Tuesday, November 30, 2010

തീവ്രവാദമുണ്ടെന്നു സംശയം: വി.എസ്‌. ...

ഭൂട്ടാന്‍ ലോട്ടറിക്കു പിന്നില്‍ തീവ്രവാദമുണ്ടെന്നു സംശയം: വി.എസ്‌.
തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറി ഇടപാടിനു പിന്നില്‍ തീവ്രവാദബന്ധമുളളതായി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സംശയം പ്രകടിപ്പിച്ചു. ലോട്ടറിയുമായി ബന്ധപ്പെട്ടു നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ടോ സി.ബി.ഐയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലുവര്‍ഷത്തിനുളളില്‍ 80,000 കോടി രൂപയുടെ ഇടപാടു നടന്നിട്ടുളളതായാണ്‌ ഔദ്യോഗിക വിവരമെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അവകാശപ്പെടാത്ത സമ്മാനത്തുക കളളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കാനുളള സാധ്യത തളളിക്കളയാനാകില്ല. ഇത്രയും ഭീമമായ തുക തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും വി.എസ്‌. കത്തില്‍ പറയുന്നു. ലോട്ടറി ഇടപാടുകളെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ മേധാവി സിബി മാത്യൂസ്‌ അന്വേഷണം നടത്തുന്നതിനിടയിലാണു മുഖ്യമന്ത്രി ഇത്തരമൊരാവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയോട്‌ ഉന്നയിച്ചതെന്നതു ശ്രദ്ധേയമാണ്‌. കേന്ദ്ര ലോട്ടറി നിയമവും 2010 ലെ ചട്ടവും പ്രകാരം ലോട്ടറി നടത്താന്‍ ഭൂട്ടാന്‍ തയാറാകുന്നതുവരെയോ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്കോ ഭൂട്ടാന്‍ ലോട്ടറി നിരോധിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോട്ടറി നടത്തിപ്പു സംബന്ധിച്ചു കഴിഞ്ഞമാസം 26 നു കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം നടത്തിപ്പില്‍ ചട്ടലംഘനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു തിരുത്തല്‍ നടപടി നിര്‍ദേശിക്കുകയും ചെയ്‌ത രേഖകളും കത്തിനോടൊപ്പം അയച്ചിട്ടുണ്ട്‌. 1998 ലെ കേന്ദ്ര ലോട്ടറിനിയന്ത്രണനിയമത്തിലെ ആറാം വകുപ്പു ലംഘിച്ചു നടത്തുന്ന ഇത്തരം ലോട്ടറികള്‍ നിരോധിക്കുന്നതിനുളള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നു ചിദംബരത്തിന്‌ അയച്ച കത്തില്‍ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
(mangalam report)
======================================================

No comments:

Post a Comment