Tuesday, November 30, 2010

മുകേഷ് അംബാനിക്കു വേണ്ടി

സി.പി.എം. നേതാക്കളുമായി റാഡിയ ബന്ധപ്പെട്ടത് 

മുകേഷ് അംബാനിക്കു വേണ്ടി
Posted on: 01 Dec 2010


ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും സി.പി.എം. നേതാക്കളുമായി കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ ബന്ധപ്പെട്ടത് ടാറ്റക്കു വേണ്ടി മാത്രമല്ല, മുകേഷ് അംബാനിക്കു കൂടി വേണ്ടിയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികളുടെ രേഖകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ, തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. വിന്റെ നേതാക്കളെയും മുകേഷ് അംബാനി ക്കുവേണ്ടി സ്വാധീനിക്കാന്‍ നീരാ റാഡിയ ശ്രമിച്ചതിന്റെ തെളിവുകളാണ് അവരുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്നു അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുള്ളത്.

പാര്‍ലമെന്ററി രംഗത്തു പ്രവര്‍ത്തിക്കുന്ന, കേന്ദ്ര നേതൃത്വത്തിലുള്ള ചില നേതാക്കള്‍ക്ക് നീരാ റാഡിയ തൊട്ടുകൂടാത്തവളാണെങ്കിലും ബംഗാളിലെയും ദേശീയ നേതൃത്വത്തിലെയും ചിലര്‍ക്ക് അങ്ങനെയല്ല. മന്ത്രിയായിരുന്ന രാജയെ പോലെ തന്നെ, റാഡിയക്ക് പ്രിയങ്കരരായിരുന്നു സി.പി.എം, സി.ഐ.ടി.യു. നേതാക്കളെന്ന് തെളിയിക്കുന്നതാണ് ഫോണ്‍ സംഭാഷണങ്ങള്‍.

സിംഗൂരില്‍ 'നാനോ' കാര്‍ ഫാക്ടറി തുടങ്ങാന്‍ ടാറ്റ തീരുമാനിച്ചഘട്ടത്തിലാണ് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ പശ്ചിമ ബംഗാള്‍ നേതാക്കളുമായി ഇടപഴകിത്തുടങ്ങുന്നത്. ടാറ്റക്കു പുറമെ, മുകേഷ് അംബാനിക്കുവേണ്ടിയും പബ്ലിസിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന നീരാറാഡിയ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ബംഗാളില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അരങ്ങൊരുക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഹാല്‍ദിയയിലുള്ള പെട്രോകെമിക്കല്‍സ് ഫാക്ടറി മുകേഷിന് സ്വന്തമാക്കിക്കൊടുക്കാനുള്ള ചരടുവലിയാണ് റാഡിയ നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

ആദായ നികുതി വകുപ്പിലെ അന്വേഷണ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ഏറ്റെടുക്കാനുള്ള മുകേഷിന്റെ ശ്രമങ്ങളുടെ ഭാഗമായി റാഡിയ സ്വാധീനിക്കാന്‍ ശ്രമിച്ചത് ബംഗാള്‍ വ്യവസായമന്ത്രി നിരുപം സെന്നിനെയായിരുന്നുവെന്നാണ്. സി.പി.എം.ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കാരാട്ടിനെ ഒരു ഘട്ടത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് നീരാ റാഡിയയ്ക്കു വേണ്ടി വൈഷ്ണവി കമ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല റാഡിയയുടെ വൈഷ്ണവി കമ്യൂണിക്കേഷന്‍സിനായിരുന്നു.

ഫിക്കിയുടെ ചെയര്‍മാന്‍ തരുണ്‍ ദാസാണ് ഹാല്‍ദിയ പെട്രോകെമിക്കല്‍സിന്റെ ചെയര്‍മാന്‍. തരുണ്‍ദാസാണ് റാഡിയ മുഖേന മുകേഷ് അംബാനിക്കുവേണ്ടി വിഷയം സി.പി.എം. നേതാക്കളുടെ അടുത്ത് എത്തിച്ചത്. പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നിരുപം സെന്‍ സംസാരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്നത്. ഈ നീക്കത്തെ എതിര്‍ക്കുന്ന ഹാല്‍ദിയ കെമിക്കല്‍സിന്റെ നിര്‍ണായക ഓഹരിയുടമയായ പൂര്‍ണേന്ദു ചാറ്റര്‍ജിയുമായി മുകേഷ് അംബാനി സംസാരിക്കുമെന്നും പറയുന്നുണ്ട്. റാഡിയയാണ് സി.പി.എം. നേതാക്കളെ 'കൈകാര്യം' ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

നാനോ കാറിനെതിരെ സിംഗൂരില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ എതിര്‍പ്പുശക്തമായപ്പോള്‍, മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും മെരുക്കുന്നതിനു രംഗത്തിറങ്ങിയത് നീരാറാഡിയയായിരുന്നു. എതിര്‍പ്പു നേരിടാന്‍ കഴിയാതെവന്നപ്പോഴാണ് നാനോ കാര്‍ നിര്‍മാണത്തിനുള്ള ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയത്.

സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സീതാറാം യെച്ചൂരിയാണ് 2 ജി സ്‌പെക്ട്രം ഇടപാടില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. നീരാ റാഡിയയുടെയും മറ്റും ഇടപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന യെച്ചൂരിയും മറ്റും പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പേരും റാഡിയ ടേപ്പുകളില്‍ പരാമര്‍ശ വിഷയമായതാണ് പാര്‍ട്ടി നേതൃത്വത്തെ കുഴക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ ഇടപാടുകളിലേക്കു പാര്‍ട്ടി നേതൃത്വം വലിച്ചിഴക്കപ്പെടുന്നതിനെ വേണ്ടുംവിധം നേരിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

(mathrubhumi report)
================================================

No comments:

Post a Comment