Friday, August 6, 2010

നികുതിവകുപ്പ് എന്തെടുക്കുന്നു? - മലയാളനാട് അഴിമതിനാട് !

ലോട്ടറി റെയ്ഡില്‍ കണ്ടെത്തിയത് ആറുകോടിയുടെ നികുതിവെട്ടിപ്പ്
Posted on: 07 Aug 2010
കൊച്ചി: എറണാകുളത്തെ ശിങ്കാരം ലോട്ടറി ഏജന്‍സിയില്‍ നടന്ന റെയ്ഡില്‍ ആദായനികുതി വകുപ്പ് ആറുകോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ലോട്ടറി ഏജന്‍സി ഓഫീസില്‍ നിന്നും ഗോഡൗണില്‍ നിന്നും ഉടമ മുത്തുസ്വാമി ചെട്ടിയാരുടെ വീട്ടില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരമാണിത്. മൂന്നുകിലോയുടെ സ്വര്‍ണനാണയങ്ങള്‍, ഒന്നരകിലോ വെള്ളി, 4.5 കോടിയുടെ ബാങ്ക് ഇടപാട് രേഖകള്‍, 20 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപ രേഖകള്‍, കോടിക്കണക്കിന് രൂപയുടെ സ്ഥലമിടപാട് രേഖകള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഒരുകോടിയിലേറെ രൂപയും കണ്ടെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് എറണാകുളം നോര്‍ത്തിലെ ശിങ്കാരം ഏജന്‍സീസിലും ഉടമ മുത്തു ചെട്ടിയാരുടെ അയ്യപ്പന്‍കാവിലെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

പാലക്കാട്ടെ മേഘ ഏജന്‍സീസില്‍ നിന്നാണ് ശിങ്കാരം ഏജന്‍സിക്ക് ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി മേഘയില്‍നിന്നും ലഭിച്ചതായാണ് മുത്തുചെട്ടിയാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്‍േറതാണ് മേഘ ഏജന്‍സീസ്. ഇവരുടെ പാലക്കാട്ടെയും കോയമ്പത്തൂരിലെയും ഓഫീസുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ആദായനികുതി വകുപ്പ് സൂചന നല്‍കി. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് മുത്തുചെട്ടിയാര്‍ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. നികുതി കാര്യങ്ങള്‍ നോക്കാനായി ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ വീഴ്ചവരുത്തിയോ എന്നറിയില്ലെന്നും മുത്തു ചെട്ടിയാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ലക്ഷക്കണക്കിന് അന്യസംസ്ഥാന ലോട്ടറികള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇവ വ്യാജലോട്ടറികളാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. മറ്റ് ചില ലോട്ടറി ഏജന്‍സികളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന് ആദായനികുതി വകുപ്പ് സൂചന നല്‍കി.

കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വില്‍ക്കാത്ത ടിക്കറ്റുകള്‍ക്ക് ലഭിച്ച സമ്മാന തുകയാണിതെന്നാണ് മുത്തു ചെട്ടിയാര്‍ പറയുന്നത്. ദിവസം അരക്കോടിയോളം രൂപയുടെ അന്യസംസ്ഥാന ലോട്ടറി ശിങ്കാരം വിറ്റിരുന്നതായാണ് കണക്ക്. എട്ട് വര്‍ഷമായി ഇതിന്റെ നികുതിയടച്ചിട്ടില്ല. കമ്മീഷന്‍ തുകയുടെ 30 ശതമാനം നികുതിയായി അടയ്ക്കണമെന്നാണ് ചട്ടം.

കേരളത്തില്‍ മുത്തുസ്വാമി ചെട്ടിയാര്‍ക്ക് ലോട്ടറി മൊത്ത വില്പനയുടെ 120 ഏജന്‍സികളുണ്ടെന്നാണ് വിവരം. ഇയാളുടെ വാര്‍ഷിക വിറ്റുവരവ് 150 കോടി രൂപയാണ്.

ഒരു വര്‍ഷം കേരളത്തില്‍ 8000 കോടി രൂപയുടെ അന്യസംസ്ഥാന ലോട്ടറികള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്ക്. അതേസമയം അതിന് ആനുപാതികമായി സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ടോയെന്ന് സംശയമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ലോട്ടറി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. (mathrubhumi)

No comments:

Post a Comment