Thursday, September 30, 2010

ക്രിമിനല്‍ കേരളം

ചേകന്നൂരിന്റെ മൃതദേഹം കിണറ്റിലിട്ട് മൂടിയെന്ന് വെളിപ്പെടുത്തല്‍
Posted on: 01 Oct 2010


എടപ്പാള്‍: ചേകന്നൂര്‍ മൗലവിയുടെ മൃതദേഹം കിണറ്റിലിട്ട് മൂടി, അതിനു മുകളിലൂടെ റോഡ് നിര്‍മ്മിച്ചതായി കൊണ്ടോട്ടി സ്വദേശിയുടെ വെളിപ്പെടുത്തല്‍. 17 വര്‍ഷം നീണ്ട കേസ്സിന്റെ വിധി വന്ന സമയത്തുണ്ടായ പുതിയ വെളിപ്പെടുത്തല്‍ കേസ്സിന് പുതിയ വഴിത്തിരിവാകുമെന്ന് സൂചന.
വ്യാഴാഴ്ച കൊച്ചിയിലെ സി.ബി.ഐ കോടതി ചേകന്നൂര്‍ വധക്കേസിലെ ഒന്നാംപ്രതി വി.വി.ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചതിനുശേഷം കൊണ്ടോട്ടി സ്വദേശിയായ ഒരാളാണ് പുതിയ വിവരവുമായി മൗലവിയുടെ വീട്ടിലെത്തിയത്.


കൊണ്ടോട്ടി കിഴിശ്ശേരി സ്‌കൂളിനടുത്ത് ഒരു കിണറില്‍ മൗലവിയുടെ മൃതശരീരം ഉപേക്ഷിച്ച് കിണര്‍ തൂര്‍ത്ത് അതിനു മുകളിലൂടെ റോഡ് നിര്‍മ്മിച്ചിരിക്കുക യാണെന്നാണ് ഇയാള്‍ അറിയിച്ചത്. തന്റെ ഭാര്യയുടെ പ്രായംചെന്നമാതാ വാണ് രണ്ടുദിവസം മുമ്പ് ഈ വിവരം പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. ഈ പരിസരത്തുള്ളവര്‍ക്കെല്ലാം ഇക്കാര്യമറിയാമെന്നും, പക്ഷെ ഭയംമൂലം ആരും പുറത്തുപറയാത്തതാണെന്നും ഇദ്ദേഹം മൗലവിയുടെ മരുമകന്‍ അയൂബി നോട് പറഞ്ഞു. തനിക്കും നല്ല പേടിയുണ്ടെന്നും ഒരു കാരണവശാലും താന്‍ ആരാണെന്ന് വെളിപ്പെടുത്തരുതെന്നും പറഞ്ഞാണ് വിവരങ്ങള്‍ കൈമാറിയത്.


സ്വന്തം തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോണ്‍ നമ്പറുമെല്ലാം നല്‍കി വിശ്വാസ്യത ബോധ്യപ്പെടുത്തിയാണ് ഇദ്ദേഹം മൗലവിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയത്.


മൗലവിയുടെ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം പൊന്നാനി സി.ഐയെ അറിയിച്ചു. സി.ഐ ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൊച്ചിയിലെ സി.ബി.ഐ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. സംഭവത്തിലെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ സി.ബി.ഐ ഒരുങ്ങുകയാണെന്നാണ് സൂചന.


മൗലവിയെ കാണാതായ നാളുകളില്‍ വ്യാപകമായി ഊമക്കത്തുകളും ഭീഷണിക്കത്തുകളുമെല്ലാം മൗലവിയുടെ വീട്ടിലേക്ക് വന്നിരുന്നു. അതുപോലെ മറ്റെന്തെങ്കിലും ഉദ്ദേശ്യമാണോ ഇതിനു പിന്നിലെന്ന കാര്യവും ബന്ധപ്പെട്ടവര്‍ അന്വേഷിക്കുമെന്നാണ് സൂചന. (mathrubhumi)






No comments:

Post a Comment