Saturday, August 7, 2010

തട്ടിപ്പിന്‍റെ പെരുവഴികള്‍

പന്തളം ഇളമുറത്തമ്പുരാന്‍ ചമഞ്ഞ്‌ തമിഴ്‌നാട്ടില്‍നിന്ന്‌ 3 ലക്ഷം തട്ടിയ യുവാവ്‌ പിടിയില്‍
പന്തളം: പന്തളം ഇളമുറരാജാവ്‌ എന്ന്‌ പറഞ്ഞ്‌ തമിഴ്‌നാട്ടില്‍ തട്ടിപ്പ്‌ നടത്തിയ യുവാവ്‌ പോലീസ്‌ പിടിയിലായി. വെച്ചൂച്ചിറ തോണിയില്‍ തങ്കപ്പന്റെ മകന്‍ വിനോദ്‌ കുമാര്‍ (25) ആണ്‌ പിടിയിലായത്‌. തമിഴ്‌നാട്‌ മധുര അച്ചമ്പത്ത്‌ സെല്‍വരാജില്‍ നിന്നാണ്‌ ഇയാള്‍ പണം തട്ടിയെടുത്തത്‌.

2007 മുതല്‍ വിനോദ്‌കുമാര്‍ മധുര ശെമ്മാന്‍കുടി മാരിയമ്മന്‍ കോവിലില്‍ പൂജാരിയായി ജോലി ചെയ്‌തിരുന്നു. ഇയാള്‍ സെല്‍വരാജന്റെ മകന്‍ മോഹന്‍രാജു(19)മായി ക്ഷേത്രത്തില്‍ വച്ച്‌ അടുപ്പത്തിലായി. പന്തളം കൊട്ടാരത്തിലെ ഇളമുറത്തമ്പുരാനാണെന്നും താനൊരു ബ്രഹ്‌മചാരിയാണെന്നും പറഞ്ഞ്‌ വിനോദ്‌ ഒരു വര്‍ഷം സെല്‍വരാജന്റെ വീട്ടില്‍ താമസിച്ചു.

സെല്‍വരാജിന്റെ ഭാര്യ ശ്യാമള തന്റെ മകനെപ്പോലെ പൂജാരിയെ പരിചരിച്ചു. ഇതിനിടെ വീട്ടില്‍ ദോഷമുണ്ടെന്നും താന്‍ പൂജ ചെയ്‌ത് ശാന്തിവരുത്താമെന്നും പറഞ്ഞ്‌ ഇവരുടെ പക്കല്‍ നിന്നും 20000 രൂപ തട്ടിയെടുത്തു. മോഹന്‍രാജിന്‌ ശബരിമലക്ഷേത്രത്തില്‍നിന്ന്‌ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ 50000 രൂപ വീതം രണ്ടു തവണയായി മേടിച്ചു. പിന്നീട്‌ കാര്‍ വാങ്ങാനെന്ന്‌ പറഞ്ഞ്‌ 1.65 ലക്ഷം രൂപയും വാങ്ങി. മോഹന്‍രാജ്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന്‌ പറഞ്ഞ്‌ മാതാപിതാക്കളില്‍ നിന്നകറ്റി. തുടര്‍ന്ന്‌ വിനോദ്‌ 8 മാസം മുമ്പ്‌ മധുരയില്‍ നിന്ന്‌ മുങ്ങി. ഇതിനിടെ ഫോട്ടോഗ്രാഫറായ മോഹന്‍രാജ്‌ ഒരു അപകടത്തില്‍ മരിച്ചു.

കുടുംബ അഭിഭാഷകനായ രാജേഷ്‌ ഖന്ന മുഖാന്തിരം ഡി.ജി.പി ജേക്കബ്‌ പുന്നൂസിന്‌ സെല്‍വരാജ്‌ പരാതി നല്‍കി. പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഇടുക്കി തിങ്കള്‍കാട്ടിലുളള ഏലത്തോട്ടത്തില്‍ വിനോദ്‌ കുമാര്‍ ജോലി ചെയ്യുന്നതായി അവിടുത്തെ ഒരു പൊതുപ്രവര്‍ത്തകന്‍ ശാന്തമ്പാറ എസ്‌.ഐ പി.ഡി.ചാക്കോയെ വിവരം അറിയിക്കുകയും കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

അടൂര്‍ ഡിവൈ.എസ്‌.പി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം സി.ഐ.സഖറിയമാത്യുവിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങി. ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
(mangalam report)

No comments:

Post a Comment