Friday, July 16, 2010

Criminal Keralam.--- malice in Malluland.

ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌; മൂന്നു മലയാളികള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

ചാരുംമൂട്‌: ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌. ഏജന്‍സി മുഖേന വിമാന ടിക്കറ്റ്‌ എടുത്ത മൂന്നു മലയാളികള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. ആലപ്പുഴ നൂറനാട്‌ ആദിക്കാട്ടുകുളങ്ങര സ്വദേശികളായ ബഷീര്‍(45), ഷറഫുദീന്‍(35), സലിം(35) എന്നിവരാണ്‌ പിടിയിലായതായി നാട്ടില്‍ വിവരം ലഭിച്ചത്‌.

വസ്‌ത്ര വ്യാപാരികളായ ഇവര്‍ക്ക്‌ വിമാനടിക്കറ്റ്‌ എടുത്ത്‌ നല്‍കിയ ഏജന്‍സി ആദിക്കാട്ടുകുളങ്ങര സ്വദേശി ബോംബെ റഹീം എന്ന റഹീം ഒളിവിലാണ്‌. ഒരാഴ്‌ച മുമ്പാണ്‌ ഇവര്‍ മുംബൈയ്‌ക്കു പോയത്‌. കിംഗ്‌ ഫിഷര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റാണ്‌ എടുത്തിരുന്നത്‌.

വസ്‌ത്രങ്ങള്‍ വാങ്ങിയശേഷം തിരികെ നാട്ടിലേക്കു വരാന്‍ മുംബൈ എയര്‍പോട്ടില്‍ എത്തിയപ്പോഴാണ്‌ ഇവരെ പോലീസ്‌ പിടികൂടിയത്‌. റഹീം എടുത്ത്‌ നല്‍കിയ വിമാനടിക്കറ്റിനു വേണ്ട പണം മംഗലാപുരം സ്വദേശിയായ ഒരാളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണു തട്ടിപ്പ്‌ നടത്തിയതെന്നാണ്‌ അറിയുന്നത്‌.

തട്ടിപ്പ്‌ മനസിലാക്കിയ കാര്‍ഡുടമ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇവര്‍ പിടിയിലായത്‌.

പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ പിടിച്ച ബോംബുകള്‍ സമാനം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ്‌ നടത്തിയ റെയ്‌ഡില്‍ പിടികൂടിയ ബോംബുകള്‍ സമാന സ്വഭാവമുള്ളവയാണെന്നു പോലീസ്‌. പോപ്പുലര്‍ ഫ്രണ്ട്‌-എസ്‌.ഡി.പി.ഐ. കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ പിടികൂടിയ ബോംബുകള്‍ പരിശോധിച്ചപ്പോഴാണ്‌ ഇതു കണ്ടെത്തിയത്‌. ബോംബുകളുടെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഒരേ കേന്ദ്രമായിരിക്കുമെന്നാണു പോലീസ്‌ നിഗമനം. ഉഗ്രസ്‌ഫോടന ശേഷിയുള്ള ആഴ്‌സനിക്ക്‌ സള്‍ഫറാണു ബോംബുകളില്‍ ഉപയോഗിച്ചിട്ടുള്ളത്‌. സാധാരണ ബോംബുകളില്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ രാസവസ്‌തുക്ക ള്‍ ഇതില്‍ ചേര്‍ത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

വ്യാജ ഇന്ത്യന്‍ കറന്‍സി കേരളത്തിലെത്തിയത്‌ സംബന്ധിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി

കായംകുളം: പാകിസ്‌ഥാനില്‍ നിര്‍മിച്ച വ്യാജ ഇന്ത്യന്‍ കറന്‍സി കേരളത്തിലെത്തിയതു സംബന്ധിച്ച്‌ ഇന്റലിജന്‍സ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ സംഘങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കി. ലക്ഷങ്ങളുടെ കറന്‍സിയാണ്‌ എത്തിയത്‌.

ആദ്യം നോട്ടുകെട്ടുകള്‍ കൊല്ലത്ത്‌ എത്തി. പിന്നീട്‌ ഇതു കായംകുളം ഭാഗത്ത്‌ എത്തിയെന്നായിരുന്നു അഭ്യൂഹം. കേരളത്തില്‍ എത്തുന്ന നോട്ടു കെട്ടുകള്‍ റോഡ്‌മാര്‍ഗവും ട്രെയിന്‍ മാര്‍ഗവുമാണു ലക്ഷ്യസ്‌ഥാനങ്ങളില്‍ എത്തിക്കുക. ഇതേക്കുറിച്ച്‌ സൂചന ലഭിച്ചതോടെയാണു രഹസ്യാന്വേഷണ വിഭാഗം രംഗത്തെത്തിയത്‌.

