Friday, August 27, 2010

വിജയകുമാര്‍ വധം: കൊലപാതകം ഏല്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തലവന്‌ പ്രതി വന്‍തുക വാഗ്‌ദാനം ചെയ്‌തു
ഹരിപ്പാട്‌: എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ്‌ പള്ളിപ്പാട്‌ വെട്ടുവേനി അമ്പാടിയില്‍ എസ്‌.വിജയകുമാറിനെ കൊലപ്പെടുത്തിയ ശേഷം ആനാരി സ്വദേശിയായ ക്വട്ടേഷന്‍ സംഘത്തലവനെ പ്രതിയായ വിയപുരം ഗുരുനാഥന്‍പറമ്പില്‍ ഷിബു ഫോണില്‍ വിളിച്ചതു കൊലപാതകം ഏല്‍ക്കാമോയെന്നു ചോദിക്കാന്‍.

കൊലപാതകം ഏല്‍ക്കാനായി വന്‍തുക വാഗ്‌ദാനം ചെയ്‌തതായും സൂചനയുണ്ട്‌. കൊലപാതകത്തിനു ശേഷം നിരവധിതവണ ഷിബു വിളിച്ചിരുന്നതായും പറഞ്ഞ കാര്യങ്ങള്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ റെക്കോഡ്‌ ചെയ്‌തതായും പോലീസ്‌ സംശയിക്കുന്നു.

കൊലപാതകം അവിചാരിതമായി സംഭവിച്ചതാണോയെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്‌. ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമെന്നാണു ഷിബു മൊഴി നല്‍കിയത്‌. മറ്റാരുടെയെങ്കിലും പ്രേരണ കൊലപാതകത്തിനു പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ രാജലക്ഷ്‌മിയുടെ മൊഴി ഇന്നു വീണ്ടും എടുക്കും.

ഇതിനായി അന്വേഷണച്ചുമതലയുള്ള മാന്നാര്‍ സി.ഐയെ എസ്‌.പി. എ.അക്‌ബര്‍ ചുമതലപ്പെടുത്തി. അതേസമയം വിജയകുമാറിനെ കൊലപ്പെടുത്തിയ ദിവസം രാത്രി ഷിബു ഒരു പോലീസുകാരനെ ഫോണ്‍ ചെയ്‌തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്‌.

മണല്‍-മാഫിയ സംഘത്തില്‍പെട്ട ഷിബു കൊലപാതകത്തിന്‌ ശേഷം വിയപുരം സ്‌റ്റേഷനിലെ പോലീസുകാരുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഷിബുവിന്റെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ ചില പോലീസുകാരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയായിരുന്നു.

19 നു രാത്രി 12 നു ഹരിപ്പാട്‌-വിയപുരം റോഡില്‍ കാരിച്ചാല്‍ കൈപ്പള്ളി ജംഗ്‌ഷനില്‍ വച്ചാണു വിജയകുമാര്‍ കുത്തേറ്റു മരിച്ചത്‌. (mangalam)

No comments:

Post a Comment