Tuesday, September 28, 2010

കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നു.

ന്യൂഡല്‍ഹി: ചെറിയ പരാതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നു. പിടിപ്പുകേടിന്റെയും സൗകര്യമില്ലായ്‌മയുടേയും പേരില്‍ ഏറെ പരാതികള്‍ കേട്ട ഗെയിംസ്‌ വില്ലേജിലേക്ക്‌ ഇന്നലെ 3,100 കായിക താരങ്ങള്‍ താമസം മാറ്റി.

പരാതിക്കാരില്‍ മുമ്പിലുണ്ടായിരുന്ന ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ ടീമുകള്‍ ഗെയിംസ്‌ ഒരുക്കങ്ങളില്‍ സംതൃപ്‌തി രേഖപ്പെടുത്തി. അതിനിടെ, ഗെയിംസിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വിലയിരുത്തി. ദക്ഷിണാഫ്രിക്കയുടെ 800 മീറ്റര്‍ ചാമ്പ്യന്‍ എംബുലായ്‌നി മുലൗദ്‌സി പരുക്കിനേത്തുടര്‍ന്ന്‌ ഗയിംസില്‍ നിന്നു പിന്മാറുകയാണെന്ന്‌ ഇന്നലെ പ്രസ്‌താവിച്ചു.

വാസയോഗ്യമല്ലെന്നു നേരത്തെ പഴികേട്ട ഗെയിംസ്‌ വില്ലേജിലേക്ക്‌ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 3,100 കായിക താരങ്ങളും മറ്റ്‌ ഒഫീഷ്യലുകളുമാണ്‌ ഇന്നലെ താമസം മാറ്റിയത്‌.

ഫൈവ്‌ സ്‌റ്റാര്‍ സൗകര്യങ്ങളില്ലെങ്കിലും ഒരു ത്രീ സ്‌റ്റാര്‍ സൗകര്യങ്ങള്‍ ഗെയിംസ്‌ വില്ലേജിനുണ്ടെന്നാണ്‌ തങ്ങളുടെ അഭിപ്രായമെന്ന്‌ ഓസ്‌ട്രേലിയന്‍ ടീം അഭിപ്രായപ്പെട്ടു. നേരത്തെ ഗെയിംസ്‌ വില്ലേജിലെ സൗകര്യങ്ങളില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച പാകിസ്‌താന്‍ ടീമും പിന്നീട്‌ സൗകര്യങ്ങളില്‍ തൃപ്‌തി പ്രകടിപ്പിച്ചു. തങ്ങള്‍ സംതൃപ്‌തരാണെന്നും യാതൊരു വിധത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും പാക്‌ ഹൈക്കമ്മീഷണര്‍ ഷാഹിദ്‌ മാലിക്‌ വ്യക്‌തമാക്കി.

അതിനിടെ, ഗെയിംസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ഷീലാ ദീക്ഷിത്‌ വീണ്ടും സമയമാവശ്യപ്പെട്ടു. ലോകനിലവാരത്തിലുള്ള കായിക മേളയാകുമ്പോള്‍ അവസാന നിമിഷം വരെ മിനുക്കു പണികള്‍ നടക്കുമെന്നും ഗെയിംസ്‌ തുടങ്ങൂന്നതിന്‌ മുമ്പ്‌ എല്ലാ പണികളും പൂര്‍ത്തിയാകുമെന്നും അവര്‍ പറഞ്ഞു. ഗെയിംസ്‌ വില്ലേജ്‌ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണം ഡല്‍ഹി പോലീസും സുരക്ഷാ സേനയും ഇന്നലെ ഏറ്റെടുത്തു.

ഗെയിംസുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ചിദംബരം വിലയിരുത്തി. ഗെയിംസിന്‌ യാതൊരു വിധത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന്‌ പിന്നീട്‌ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്‌തമാക്കി. നക്‌സലൈറ്റുകള്‍ക്കൊപ്പം ഡല്‍ഹിയിലെ 'ദ മാര്‍സ്‌' എന്ന സംഘടന ഗെയിംസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന്‌ ഇന്നലെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്‌ഥിരീകരിക്കാന്‍ ഡല്‍ഹി പോലീസ്‌ തയാറായില്ല.
(mangalam)

No comments:

Post a Comment