ഇതിനിടെ കായംകുളം, കരുനാഗപ്പള്ളി, ഓച്ചിറ, ചേപ്പാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ വസ്‌തുക്കള്‍ വാങ്ങിയതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോടികളാണ്‌ ഈ ഇനത്തില്‍ മറിഞ്ഞത്‌. ദേശീയ പാതയോരത്തും പ്രധാനറോഡുകള്‍ക്ക്‌ സമീപവും ഉള്‍പ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ വസ്‌തുക്കച്ചവടം നടന്നിട്ടുണ്ട്‌. പലതും ബിനാമി പേരുകളിലാണ്‌. പുറത്തു നിന്നുള്ളവരാണു വസ്‌തു വാങ്ങുന്ന പലരും എന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം കേരളത്തില്‍ വ്യാപകമായി നടക്കുന്ന കുഴല്‍ പണ ഇടപാടുകളെ പറ്റിയും അന്വേഷണം നടക്കുന്നതായാണ്‌ അറിവ്‌. കുഴല്‍പണ ശൃഖല പ്രവര്‍ത്തിക്കുന്നതു വടക്കന്‍ സംസ്‌ഥാനങ്ങളിലാണെങ്കിലും പണം എത്തിക്കാന്‍ തെക്കന്‍ ജില്ലക്കാരും ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. കുഴല്‍പണമായി നല്‍കുന്നതു യാഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി തന്നെയാണ്‌.

ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്ക് വിഘാതമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘങ്ങളെക്കുറിച്ചും അന്വേഷിക്കാനാണു തീരുമാനം. ഇത്തരത്തില്‍ എത്തുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നുണ്ട്‌.
(mangalam report)

വീട്ടമ്മയുടെ കൊലപാതകം: കാമുകന്‍ അറസ്‌റ്റില്‍

കായംകുളം: ചേരാവള്ളി ഇര്‍ഷാദ്‌ മന്‍സിലില്‍ കിഴക്കേടത്ത്‌ റഷീദ(48)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പ്രതി അറസ്‌റ്റില്‍. പാലക്കാട്‌ പറളി കിണാവല്ലൂര്‍ വഴുക്കപ്പാറ ജംഗ്‌ഷന്‌ സമീപം വളറവീട്ടില്‍ മല്ലന്റെ മകന്‍ സുനില്‍കുമാര്‍ എന്ന സുനിലാ(24)ണ്‌ അറസ്‌റ്റിലായത്‌.റഷീദയുടെ കാണാതായ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ വീടിനടുത്ത്‌ ഓടയില്‍ നിന്നും പ്ലാസ്‌റ്റിക്‌ കൂടിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുത്തു.മൂന്നു വളകള്‍, രണ്ടു മാല, ഒരു മോതിരം എന്നിവയാണു കണ്ടെടുത്തത്‌ .

കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ഒരു വര്‍ഷം മുമ്പ്‌ മൊബൈല്‍ഫോണില്‍ വന്ന മിസ്‌ഡ് കോള്‍ മുഖേനയാണ്‌ ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്‌. മഞ്ചേരിയില്‍ ജെ.സി.ബി വര്‍ക്ക്‌ ഷോപ്പില്‍ ജോലിക്കാരനാണു സുനില്‍. റഷീദ വിളിച്ചതനുസരിച്ച്‌ കഴിഞ്ഞ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ സുനില്‍ മഞ്ചേരിയില്‍ നിന്നും കായംകുളത്തെത്തി.
വീട്ടില്‍ റഷീദ മാത്രമേ ഉണ്ടായിരുന്നുള്ളു. സുനിലിന്‌ റഷീദ ചായയും വൈകിട്ട്‌ ഭക്ഷണവും നല്‍കി.  രാത്രി പത്തരയോടെ ഉത്തേജക മരുന്നെന്ന പേരില്‍ റഷീദയ്‌ക്ക് ഇയാള്‍ ഉറക്കഗുളിക നല്‍കി. റഷീദയ്‌ക്ക് സംശയം തോന്നാതിരിക്കാന്‍ സുനില്‍ വിറ്റാമിന്‍ ഗുളികയും കഴിച്ചു.

റഷീദ ഗുളിക കഴിച്ച്‌ മയങ്ങിയതോടെ ഇയാള്‍ റഷീദയുടെ ആഭരണങ്ങള്‍ കവരാന്‍ തുടങ്ങിയപ്പോള്‍ റഷീദ ഉണര്‍ന്നു. ഇതോടെ ഇവര്‍ തമ്മില്‍ പിടിവലിയായി. റഷീദ കട്ടിലില്‍ നിന്നും താഴെ വീണു. ഇതിനിടെ ഇയാള്‍ റഷീദയുടെ കഴുത്തുഞെരിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ റഷീദയ്‌ക്ക് ശ്വാസമുണ്ടെന്നു കണ്ട്‌ ഇയാള്‍ തലയണ മുഖത്ത്‌ അമര്‍ത്തിപ്പിടിച്ചു മരണം ഉറപ്പാക്കി.

റഷീദയ്‌ക്ക് മൂന്ന്‌ സിംകാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നാണു സുനിലിന്റെ നമ്പര്‍ കണ്ടെത്തിയത്‌. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജെ.സി.ബി വര്‍ക്ക്‌ഷോപ്പ്‌ ഉടമകളുടെ സഹായത്താല്‍ ഇയാളെ വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.

മുളക്‌പൊടിയെറിഞ്ഞ്‌ സ്വര്‍ണവും പണവും അപഹരിച്ചതുള്‍പ്പെടെ കൊങ്ങാട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണ്‌.
(based on Mangalam report)

No comments:

Post a Comment