Tuesday, August 31, 2010

യുവതിയെ തീകൊളുത്തി കൊന്ന ഭര്‍തൃമാതാവിനും പിതാവിനും തടവ്‌
തൊടുപുഴ: യുവതിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍തൃമാതാവിന്‌ 17 വര്‍ഷം കഠിനതടവും 6800 രൂപ പിഴയും ഭര്‍തൃപിതാവിന്‌ രണ്ടുവര്‍ഷം കഠിനതടവും 300 രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതിയായ ഭര്‍ത്താവ്‌ ഒളിവിലാണ്‌.

ചിന്നക്കനാല്‍ ഷണ്‍മുഖവിലാസം തങ്കരാജിന്റെ മകള്‍ സെല്‍വി (24)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്‌ മൂന്നാര്‍ ന്യൂകോളനിയില്‍ ബാസ്‌റ്റി (32)ന്റെ മാതാവ്‌ മുനിയമ്മ (51) ഇവരുടെ ഭര്‍ത്താവ്‌ മാരിയപ്പന്‍ (54) എന്നിവരെയാണ്‌ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ജഡ്‌ജി കെ.ആര്‍. ജിനന്‍ ശിക്ഷിച്ചത്‌.

2007 സെപ്‌റ്റംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സെല്‍വിയെ മൂന്നാം വയസില്‍ മാരിയപ്പനും മുനിയമ്മയും എടുത്തുവളര്‍ത്തിയതാണ്‌. പ്രായപൂര്‍ത്തിയായതോടെ മകന്‍ ബാസ്‌റ്റിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കുകയും ചെയ്‌തു. ഇതിനുശേഷം, കുടുംബത്തില്‍നിന്ന്‌ കൂടുതല്‍ വിഹിതം വാങ്ങണമെന്ന്‌ ആവശ്യപ്പെട്ടു സെല്‍വിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.

സംഭവദിവസം പുറത്തുപോയി വന്ന സെല്‍വിയെ ബാസ്‌റ്റിനും രണ്ടാം പ്രതി മുനിയമ്മയും ചേര്‍ന്ന്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. യുവതിയുടെ നാലര വയസുള്ള മകളുടെ കണ്‍മുന്നിലായിരുന്നു ഇത്‌. പൊള്ളലേറ്റ യുവതിയെ 13-ാം തീയതിവരെ പ്രതികള്‍ മുറിയിലിട്ടു പൂട്ടി. 13 ന്‌ സെല്‍വിയുടെ പിതാവ്‌ തങ്കരാജ്‌ എത്തിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രതികള്‍ വിസമ്മതിച്ചു. തുടര്‍ന്നു മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിലാക്കി.

പിന്നീടു തങ്കരാജിന്റെ വീട്ടിലെത്തിച്ച യുവതി ഒക്‌ടോബര്‍ ആറിനു മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എം.എം. ജെയിംസ്‌ ഹാജരായി.
(mangalam)

No comments:

Post a Comment