോചകള്‍ ആരംഭിച്ചു.

ബി.എസ്‌.എന്‍.എല്ലിന്റെ 30 ശതമാനം ഓഹരികള്‍ തന്ത്രപധാനമായ പങ്കാളിക്ക്‌ കൈമാറാനുളള നിര്‍ദേശം നടപ്പിലായാല്‍ വി.എസ്‌.എന്‍.എല്‍.പോലെ പൂര്‍ണമായും ബി.എസ്‌.എന്‍.എല്‍. കമ്പനിയും സ്വകാര്യ സംരംഭമായി മാറും. 4.5 ലക്ഷം കോടിയിലധികം വരുന്ന സര്‍ക്കാര്‍ ആസ്‌തികള്‍ പൂര്‍ണമായും സ്വകാര്യ ഉടമസ്‌ഥതയിലേക്ക്‌ നിസാരവിലക്ക്‌ കൈമാറ്റം ചെയ്യപ്പെടുമെന്ന്‌ മോഹനന്‍ ആശങ്ക പ്രകടിപ്പിച്ചു.

1-01-2007 ന്‌ മുമ്പ്‌ റിട്ടയര്‍ ചെയ്‌ത ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കാന്‍ കാലതാമസം വരുത്തുന്നു. അടിയന്തരമായും പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കണമെന്നതാണ്‌ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. ശമ്പള പരിഷ്‌ക്കരണ ഘട്ടത്തില്‍ 87.2 ശതമാനം ക്ഷാമബത്ത ലയിപ്പിക്കണമെന്നിരിക്കെ കേവലം 68.8 ശതമാനം മാത്രമാണ്‌ ലയിപ്പിച്ചത്‌. ഇതു പരിഹരിക്കണമെന്നുളളതും ഈ പണിമുടക്കിലെ പ്രധാന ആവശ്യമാണ്‌. രാജ്യത്തെ രണ്ടുലക്ഷം വരിക്കാര്‍ ലാന്‍ഡ്‌ ഫോണ്‍ സറണ്ടര്‍ ചെയ്‌തതായി ചോദ്യത്തിനു മറുപടിയായി അബ്രഹാം വെളിപ്പെടുത്തി.

കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്‌ഥാപനങ്ങളും ടെലികോം സേവനങ്ങള്‍ ബി.എസ്‌.എന്‍.എല്‍./എം.ടി.എന്‍.എല്‍. എന്നീ സ്‌ഥാപനങ്ങളില്‍ നിന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സമരസമിതി നേതാക്കളായ കെ.വി. ജോസ്‌, ടി.കെ. മംഗളാനന്ദന്‍ എന്നിവരും സംബന്ധിച്ചു.

=============================================

No comments:

Post a Comment